കോണ്‍ഗ്രസിനില്ല; തമ്പിദുരൈ ഡപ്യൂട്ടി സ്പീക്കര്‍
ദില്ലി: അണ്ണാ ഡി എം കെയിലെ എം തമ്പിദുരൈ പതിനാറാം ലോക്‌സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. തമിഴ്‌നാട്ടിലെ കാരൂരില്‍ നിന്നും ലോക്‌സഭയിലെത്തിയ തമ്പിദുരൈ ഐകകണ്‌ഠ്യേനയാണ് ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. ബി ജെ പി നേതാക്കളായ സുഷമ സ്വരാജും രാജ്‌നാഥ് സിംഗും തമ്പിദുരൈയുടെ നാമനിര്‍ദേശത്തെ പിന്തുണച്ചു.
സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ബി ജെ പി പിന്തുണച്ചതോടെ തമ്പിദുരൈ ഡെപ്യൂട്ടി സ്പീക്കറാകുന്ന കാര്യം ഉറപ്പായിരുന്നു. പിന്നാലെ മറ്റ് പാര്‍ട്ടികളും തമ്പിദുരൈയെ പിന്തുണച്ചു. ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട തമ്പിദുരൈയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സഭയിലെ സീനിയര്‍ നേതാവാണ് തമ്പിദുരൈ. ഇതിനു മുന്‍പും ഡെപ്യൂട്ടി സ്പീക്കറായും മന്ത്രിയായും പ്രവര്‍ത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു.
2009 മുതല്‍ അണ്ണാ ഡി എം കെയുടെ ലോക്‌സഭ നേതാവാണ് 67 കാരനായ തമ്പിദുരൈ. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശിയാണ്. 1985 മുതല്‍ 1989 വരെ ഡെപ്യൂട്ടി സ്പീക്കറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ ഡി എ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1984 ല്‍ ധര്‍മപുരിയില്‍ നിന്നാണ് തമ്പിദുരൈ ആദ്യമായി ലോക്‌സഭയിലെത്തുന്നത്. ഇത്തവണ കാരൂരില്‍ നിന്നാണ് അദ്ദേഹം ജയിച്ചത്.
ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ മറികടന്നാണ് അണ്ണാ ഡി എം കെ എം പി ഡെപ്യൂട്ടി സ്പീക്കറാകുന്നത്. രാജ്യസഭയില്‍ അണ്ണാ ഡി എം കെയ്ക്കുള്ള അംഗബലം കൂടി കണക്കിലെടുത്താണ് ബി ജെ പി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജയലളിതയുടെ പാര്‍ട്ടിക്ക് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭയില്‍ 37 അംഗങ്ങളും രാജ്യസഭയില്‍ 11 എം പിമാരും അണ്ണാ ഡി എം കെയ്ക്ക് ഉണ്ട്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള എം പി സുമിത്ര മഹാജനാണ് ലോക്‌സഭ സ്പീക്കര്‍.