ലുലു ഗ്രൂപ്പിന് ലഭിച്ചത് കിണർ കുഴിക്കാന്‍ പോലും അനുമതിയില്ലാത്ത ഭൂമി; ആന്ധ്രയില്‍ നിന്നും വീണ്ടും മടങ്ങുമോ?
ആന്ധ്രയിലെ ലുലു ഗ്രൂപ്പിന്റെ പദ്ധതികള്‍ക്ക് വീണ്ടും വെല്ലുവിളിയായി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആർ കോണ്‍ഗ്രസ് പാർട്ടിയുടെ എതിർപ്പ്. വിശാഖപട്ടണത്തെ ബീച്ച് റോഡിനടുത്തുള്ള 13 ഏക്കർ ഹാർബർ പാർക്ക് ഭൂമി ലുലു ഗ്രൂപ്പിന് നൽകാനുള്ള ആന്ധ്രാപ്രദേശ് സർക്കാരിന്റെ തീരുമാനത്തിനെതിരെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈ എസ് ആർ സി പി) നേതാക്കള്‍ക്കൊപ്പം പരിസ്ഥിതി പ്രവർത്തകരും മുന്നോട്ട് വന്നിട്ടുണ്ട്.
2,000 കോടി രൂപ വിലമതിക്കുന്ന ഭൂമി സർക്കാർ ഏകപക്ഷീയമായി ലുലു ഗ്രൂപ്പിന് നൽകിയെന്നാണ് വൈ എസ് ആർ സി പി നേതാവും എം എൽ സിയുമായ ബോച്ച സത്യനാരായണ കഴിഞ്ഞ ദിവസം ആരോപിച്ചത്. 'സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് വിട്ടുകൊടുക്കുമ്പോൾ സർക്കാർ നിയമങ്ങൾ പാലിച്ചിട്ടില്ല. 170 കോടി രൂപയുടെ സബ്‌സിഡികൾ അനുവദിക്കാനും ഭൂമി 99 വർഷത്തേക്ക് പാട്ടത്തിന് നൽകാനും സർക്കാരിന് എങ്ങനെ കഴിയും," അദ്ദേഹം ചോദിച്ചു.

13 ഏക്കർ ഭൂമി വാണിജ്യ സ്ഥാപനം നിർമ്മിക്കുന്നതിനായി സ്വകാര്യ ഗ്രൂപ്പിന് സർക്കാർ വിട്ടുകൊടുത്തതിന്റെ യുക്തി എന്താണെന്ന് ശ്രീ സത്യനാരായണ ചോദിച്ചു. സർക്കാർ ഒരു ഏക്കർ ഭൂമി 50 ലക്ഷം രൂപയ്ക്ക് നൽകാനാണ് തീരുമാനിച്ചത്. ഇതിലൂടെ ഖജനാവിന് വലിയ ധനനഷ്ടമാണ് ഉണ്ടായത്. വാണിജ്യ സ്ഥാപനങ്ങൾ എവിടെയും സ്ഥാപിക്കാം. എന്നാല്‍ ആളുകള്‍ക്ക് വിനോദ ഉപാധി അടുത്ത് തന്നെ ലഭ്യമായിരിക്കണം. ഒരു വാണിജ്യ സ്ഥാപനത്തിന് ബീച്ച് റോഡിനടുത്തുള്ള മികച്ച സർക്കാർ ഭൂമി കുറഞ്ഞ വിലയ്ക്ക് നൽകേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു? സ്റ്റാമ്പ് ഡ്യൂട്ടിയിലും മറ്റ് നികുതികളിലും 170 കോടി സബ്‌സിഡി നൽകേണ്ടതിന്റെ ആവശ്യകത എന്താണെന്നും അദ്ദേഹം ചോദിച്ചു.
സർക്കാരിന് കൂടുതൽ വരുമാനം ലഭിക്കുന്നതിനായി ഭൂമി ലേലം ചെയ്യാമായിരുന്നു. എന്നാല്‍ അത് ഇവിടെ ഉണ്ടായില്ല. അതുകൊണ്ട് തന്നെ ഈ കരാർ ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണെന്ന് തോന്നുന്നു. ജനുവരിയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന് എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു തീരുമാനം എടുത്തത്. മത്സരാധിഷ്ഠിത ലേലത്തിന് പൊതു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും ഇത് സുതാര്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും വൈ എസ് ആർ സി പി നേതൃത്വം പത്രക്കുറിപ്പിലൂടേയും ആരോപിച്ചു.
അതേസമയം പ്രസ്തുത ഭൂമിയില്‍ കുഴല്‍കിണർ കുഴിക്കുന്നതിന് അടക്കം നിരോധനമുണ്ടെന്നാണ് , വിരമിച്ച ഉദ്യോഗസ്ഥനായ ഇ എ എസ് ശർമ്മ മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുരേഷ് കുമാറിന് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഭൂമി സി ആർ ഇസഡിന്റെ നിരോധിത മേഖലയില്‍ വരുന്നതാണെന്നും അതിനാൽ കുഴൽക്കിണർ കുഴിക്കൽ നിരോധിക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ ഇവിടേയുണ്ട്. ഇത്തരം പൊതു സ്ഥലങ്ങൾ സ്വകാര്യ ഏജൻസികളെ സമ്പന്നമാക്കുന്നതിനല്ല, പൊതു ആവശ്യങ്ങൾക്കായി നീക്കിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2019 ല്‍ ജഗന്‍മോഹന്‍ റെഡ്ഡി തിരിച്ചെടുത്ത ഭൂമി കഴിഞ്ഞയാഴ്ചയാണ് ചന്ദ്രബാബു നായിഡു സർക്കാർ വീണ്ടും ലുലു ഗ്രൂപ്പിന് അനുവദിക്കുന്നത്. വിശാഖപട്ടണം ബീച്ച് റോഡില്‍ ലോകോത്തര കണ്‍വെന്‍ഷന്‍ സെന്റര്‍ അടക്കം നിർമ്മിക്കുന്നതിന് 2018 ലാണ് ലുലുവിന് ആദ്യമായി ഭൂമി നല്‍കുന്നത്. 14 ഏക്കർ ഭൂമിയില്‍ ഏകദേശം 2300 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച ലുലു ഗ്രൂപ്പ് 2018 ഫെബ്രുവരിയില്‍ മെഗാ കണ്‍വെന്‍ഷന്‍ സെന്ററിന് തറകല്ലിടുകയും ചെയ്തു.
എന്നാല്‍ പിന്നാലെ അധികാരത്തിലെത്തിയ ജഗന്‍മോഹന്‍ റെഡ്ഡി ർ ടി ഡി പി സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി ഭൂമി തിരിച്ചെടുക്കുകയായിരുന്നു. ഇതോടെ 16 കോടി രൂപ അതിനോടകം മുടക്കിയിട്ടും ലുലു അന്ന് ഇനി ആന്ധ്രയിലേക്ക് ഇല്ലെന്ന് പറഞ്ഞ് തിരികെ മടങ്ങുകയായിരുന്നു. ഇതിന് ശേഷം 2024 ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വീണ്ടും അധികാരത്തില്‍ എത്തിയതിന് പിന്നാലെ ചന്ദ്രബാബു നായിഡു പ്രത്യേക താല്‍പര്യം എടുത്താണ് ലുലു ഗ്രൂപ്പിനെ ആന്ധ്രയിലേക്ക് ക്ഷണിച്ചതും ബീച്ച് റോഡിലെ ഭൂമി നല്‍കിയതും.












Click it and Unblock the Notifications