ഉത്തരാഖണ്ഡിൽ സർക്കാർ രൂപീകരണ ചർച്ച തുടങ്ങി ബിജെപി;മുഖ്യമന്ത്രിയായി മദൻ കൗശികിനെ പരിഗണിച്ചേക്കും
ദില്ലി; സംസ്ഥാനം രൂപീകൃതമായതു മുതൽ കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ആ പതിവ് തിരുത്തി കുറിച്ചു കൊണ്ടാണ് ഇക്കുറി സംസ്ഥാന ഭരണം ബി ജെ പി പിടിച്ചെടുത്തത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ കോൺഗ്രസും ബി ജെ പിയും ഇഞ്ചോടിഞ്ച് എന്ന പ്രതീതി ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഓരോ ഘട്ടത്തിലും ബി ജെ പി വ്യക്തമായ ആധിപത്യം പുലർത്തി. അതേസമയം വിജയത്തിനിടയിലും ബി ജെ പിക്ക് നിരാശ നൽകുന്നതായിരുന്നു മുഖ്യമന്ത്രി കൂടിയായ പുഷ്കർ സിംഗ് ധാമിയുടെ പരാജയം. ഇതോടെ അടുത്ത മുഖ്യമന്ത്രി ആര് എന്ന് ചോദ്യം പാർട്ടിയിൽ സജീവമായിരിക്കുകയാണ്.

70 അംഗ നിയമസഭയിൽ 47 സീറ്റുകളാണ് ബി ജെ പിക്ക് ഇക്കുറി ലഭിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പത്ത് സീറ്റുകളുടെ കുറവ്. കോൺഗ്രസ് വെറും 19 സീറ്റുകളിലേക്ക് ഒതുങ്ങി. ചരിത്ര വിജയം നേടിയതോടെ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് ബി ജെ പി കടന്ന് കഴിഞ്ഞു. ബി ജെ പിയുടെ കേന്ദ്രകമ്മിറ്റിയായിരിക്കും ഇത് സംബന്ധിച്ച തിരുമാനം കൈക്കൊള്ളുക.

അതേസമയം അടുത്ത മുഖ്യമന്ത്രി ആര് എന്നതാണ് ഇപ്പോൾ പ്രധാന ചർച്ച. മുതിർന്ന നേതാവും സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക്കിന്റെ പേരാണ് പ്രധാനമായും ഉയർന്ന് കേൾക്കുന്നത്. സംസ്ഥാനത്ത് ബി ജെ പിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച നേതാവാണ് കൗശിക്. മാത്രമല്ല തെരഞ്ഞെടുപ്പ് കാലത്തെ കൗശിക്കിന്റ മികച്ച പ്രവർത്തനവും പാർട്ടിയിലെ ആഭ്യന്തര കലഹങ്ങൾ മികച്ച രീതിയിൽ പരിഹരിക്കാൻ സാധിച്ചതും കൗശിന്റെ മികവാണ്.

ഹരിദ്വാർ സീറ്റിൽ നിന്നാണ് മദൻ കൗശിക്ക് വിജയിച്ചത്. ശക്തമായ മത്സരത്തിനൊടുവിൽ കോൺഗ്രസിന്റെ സത്പാൽ ബ്രഹ്മചാരിയെ 15, 237 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കൗശിക് പരാജയപ്പെടുത്തിയത്. 2017 ൽ ഹരിദ്വാറിൽ കൂറ്റൻ വിജയമായിരുന്നു കൗശിക് നേടിയത്. അന്ന് കോൺഗ്രസിന്റെ ബ്രഹ്മസ്വരൂപ് ബ്രഹ്മാചാരിയെ 35,927 വോട്ടുകൾക്കായിരുന്നു പരാജയപ്പെടുത്തിയത്.

അതേസമയം കേന്ദ്രകമ്മിറ്റി കൂടിയതിന് ശേഷമാകും മുഖ്യമന്ത്രിയുടെ കാര്യത്തിലും അന്തിമ തിരുമാനമെടുക്കുക. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് തവണയായിരുന്നു ബി ജെ പി തങ്ങളുടെ മുഖ്യമന്ത്രിമാരെ മാറ്റിയത്. 2017 ൽ ത്രിവേന്ദ്ര സിംഗ് റാവത്തായിരുന്നു ബി ജെ പിയുടെ ആദ്യ മുഖ്യമന്ത്രി. എന്നാൽ പിന്നീട് ത്രിവേന്ദ്രിനെ മാറ്റി തിരാത്ത് റാവത്തിനെ ബി ജെ പി പരീക്ഷിക്കുകയായിരുന്നു. എന്നാൽ വൈകാതെ തന്നെ തീരത്തിനെതിരെ കലാപക്കൊടി ഉയർന്നു. പിന്നാലെയാണ് പുഷ്കർ സിംഗ് ധാമിയെ മുഖ്യമന്ത്രിയാക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കുറി പരമാവധി തർക്കം ഒഴിവാക്കി കൊണ്ടായിരിക്കും തിരുമാനം.

അതിനിടെ പുഷ്കർ സിംഗ് ധാമിയുടെ പരാജയം ബി ജെ പി നേതൃത്വം പരിശോധിക്കും. ഖതിമ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭുവന്‍ ചന്ദ്ര കാപ്രിയോട് 6932 വോട്ടുകള്‍ക്കാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പരാജയം രുചിച്ചത്.ഇത് മൂന്നാം തവണയാണ് ഖതിമ സീറ്റിൽ നിന്നും പുഷ്കർ സിംഗ് ധാമി മത്സരിക്കുന്നത്. നേരത്തേ 2017 ൽ 2709 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ധാമി വിജയിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുള്ള ധാമിയുടെ ആദ്യ പോരാട്ടമായിരുന്നു ഇക്കുറി നടന്നത്. തുടക്കത്തിൽ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാൻ സാധിച്ചില്ലെങ്കിലും പിന്നീട് ഓരോ ഘട്ടത്തിലും ധാമി പിന്നോട്ട് പോകുകയായിരുന്നു.

അതിനിടെ കോൺഗ്രസിൻറെ പരാജയത്തിന്റെ ഉത്തരവാദിത്തം പൂർണമായി ഏറ്റെടുക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഹരീഷ് റാവത്ത് പ്രതികരിച്ചു. പ്രചരണത്തിലെ പോരായ്മ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. വോട്ടു ചോർച്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.












Click it and Unblock the Notifications