മധ്യപ്രദേശിൽ നാടകീയ നീക്കങ്ങൾ, ജയിച്ച എംഎൽഎമാരെ ദില്ലിയിലേക്ക് വിളിപ്പിച്ച് മായാവതി
Recommended Video
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുളള കടുത്ത പോരാട്ടത്തിലാണ് കോണ്‍ഗ്രസും ബിജെപിയും. ഓരോ സീറ്റുകളുടെ മാത്രം വ്യത്യാസത്തില്‍ ലീഡ് നില ചാഞ്ചാട്ടത്തിലാണ്. മധ്യപ്രദേശില്‍ നിര്‍ണായകമാവുക എസ്പി-ബിഎസ്പി സഖ്യത്തിന്റെ നിലപാടായിരിക്കും എന്ന് ഉറപ്പായിരിക്കുന്നു. 116 എന്ന മാന്ത്രിക സംഖ്യ കടക്കാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും മായാവതിയുടേയും അഖിലേഷ് യാദവിന്റെയും അടക്കം സഹായം വേണ്ടിവരും.
കോണ്‍ഗ്രസും ബിജെപിയും ഒരു പോലെ പിന്തുണ ഉറപ്പിക്കാനുളള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതൃത്വം പിന്തുണ തേടി മായാവതിയെ ബന്ധപ്പെട്ട് കഴിഞ്ഞു. അതേസമയം ബിജെപിയില്‍ നിന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നേരിട്ട് തന്നെ മായാവതിയെ വിളിച്ച് സംസാരിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
നിലവില്‍ 5 സീറ്റുകളിലാണ് മായാവതിയുടെ പാര്‍ട്ടി മധ്യപ്രദേശില്‍ ലീഡ് ചെയ്യുന്നത്. എസ്പി രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിഎസ്പിയുടെ ജയിച്ച എംഎല്‍എമാരെ മായാവതി ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ മധ്യപ്രദേശ് നാടകീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. ബിഎസ്പി തെരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങിയ ഘട്ടത്തിൽ തന്നെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബിജെപി കൂടി ബിഎസ്പിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്നത് കോൺഗ്രസിനെ സംബന്ധിച്ച് നല്ല സൂചനയല്ല.
മാത്രമല്ല സഖ്യശ്രമം പൊളിഞ്ഞതിന് പിന്നാലെ കോൺഗ്രസിനോട് മായാവതി കലിപ്പിലുമാണ്. ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയ ശേഷം തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെങ്കിൽ ഇതിനകം തന്നെ കോൺഗ്രസിന് വിജയം ഉറപ്പിക്കാൻ സാധിക്കുമായിരുന്നു. അതിനിടെ എസ്പി തങ്ങളുടെ പിന്തുണ കോൺഗ്രസിനാണ് എന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.