ഭാര്യയ്ക്കും പാർട്ടിക്കും ഇടയിൽ കുഴങ്ങി ബിജെപിയുടെ 'ഷോട്ട് ഗൺ', കോൺഗ്രസിന് തലവേദന
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും വിമർശകനായിരുന്ന സിൻഹ അധികാരത്തിലെത്തിയത് മുതൽ പാർട്ടിക്ക് തലവേദനയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെയാണ് ബിജെപി വിട്ട് കോൺഗ്രസിൽ ചേരാൻ ശത്രുഘ്നൻ സിൻഹ തീരുമാനിക്കുന്നത്.
അതേ സമയം ശത്രുഘ്നൻ സിൻഹയുടെ ഭാര്യ സമാജ് വാദി പാർട്ടിയിൽ ചേരുകയും ചെയ്തു. ഉത്തർപ്രദേശിൽ കോൺഗ്രസിനെ പടിക്ക് പുറത്ത് നിർത്തി മഹാസഖ്യം രൂപികരിച്ച സമാജ് വാദി പാർട്ടിയുമായുള്ള ഭാര്യയുടെ ബന്ധം ശത്രുഘ്നൻ സിൻഹയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കോണ്‍ഗ്രസ് 2009 ആവര്‍ത്തിക്കും., 206 സീറ്റുകളില്‍ ശക്തം, അധികാരം നേടാന്‍ 3 പാര്‍ട്ടികള്‍ സഹായിക്കും
കോൺഗ്രസിലേക്ക്
നരേന്ദ്രോ മോദിയുടെയും അമിത് ഷായുടെയും കടുത്ത വിമർശകനായിരുന്ന ശത്രുഘ്നൻ സിൻഹയ്ക്ക് ഏറെക്കാലമായി പാർട്ടിയിൽ കാര്യമായ സ്വാധീനം ഉണ്ടായിരുന്നില്ല. തീപ്പൊരി പ്രസംഗങ്ങളിലൂടെ ജനങ്ങളെ കൈയ്യിലെടുത്ത സിൻഹയെ ബിജെപിയിലെ ഷോട്ട് ഗൺ എന്നാണ് അറിയപ്പെട്ടിരുന്നത്.
രാഹുൽ ഗാന്ധിക്കൊപ്പം
ബിജെപി സ്ഥാപക ദിനത്തിലാണ് ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ എത്തിയത്. രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് പാർട്ടിയിൽ ചേരാനുള്ള ആഗ്രഹം അറിയിക്കുകയായിരുന്നു. മുതിർന്ന നേതാക്കളെ ബിജെപി അവഗണിക്കുകയാണെന്നും രണ്ട് പേരുള്ള സേനയാണ് ബിജെപിയെന്നും ശത്രുഘ്നൻ സിൻഹ തുറന്നടിച്ചു.
ബിജെപിക്ക് തിരിച്ചടി
തിരഞ്ഞടുപ്പ് ഒരുക്കങ്ങൾക്കിടെ മുതിർന്ന നേതാവ് പാർട്ടി വിട്ടത് ബിജെപിക്കും തിരിച്ചടി ആയിരുന്നു. ഇന്ത്യയുടെ ഭാവി കോൺഗ്രസിന്റെ കൈകളിലാണെന്ന് പറഞ്ഞാണ് മൂന്ന് പതിറ്റാണ്ട് നീണ്ട ബിജെപി ബന്ധം സിൻഹ അവസാനിപ്പിച്ചത്. ബീഹാറിലെ പാട്നാ സാഹിബ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് ശത്രുഘ്നൻ സിൻഹ
ഭാര്യ എസ്പിയിലേക്ക്
ശത്രുഘ്നൻ സിൻഹ ബിജെപിയിൽ എത്തിയതിന് പിന്നാലെ ഭാര്യ പൂനം സിൻഹ സമാജ് വാദി പാർട്ടിയിലും ചേർന്നു. ലഖ്നോവിൽ മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥിയാണ് പൂനം സിൻഹ. ബിജെപി നേതാവ് രാജ്നാഥ് സിംഗാണ് എതിർ സ്ഥാനാർത്ഥി.
വിമർശനം
റോഡ് ഷോ നടത്തിയാണ് പൂനം ലഖ്നോവിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്.ഒപ്പം ശത്രുഘ്നൻ സിൻഹയും അനുഗമിച്ചിരുന്നു. ഇത് കോൺഗ്രസ് പ്രവർത്തകരിൽ അതൃപ്തിക്കിടയാക്കി. ആചാര്യ പ്രമോദ് കൃഷ്ണനാണ് മണ്ഡലത്തിൽ കോൺഗ്രിസന്റെ സ്ഥാനാർത്ഥി. കോൺഗ്രസ് നേതാവ് എതിർസ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതിനെതിരെ വലിയ വിമർശനമാണ് പ്രമോദ് കൃഷ്ണനും ഉന്നയിച്ചത്.
കടമ ചെയ്തു
എന്നാൽ ഭർത്താവ് എന്ന നിലയിലുള്ള തന്റെ കടമ ചെയ്യുകയാണെന്നായിരുന്നു ശത്രുഘ്നൻ സിൻഹയുടെ മറുപടി. പൂനത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും സിൻഹ വ്യക്തമാക്കി. രാഷ്ട്രീയ നേതാവ് എന്ന ചുമതല കൂടി ശത്രുഘ്നൻ സിൻഹ നിർവഹിക്കണമെന്നാണ് കോൺഗ്രസ് സ്ഥാനാർത്ഥി തിരിച്ചടിച്ചത്. 1991 മുതൽ ബിജെപി അനുകൂല മണ്ഡലമാണ് ലഖ്നോ.
വീണ്ടും വിമർശനം
കോൺഗ്രസ് നേതൃത്വം പരസ്യമായി അതൃപ്തി അറിയിച്ചിട്ടും ലഖ്നൊവിൽ പൂനത്തിനായി പ്രചാരണത്തിനിറങ്ങുകയാണ് ശത്രുഘ്നൻ സിൻഹ. കഴിഞ്ഞ ദിവസം ലഖ്നൊയിൽ നടന്ന സമാജ് വാദി പാർട്ടിയുടെ തിരഞ്ഞെടുപ്പ് യോഗത്തിലും ശത്രുഘ്നൻ സിൻഹ പങ്കെടുത്തതാണ് ആചാര്യ പ്രമോദിനെ ചൊടിപ്പിച്ചത്. അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിന്റെ മുൻനിരയിൽ ശത്രുഘ്നൻ സിൻഹയും ഉണ്ടായിരുന്നു.
ഇപ്പോഴും ആർഎസ്എസിൽ
കോൺഗ്രസിൽ ചേർന്നെങ്കിലും ശത്രുഘ്നൻ സിൻഹ ഇപ്പോഴും ആർഎസ്എസിൽ നിന്ന് രാജി വെച്ചിട്ടില്ലെന്നാണ് ആചാര്യ പ്രമോദ് ട്വീറ്റ് ചെയ്തത്. പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനും സിൻഹയുടെ നടപടിയിൽ അതൃപ്തിയുണ്ട്. മെയ് ആറിനാണ് ലഖ്നൊവിൽ വോട്ടെടുപ്പ് നടക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ