ഉത്തർ പ്രദേശിൽ കോടികളുടെ വൻ നിക്ഷേപത്തിന് ലുലു ഗ്രൂപ്പ്, യോഗിയെ പ്രശംസിച്ച് എംഎ യൂസഫലി
ലഖ്നൗ: ഉന്നാവോയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ബിജെപി എംഎല്‍എ പ്രതിസ്ഥാനത്ത് നില്ക്കുന്ന കേസ് നടന്ന് കൊണ്ടിരിക്കെ പെണ്‍കുട്ടിയെ കൊലപ്പെടുത്താനുളള ഗൂഢാലോചന നടന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ പ്രതിരോധത്തിലായിരിക്കുമ്പോഴും യോഗി സര്‍ക്കാരിന് മറ്റൊരു സന്തോഷ വാര്‍ത്തയുണ്ട്.
പ്രമുഖ പ്രവാസി വ്യവസായിയും മലയാളിയുമായ എംഎ യൂസഫലിയുടെ നേതൃത്വത്തിലുളള ലുലു ഗ്രൂപ്പ് ഉത്തര്‍ പ്രപദേശില് വന്‍ തോതില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് നാല് ഷോപ്പിംഗ് മാളുകള്‍ സ്ഥാപിക്കാനാണ് ലുലു ഗ്രൂപ്പ് തയ്യാറെടുക്കുന്നത്. ഓരോ മാളിനും ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കപ്പെടുന്നത്.
ലുലു ഗ്രൂപ്പിന്റെ ഒരു മാളിന്റെ നിര്‍മ്മാണം ലഖ്നൗവില്‍ പൂര്‍ത്തിയാകാനിരിക്കുകയാണ്. ഇത് ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളാണ്. അടുത്ത വര്‍ഷത്തോടെ ഈ മാളിന്റെ ഉദ്ഘാടനം ഉണ്ടായേക്കും. വാരണാസിയിലും നോയിഡയിലും ലുലു ഗ്രൂപ്പ് മാളുകള്‍ പണിയുന്നുണ്ട്. ഒപ്പം സാഹിബാബാദിലും പുതിയ മാള്‍ പണിയുമെന്ന് യുപി നിക്ഷേപക സംഗമത്തില്‍ എംഎ യുസഫലി പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ യൂസഫലി പ്രശംസിച്ചു. നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന സമീപനമാണ് യോഗിയുടേത് എന്ന് യൂസഫലി പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ വരുന്ന 50 വര്‍ഷവും ബിജെപി തന്നെയാണ് ഭരിക്കുകയെന്നും അതിനാല്‍ വ്യവസായികള്‍ക്ക് ധൈര്യമായി നിക്ഷേപം നടത്താമെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് 65,000 കോടിയുടെ വ്യാവസായിക പദ്ധതികള്‍ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തിരുന്നു.