മധ്യപ്രദേശ് കോണ്‍ഗ്രസ്സ് തിരിച്ചുപിടിക്കും, ബിജെപിക്ക് കനത്ത നഷ്ടമെന്ന് ന്യൂസ് 24- പേസ് മീഡിയ ഫലം
ഭോപ്പാല്‍: മധ്യപ്രദേശില്‍ കഴിഞ്ഞ തവണ ബിജെപിയുടെ തേരോട്ടം ആയിരുന്നു കണ്ടത്. എന്നാല്‍ ഇത്തവണ കളി മാറും എന്നാണ് ന്യൂസ് 24- പേസ് മീഡിയ എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 165 സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ 98 നും 108 നും ഇടയില്‍ ഒതുങ്ങും എന്നാണ് പ്രവചനം.
ബിജെപിക്ക് നെഞ്ചിടിപ്പേറുന്നു, കോൺഗ്രസിന് ആശ്വാസം, മധ്യപ്രദേശിലെ റിപ്പബ്ലിക്-സി വോട്ടര്‍ പ്രവചനമിതാ
കോണ്‍ഗ്രസ്സിന് കഴിഞ്ഞ തവണ 58 സീറ്റുകള്‍ ആയിരുന്നു മധ്യ പ്രദേശില്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അത് 110 നും 120 നും ഇടയില്‍ സീറ്റുകള്‍ നേടും എന്നാണ് പ്രവചനം. മറ്റുള്ളവര്‍ 10നും 14 നും ഇടയില്‍ സീറ്റുകള്‍ നേടും.
230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയില്‍ ഭരണം പിടിക്കാന്‍ 116 സീറ്റുകള്‍ വേണം. ന്യൂസ് 24- പേസ് മീഡിയ സര്‍വ്വേ പ്രകാരം തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതകളാണ് കാണുന്നത്. ബിഎസ്പിയ്ക്ക് ഇത്തവണ ഒരു സീറ്റ് പോലും കിട്ടില്ലെന്ന പ്രവചനവും വിശ്വാസ്യയോഗ്യമല്ല.
ബിജെപിയുടെ കുത്തക സംസ്ഥാനം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന, ഹിന്ദുസ്ഥാന്റെ ഹൃദയമായ മധ്യപ്രദേശില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് കടുത്ത മത്സരമാണ് ഇത്തവണ കോണ്‍ഗ്രസില്‍ നിന്നും നേരിടേണ്ടി വന്നത്. 2003 തൊട്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ കാറ്റ് മാറി വീശുമോ എന്നതാണ് രാജ്യം ആകാംഷയോടെ ഉറ്റ് നോക്കുന്നത്.
പുറത്ത് വന്നിരിക്കുന്ന സര്‍വ്വേ ഫലങ്ങള്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരു പോലെ പ്രതീക്ഷയും നിരാശയും നല്‍കുന്നവയാണ്. ബിജെപി നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും അധികാരം നിലനിര്‍ത്തുമെന്ന് ചില സര്‍വ്വേഫലങ്ങള്‍ പറയുമ്പോള്‍ കോണ്‍ഗ്രസ് അട്ടിമറി വിജയം നേടും എന്നുളള പ്രവചനങ്ങളുമുണ്ട്. തൂക്ക്‌സഭയ്ക്കുളള സാധ്യതകളും തള്ളിക്കളയാവുന്നതല്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചികയാവും എന്നതും മധ്യപ്രദേശിനെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കുന്നു.