ലുലു ഗ്രൂപ്പിനോട് ആന്ധ്രയുടെ പ്രായശ്ചിത്വം: 2018 ലെ അതേ ഭൂമി തന്നെ തിരികെ കിട്ടി; മാളിലും വലുത്, 4000 കോടി
ഒടുവില്‍ ലുലു ഗ്രൂപ്പിനോട് പ്രായശ്ചിത്വം ചെയ്ത് ആന്ധ്രാ സർക്കാർ. ജഗന്‍മോഹന്‍ റെഡ്ഡി തിരിച്ചെടുത്ത ഭൂമി വീണ്ടും ലുലുവിന് അനുവദിച്ചുകൊണ്ടാണ് ലുലു ഗ്രൂപ്പിനോട് ചന്ദ്രബാബു നായിഡു സർക്കാർ പ്രായശ്ചിത്വം ചെയ്തത്. വിശാഖപട്ടണം ബീച്ച് റോഡില്‍ ലോകോത്തര കണ്‍വെന്‍ഷന്‍ സെന്റര്‍ അടക്കം നിർമ്മിക്കുന്നതിന് 2018 ല്‍ അന്നത്തെ ചന്ദ്രബാബു നായിഡു സർക്കാർ ഭൂമി അനുവദിച്ചിരുന്നു.
14 ഏക്കർ ഭൂമിയില്‍ ഏകദേശം 2300 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച ലുലു ഗ്രൂപ്പ് 2018 ഫെബ്രുവരിയില്‍ മെഗാ കണ്‍വെന്‍ഷന്‍ സെന്ററിന് തറകല്ലിടുകയും ചെയ്തു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ലുലു ഗ്രൂപ്പ് 16 കോടിയോളം ചിലവഴിക്കുകയും ചെയ്തു. എന്നാല്‍ ഇതിന് ഇടയിലാണ് സംസ്ഥാനത്തെ അധികാരം മാറുന്നതും ജഗന്‍മോഹന്‍ റെഡ്ഡി സർക്കാർ അധികാരത്തില്‍ വരുന്നത്.

അധികാരത്തില്‍ വന്നത് മുതല്‍ തന്നെ ലുലു ഗ്രൂപ്പിനെ എതിർക്കുന്ന നിലപാടായിരുന്നു ജഗന്‍മോഹന്‍ റെഡ്ഡി സ്വീകരിച്ച് വന്നിരുന്നത്. ടി ഡി പി സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു വൈ എസ് ആർ സി പി മന്ത്രിസഭയുടെ വാദം. ഭൂമിയുടെ മൂല്യം കുറച്ചുകാണിച്ച് കോടികള്‍ വിലമതിക്കുന്ന ഭൂമി ഏക്കറിന് വെറും 4 ലക്ഷം രൂപയ്ക്ക് നൽകിയെന്നായിരുന്നു വൈ എസ് ആർ സി പി സർക്കാറിന്റെ ആരോപണം. ഇതോടെ 16 കോടി രൂപ അതിനോടകം മുടക്കിയിട്ടും ആന്ധ്രയിലെ പദ്ധതികള്‍ പൂർണ്ണമായി ഉപേക്ഷിച്ച് ലുലു ഗ്രൂപ്പ് സംസ്ഥാന വിടുകയായിരുന്നു.
ജഗന്‍മോഹന്‍ റെഡ്ഡിയെ പരാജയപ്പെടുത്തി വീണ്ടും അധികാരത്തിലെത്തിയ നായിഡു ആദ്യം എടുത്ത തീരുമാനങ്ങളിലൊന്ന് ലുലു ഗ്രൂപ്പിനെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരിക എന്നുള്ളതായിരുന്നു. ഇതിനായി അദ്ദേഹം എം എ യൂസഫ് അലിയുമായി നേരിട്ടും അല്ലാതേയും നിരവധി ചർച്ചകള്‍ സംഘടിപ്പിച്ചു. ഒടുവില്‍ മുടങ്ങിപ്പോയ പദ്ധതിയില്‍ ഉള്‍പ്പെടെ വലിയ തോതിലുള്ള നിക്ഷേപത്തിന് ലുലു തയ്യാറായി.
മടങ്ങിയെത്തുമ്പോള്‍ ആന്ധ്ര സർക്കാർ ലുലുവിന് നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ആർകെ ബീച്ച് റോഡിലുള്ള ഹാർബർ പാർക്കിലെ ആ 14 ഏക്കർ ഭൂമി വീണ്ടും അനുവദിക്കുമെന്നുള്ളത്. ആ വാഗ്ദാനം പാലിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവാണ് കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയത്. സർക്കാർ ഉത്തരവ് (ജിഒ) അനുസരിച്ച്, പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ വിശാഖപട്ടണത്ത് ഒരു അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കും.
ഏകദേശം 14 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയില്‍ എക്സിബിഷന്‍ ഹാളുകൾ, മീറ്റിംഗ് ഇടങ്ങള്‍, വിശാലമായ പാർക്കിംഗ്, സ്റ്റാർ ഹോട്ടൽ, റീട്ടെയിൽ മാൾ എന്നിവയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഏകദേശം 4000 കോടിയുടെ പദ്ധതിയാണെന്നാണ് നിഗമനം. 'ലുലു ലാൻഡ്' എന്ന് വിളിപ്പേരുള്ള ഈ സ്ഥലം നേരത്തെ ജഗന്‍മോഹന്‍ റെഡ്ഡി സർക്കാർ എൻ ബി സി സി വഴി ഏക്കറിന് 107 കോടി എന്ന കരുതൽ വിലയ്ക്ക് ലേലത്തിന് വച്ചെങ്കിലും ഏറ്റെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല.
വിശാഖപട്ടണത്തിന് പുറമെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതി, ആത്മീയ നഗരമായ തിരുപ്പതിയിലും മാള്‍ നിർമ്മിക്കാന്‍ തയ്യാറാണെന്നാണ് ലുലു ഗ്രൂപ്പ് ആന്ധ്രാപ്രദേശ് സർക്കാറിനെ അറിയിച്ചിട്ടുണ്ട്. വിശാഖപട്ടണത്തെ മാളിന് സംസ്ഥാന നിക്ഷേപ പ്രമോഷൻ ബോർഡ് അംഗീകാരം നല്‍കിയതിന് പിന്നാലെ മന്ത്രിസഭയും നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ലുലു ഗ്രൂപ്പ് പോലുള്ള കമ്പനികളുടെ വരവോടെ, സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ മറ്റുള്ളവരും താല്‍പ്പര്യപ്പെടുമെന്നും ഇത് ആന്ധ്രാപ്രദേശിന് ഗുണം ചെയ്യുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കുന്നത്.












Click it and Unblock the Notifications