''ഈ പോരാട്ടം ഗാന്ധിയും ഗോഡ്സെയും തമ്മിൽ, വെറുപ്പും സ്നേഹവും തമ്മിൽ'', മധ്യപ്രദേശിൽ രാഹുൽ ഗാന്ധി
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ പ്രചരണത്തിനിടെ ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഗാന്ധിയും ആര്‍എസ്എസ്-ഗോഡ്‌സെ സഖ്യവും തമ്മിലുളള പോരാട്ടമാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഷാജാപൂരില്‍ കോണ്‍ഗ്രസിന്റെ ജന്‍ ആക്രോശ് തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഇത് ആശയങ്ങള്‍ തമ്മിലുളള പോരാട്ടമാണ്. ഒരു വശത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. മറുവശത്ത് ആര്‍എസ്എസും ബിജെപിയും. ഒരു വശത്ത് മഹാത്മാ ഗാന്ധിയാണ്. മറുവശത്ത് ഗോഡ്‌സെയും, രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള ഏറ്റുമുട്ടല്‍ വെറുപ്പിനെതിരെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂടിയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

''എവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ അവര്‍ വെറുപ്പ് പ്രചരിപ്പിക്കുകയാണ്. മധ്യപ്രദേശിലെ കര്‍ഷകരും യുവാക്കളും അവരെ വെറുത്ത് തുടങ്ങിയിരിക്കുന്നു. ജനങ്ങളോട് ചെയ്തതിനുളളത് അവര്‍ക്ക് തിരിച്ച് കിട്ടിക്കൊണ്ടിരിക്കുകയാണ്''. ഭാരത് ജോഡോ യാത്രയ്ക്കിടെ മധ്യപ്രദേശില്‍ ചില കര്‍ഷകരെ കണ്ടതുമായി ബന്ധപ്പെട്ട അനുഭവവും രാഹുല്‍ ഗാന്ധി പങ്കുവെച്ചു.
മധ്യപ്രദേശില്‍ 370 കിലോമീറ്റര്‍ ദൂരമാണ് തങ്ങള്‍ നടന്നത്. കര്‍ഷകരെ കണ്ടു, സ്ത്രീകളേയും യുവാക്കളേയും കണ്ടു. അവര്‍ തന്നോട് ചില കാര്യങ്ങള്‍ പറഞ്ഞു. മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ ചെയ്ത അത്രയും അഴിമതി രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ല. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ തന്നോട് പറഞ്ഞു. ഛത്തീസ്ഗഡില്‍ അരിക്ക് തങ്ങള്‍ 2500 രൂപയാണ് കൊടുക്കുന്നത്. ജനത്തിന് നല്‍കിയ വാഗ്ദാനം തങ്ങള്‍ പാലിക്കുന്നു, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications