മധ്യപ്രദേശിൽ ട്വിസ്റ്റ്, കോൺഗ്രസിനെ വെട്ടാൻ ബിജെപി, സർക്കാരുണ്ടാക്കാൻ അവകാശവാദം!
ഭോപ്പാല്‍: 24 മണിക്കൂറോളം നീണ്ട മാരത്തണ്‍ വോട്ടെണ്ണലിന് ശേഷം മധ്യപ്രദേശിലെ ഫലപ്രഖ്യാപനം പുറത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് 114 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ ബിജെപി 109 സീറ്റുകളുമായി രണ്ടാമത് എത്തി. സര്‍ക്കാര്‍ രൂപീകരണത്തിനുളള ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞു.
അതിനിടെ മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാനുളള ശ്രമവുമായി ബിജെപിയും രംഗത്തുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തിനുളള അവകാശവാദവുമായി ബിജെപി നേതൃത്വവും ഗവര്‍ണറെ കാണുമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിനുളള പിന്തുണ തങ്ങള്‍ക്കുണ്ട് എന്നാണ് ബിജെപിയുടെ അവകാശവാദം.
സ്വതന്ത്രരുടേയും മറ്റ് പാര്‍ട്ടികളുടേയും പിന്തുണയാണ് ബിജെപി അവകാശപ്പെടുന്നത്. കൂടിക്കാഴ്ചയ്ക്ക് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിനോട് ബിജെപി സമയം തേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശില്‍ നാല് സ്വതന്ത്രരാണ് വിജയിച്ചിട്ടുളളത്. ഇതില്‍ രണ്ട് പേരുടെ പിന്തുണ കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ട്.
രണ്ട് സീറ്റുകളില്‍ വിജയിച്ച മായാവതിയുടെ ബിഎസ്പിയും ഒരു സീറ്റില്‍ വിജയിച്ച അഖിലേഷ് യാദവിന്റെ എസ്പിയും തങ്ങളുടെ പിന്തുണ കോണ്‍ഗ്രസിനാണ് എന്ന് അറിയിച്ച് കഴിഞ്ഞു. ശിവരാജ് സിംഗ് ചൗഹാന്‍ തന്നെ നേരിട്ട് മായാവതിയേയും അഖിലേഷ് യാദവിനേയും ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്തുണയ്ക്കാനാവില്ലെന്ന് ഇരുനേതാക്കളും അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരുണ്ടാക്കാന്‍ അവകാശ വാദം ഉന്നയിക്കുമ്പോള്‍ ഗവര്‍ണര്‍ ആരെ ക്ഷണിക്കും എന്നതിനാണ് ഇനി ഉത്തരം വേണ്ടത്.
Congress workers celebrate at Delhi's Lodhi Garden. #AssemblyElectionResults2018 pic.twitter.com/vsb0TZ2vac
— ANI (@ANI) December 12, 2018