മധ്യപ്രദേശിൽ കോൺഗ്രസ് സ്വപ്നം പൊലിയും, ബിജെപിക്ക് 126 സീറ്റുകൾ വരെയെന്ന് റിപ്പബ്ലിക്- ജന്‍ കി ബാത്ത്
മധ്യപ്രദേശില്‍ തുടര്‍ച്ചയായ നാലാം തവണയും ബിജെപി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് റിപ്പബ്ലിക്- ജന്‍ കി ബാത്ത് എക്‌സിറ്റ് പോള്‍ ഫലം. വിജയിക്കാന്‍ 119 സീറ്റുകള്‍ വേണ്ടയിടത്ത് ബിജെപി 110 മുതല്‍ 126 സീറ്റുകള്‍ വരെയാണ് പ്രവചനം. രണ്ടാമത് എത്തുന്ന കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 58 സീറ്റുകള്‍ നേടിയിടത്ത് നിന്നും കോണ്‍ഗ്രസിന്റെ സീറ്റ് നില 95 മുതല്‍ 115 വരെ എന്ന നിലയിലേക്ക് ഉയരും.
മറ്റ് ചെറുകക്ഷികള്‍ക്ക് 6 മുതല്‍ 22 സീറ്റുകള്‍ വരെയാണ് റിപ്പബ്ലിക്- ജന്‍ കി ബാത്ത് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ദിശാ സൂചകം എന്ന നിലയ്ക്ക് കാണുന്ന മധ്യപ്രദേശിലെ ഈ പ്രവചനം ബിജെപിക്ക് ആശ്വാസമേകുന്നതാണ്.
ബിജെപിയുടെ കുത്തക സംസ്ഥാനം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന, ഹിന്ദുസ്ഥാന്റെ ഹൃദയമായ മധ്യപ്രദേശില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് കടുത്ത മത്സരമാണ് ഇത്തവണ കോണ്‍ഗ്രസില്‍ നിന്നും നേരിടേണ്ടി വന്നത്. 2003 തൊട്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ കാറ്റ് മാറി വീശുമോ എന്നതാണ് രാജ്യം ആകാംഷയോടെ ഉറ്റ് നോക്കുന്നത്.
പുറത്ത് വന്നിരിക്കുന്ന സര്‍വ്വേ ഫലങ്ങള്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരു പോലെ പ്രതീക്ഷയും നിരാശയും നല്‍കുന്നവയാണ്. ബിജെപി നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും അധികാരം നിലനിര്‍ത്തുമെന്ന് ചില സര്‍വ്വേഫലങ്ങള്‍ പറയുമ്പോള്‍ കോണ്‍ഗ്രസ് അട്ടിമറി വിജയം നേടും എന്നുളള പ്രവചനങ്ങളുമുണ്ട്. തൂക്ക്‌സഭയ്ക്കുളള സാധ്യതകളും തള്ളിക്കളയാവുന്നതല്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചികയാവും എന്നതും മധ്യപ്രദേശിനെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കുന്നു.