പ്രധാനമന്ത്രിക്കെന്തിനാണ് 922 കോടിയുടെ പുതിയ കൊട്ടാരം?; വിമര്‍ശനവുമായി എംഎ ബേബി
തിരുവനന്തപുരം: ദില്ലിയിൽ പ്രധാനമന്ത്രിക്ക് താമസിക്കാൻ 922 കോടിയുടെ പുതിയ കൊട്ടാരം ഉണ്ടാക്കാൻ കരാറാകുന്നുവെന്ന് സിപിഎം നേതാവ് എംഎ ബേബി. പുതിയ പാർലമെൻറും മന്ത്രി, മന്ത്രാലയാപ്പീസുകളും ഉണ്ടാക്കാൻ 20000 കോടിയുടെ പദ്ധതി ആയി. പാവപ്പെട്ടവർക്ക് ടെലിവിഷൻ പ്രഭാഷണങ്ങളിലൂടെ സൌജന്യ ഉപദേശം, തനിക്കു വസിക്കാൻ കൊട്ടാരമുണ്ടാക്കാൻ ആയിരം കോടി എന്നാണ് നരേന്ദ്ര മോദിയുടെ നയമെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.
എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
പ്രധാനമന്ത്രിക്കെന്തിനാണ് 922 കോടിയുടെ പുതിയ കൊട്ടാരം?
എല്ലാ ദുരന്തങ്ങളും ഒടുവിൽ താങ്ങേണ്ടി വരുന്നത് തൊഴിലാളികളാണ്. ഇന്ത്യയിലെ പട്ടിണിക്കാരിൽ പട്ടിണിക്കാരാണ് സ്വന്തം നാട്ടിൽ കൂലിവേല പോലും കിട്ടാതെ മറ്റു സംസ്ഥാനങ്ങളിലും മഹാനഗരങ്ങളിലും പോയി ഉപജീവനം നേടുന്നവർ. ഇന്നത്തെ കോവിഡ് മഹാമാരിയുടെ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നതും അവർ തന്നെ. കേരളം ഒഴികെ ഇന്ത്യയിലെ ഒരു സംസ്ഥാനവും ഈ കുടിയേറ്റത്തൊഴിലാളികളുടെ കാര്യം ഗൌരവമായെടുത്തിട്ടില്ല.
ലോക്ക് ഡൌൺ പ്രഖ്യാപിച്ച ഉടനെ ദില്ലിയിൽ നിന്നും മുബൈയിൽ നിന്നും ലക്ഷക്കണക്കിനു തൊഴിലാളികളാണ് ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടി സ്വന്തം നാട്ടിലേക്കു നടന്നു പോയത്. ഇന്ന് ലോക്ക് ഡൌൺ നീട്ടിയപ്പോൾ മുംബൈയിലും ഗുജറാത്തിലെ സൂറത്തിലും രോഗഭീതി വകവയ്ക്കാതെ ഈ തൊഴിലാളികൾ തെരുവിലിറങ്ങിയിരിക്കുന്നു. നാട്ടിൽ പോകണം എന്നതു മാത്രമാണ് അവരുടെ ആവശ്യം. തൊഴിലും ഭക്ഷണവും ഇല്ലാതെ വലയുന്ന അവർക്കു നാട്ടിൽ പോകാൻ പ്രത്യേക തീവണ്ടികളോ മറ്റു സംവിധാനങ്ങളോ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറല്ല. അതിനു പണമില്ല.
പക്ഷേ, ദില്ലിയിൽ പ്രധാനമന്ത്രിക്ക് താമസിക്കാൻ 922 കോടിയുടെ പുതിയ കൊട്ടാരം ഉണ്ടാക്കാൻ കരാറാകുന്നു. പുതിയ പാർലമെൻറും മന്ത്രി, മന്ത്രാലയാപ്പീസുകളും ഉണ്ടാക്കാൻ 20000 കോടിയുടെ പദ്ധതി ആയി.
പാവപ്പെട്ടവർക്ക് ടെലിവിഷൻ പ്രഭാഷണങ്ങളിലൂടെ സൌജന്യ ഉപദേശം, തനിക്കു വസിക്കാൻ കൊട്ടാരമുണ്ടാക്കാൻ ആയിരം കോടി എന്നാണ് നരേന്ദ്ര മോദിയുടെ നയം.
ഇനി ദിവസവും വൈകിട്ട് 6ന് മുഖ്യമന്ത്രിയെ കാണില്ല, പ്രതിദിന കൊവിഡ് വാർത്താസമ്മേളനം നിർത്തി
ബിജെപിയെ ചിതറിച്ച് മഹവികാസ് അഘാഡി സര്‍ക്കാര്‍; ആ കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം