ക്ഷേത്രത്തിലേക്ക് വന്ന വീട്ടമ്മയെ നാട്ടുകാര്‍ തല്ലിക്കൊന്നു; മിഠായി പ്രശ്നമായി, ചതിച്ചത് വാട്സ്ആപ്
ചെന്നൈ: ക്ഷേത്രദര്‍ശനത്തിന് കാറിലെത്തിയ സ്ത്രീയെ നാട്ടുകാര്‍ തല്ലിക്കൊന്നു. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലാണ് നടുക്കുന്ന സംഭവം. സ്ത്രീ കാറിനടുത്ത് വന്ന കുട്ടികള്‍ക്ക് മിഠായി കൊടുത്തതാണ് പ്രശ്നമായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കാര്യങ്ങള്‍ പിടികിട്ടിയത്.
മേഖലയില്‍ ആഴ്ചകളായി പ്രചരിക്കുന്ന വാട്സ് ആപ്പ് സന്ദേശമാണ് വിനയായത്. വാട്സ് ആപ്പ് സന്ദേശവും കുട്ടികള്‍ക്ക് മിഠായി കൊടുത്തതും ജനങ്ങള്‍ ചേര്‍ത്ത് വായിക്കുകയായിരുന്നു. കുടുംബസമേതം ദര്‍ശനത്തിനെത്തിയ രുഗ്മിണിയാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവം ഇങ്ങനെ...
മര്‍ദ്ദനവും കൊലപതാകവും
ചെന്നൈയിലെ ഓള്‍ഡ് പള്ളവരം സ്വദേശിയാണ് കൊല്ലപ്പെട്ട രുഗ്മിണി. നാട്ടുകാര്‍ കൂട്ടമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് വച്ചുതന്നെ ഇവര്‍ മരിച്ചു. ചന്ദ്രശേഖരന്, മോഹന്‍കുമാര്‍, വെങ്കിടേഷന്, ഡ്രൈവര്‍ ഗജേന്ദ്രന് എന്നിവര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചന്ദ്രശേഖരനും മോഹന്‍കുമാറും അഞ്ച് ദിവസം മുമ്പാണ് മലേഷ്യയില്‍ നിന്ന് നാട്ടിലെത്തിയത്.
കുലദൈവം ക്ഷേത്രം
ചൊവ്വാഴ്ച വൈകീട്ടാണ് രുഗ്മിണിയും ബന്ധുക്കളും ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ടതെന്ന് തിരുവണ്ണാമലൈ എസ്പി ആര് പൊന്നി പറയുന്നു. ജമുനമാരത്തൂര് വഴി അത്തിമൂറിലെത്തിയപ്പോഴാണ് ക്ഷേത്രം അന്വേഷിക്കാന്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്തിയത്. കുലദൈവം ക്ഷേത്ര (കുടുംബക്ഷേത്രം) ത്തിലേക്കാണ് ഇവര്‍ക്ക് പോകേണ്ടിയിരുന്നത്.
വഴിതെറ്റി ഏറെ ദൂരം
രുഗ്മിണി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുലദൈവം ക്ഷേത്രത്തില്‍ പോയിട്ടുള്ളത്. അതുകൊണ്ടുതന്നെ വഴി അത്ര നിശ്ചയമില്ലായിരുന്നു. കൂടി നിന്ന ആളുകളോട് വഴി അന്വേഷിച്ചപ്പോള്‍ വന്ന വഴി തന്നെ മൂന്ന് കിലോമീറ്റര്‍ തിരിച്ചുപോയാല്‍ ക്ഷേത്രമെത്തുമെന്ന് മറുപടി ലഭിച്ചു. തുടര്‍ന്ന് കാര്‍ തിരിക്കാന്‍ ശ്രമിക്കവെയാണ് രണ്ടു കുട്ടികള്‍ കളിക്കുന്നത് കണ്ടത്.
ചോക്ലേറ്റ് കൊടുക്കാന്‍ വിളിച്ചു
മലേഷ്യയില്‍ നിന്ന് കൊണ്ടുവന്ന ചോക്ലേറ്റെടുത്ത് കുട്ടികള്‍ക്ക് നല്കാന് രുഗ്മണി ശ്രമിച്ചു. കുട്ടികളെ കാറിനടുത്തേക്ക് വിളിച്ചു. അപ്പോഴാണ് നാട്ടുകാര്‍ പ്രകോപിതരായത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ നോക്കുന്നേ എന്ന് ഒരു സ്ത്രീ നിലവിളിച്ചു. ഇതോടെ കൂടുതല്‍ പേര് ഓടിക്കൂടി. ഇവര്‍ എല്ലാവരും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.
കൂടുതല്‍ പേര് സംഘടിച്ചു
രുഗ്മണിയെ കാറില്‍ നിന്ന് ഇറക്കി മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും ഡ്രൈവര്‍ കാറെടുത്ത് പോകാന്‍ ശ്രമിച്ചെങ്കില്‍ അല്‍പ്പം അകലെ കൂടുതല്‍ ആളുകളെത്തി തടയുകയായിരുന്നു. സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെയുള്ളവരാണ് കാറിലുണ്ടായിരുന്നവരെ മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും വാട്സ്ആപ്പുകള്‍ പ്രചരിക്കുന്നുണ്ട്.
സംഭവസ്ഥത്തു തന്നെ
സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് രുഗ്മണി കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് തന്നെ രുഗ്മണി മരിച്ചു. മറ്റുള്ളവര്‍ക്ക് ഗുരുതരമായി പരിക്കുണ്ട്. ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നവരാണെന്ന് കരുതിയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. ആഴ്ചകളാണ് മേഖലയിലെ വാട്സ്ആപ്പുകളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം വന്നിട്ടുണ്ടെന്ന് വ്യാപക പ്രചാരണം നടക്കുന്നുണ്ടായിരുന്നു.
വാട്സ്ആപ്പ് പ്രചാരണങ്ങള്‍ ഇങ്ങനെ
ഈ പ്രചാരണവും രുഗ്മണിയുള്പ്പെടെയുള്ള സംഘത്തിന്റെ വരവും ജനങ്ങള്‍ ചേര്‍ത്തുവായിക്കുകയായിരുന്നു. ഉത്തരേന്ത്യക്കാര്‍ക്കെതിരെയും മേഖലയില്‍ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോകും, യാചനക്കെത്തുവരെ സൂക്ഷിക്കണം, കവര്‍ച്ചക്കാര്‍ ഇറങ്ങിയിട്ടുണ്ട് തുടങ്ങിയ പ്രചാരണങ്ങള്‍ വ്യാപകമാണ്.
വീഡിയോ പോലീസിന് ലഭിച്ചു
ഗജേന്ദ്രന് പരിക്ക് ഗുരുതരമാണ്. ഇയാളെ വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ വെല്ലൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. രുഗ്മിണിയെ അടിച്ചുകൊല്ലുന്ന വീഡിയോ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ കാണുന്നവരെ അറസ്റ്റ് ചെയ്യുന്നുണ്ട്. ഇതുവരെ 30 പേരെ പിടികൂടി.
സ്ത്രീകളും അറസ്റ്റില്‍
ഓരോ വീട്ടിലും കയറിയിറങ്ങി വീഡിയോയിലുള്ളവരെ ഉറപ്പാക്കിയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എസ്പി പൊന്നി പറഞ്ഞു. കൂടുതല്‍ പേരെ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.
30കാരനെ അടിച്ചുകൊന്നു
സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം വിശ്വസിച്ച് നിരവധി പേര് അക്രമത്തിലേക്ക് തിരിയുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഗുഡിയത്താം ടൗണില്‍ 30കാരനെ അടിച്ചുകൊന്നിരുന്നു. ഇയാള്‍ കവര്‍ച്ചക്കാരനെന്ന് സംശയിച്ചാണ് കൊന്നത്. ഇത്തരം പ്രചാരണങ്ങളില്‍ വീഴരുതെന്ന് പോലീസ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
പോലീസ് ശ്രമം വിഫലം
നേരത്തെ സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് വിതരണം നടത്തിയിരുന്നു. അസാധാരണമായി ആരെയെങ്കിലും കണ്ടെത്തിയാല്‍ നിങ്ങള്‍ മര്‍ദ്ദിക്കരുതെന്നും പോലീസില്‍ വിവരം അറിയിച്ചാല്‍ മതിയെന്നും ജനങ്ങളെ ബോധവല്ക്കരിച്ചിരുന്നു. പക്ഷേ, മിക്കപ്പോഴും ജനങ്ങള്‍ അക്രമങ്ങള്‍ നടത്തുന്നതാണ് കാണുന്നതെന്ന് എസ്പി പൊന്നി പറയുന്നു.