ബാബറി മസ്ജിദ് ആക്രമണക്കേസില്‍ വിധി ഈ മാസം 30ന്! എൽകെ അദ്വാനി അടക്കമുളളവർ ഹാജരാകണം
ദില്ലി: ബാബറി മസ്ജിദ് ആക്രമണക്കേസില്‍ ഈ മാസം 30തിന് വിധി പറയും. ലഖ്‌നൗ പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പറയുക. മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനി, ബിജെപിയുടെ ഉന്നത നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി അടക്കമുളളവര്‍ കോടതിയില്‍ ഹാജരാകണം. ഇവരടക്കം 32 പ്രതികളാണ് ബാബറി മസ്ജിദ് ആക്രമണക്കേസിലുളളത്.
കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കാന്‍ പദവി രാജിവെച്ച് അഡീഷണല്‍ കളക്ടര്‍;പണി വരുന്നത് സിന്ധ്യ അനുകൂലിക്ക്
1992ലാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. 28 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രാജ്യത്ത് വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച കേസില്‍ കോടതി വിധി പറയാനൊരുങ്ങുന്നത്. ഈ മാസം 30ന് കേസില്‍ വിധി പറയുമെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജിയായ സുരേന്ദ്ര കുമാര്‍ യാദവ് ആണ് വ്യക്തമാക്കിയത്.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 32 പേരുടേയും മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസം ആദ്യം കേസിലെ എല്ലാ നടപടികളും കോടതി പൂര്‍ത്തിയാക്കി. ആഗസ്റ്റ് 31ന് കേസില്‍ വിധി പറയണമെന്ന് നേരത്തെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പിന്നീടിത് ഒരു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. സെപ്റ്റംബര്‍ 30നുളളില്‍ കേസില്‍ വിധി പറയണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
നേരത്തെ പലതവണയായി സുപ്രീം കോടതി കേസില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയ പരിധി നിശ്ചയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബാബറി കേസിലെ ക്രിമിനല്‍ വിചാരണ ആറ് മാസത്തിനുളളില്‍ പൂര്‍ത്തിയാക്കാനും ശേഷം മൂന്ന് മാസത്തിനുളളില്‍ വിധി പറയാനുമായി ആകെ 9 മാസത്തെ സമയം കോടതി അനുവദിച്ചിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 19ന് ഈ സമയപരിധി അവസാനിച്ചു. തുടര്‍ന്നാണ് ആഗസ്റ്റ് 31 വരെ സമയം സുപ്രീം കോടതി നീട്ടി നല്‍കിയത്.
Recommended Video
കേസില്‍ ദിവസവും വിചാരണ നടത്തി രണ്ട് വര്‍ഷത്തിലുളളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ 2017 ഏപ്രില്‍ 19ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ മതേതരത്വ സ്വഭാവത്തെ പിടിച്ച് കുലുക്കിയ കുറ്റകൃത്യമാണ് ബാബറി മസ്ജിദ് തകര്‍ത്ത സംഭവം എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മാത്രമല്ല കേസിലെ വിഐപികള്‍ക്കെതിരെയുളള ഗുഢാലോചനക്കുറ്റം പുനസ്ഥാപിക്കാനും സുപ്രീം കോടതി സിബിഐക്ക് അനുമതി നല്‍കി. 2001 ഫെബ്രുവരിയില്‍ അദ്വാനി അടക്കമുളളവരെ ഗൂഢാലോചനക്കേസില്‍ നിന്നും ഒഴിവാക്കിയ അലഹാബാദ് ഹൈക്കോടതി വിധി തെറ്റാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.