ബിജെപി തോൽവിയെ ട്രോളി ശശി തരൂർ, 'ഇന്ത്യയെ ചതിക്കുന്നവരാരും രക്ഷപ്പെടാന്‍ പോകുന്നില്ല'
ദില്ലി: മോദി പ്രഭാവത്തിന്റെ അന്ത്യവും പപ്പുവെന്ന് പരിഹസിക്കപ്പെട്ട രാഹുല്‍ ഗാന്ധിയുടെ പുത്തന്‍ ഉദയവും.. രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിസും കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റത്തിന്റെ ആകത്തുകയെ ഇങ്ങനെ വിലയിരുത്താം. 2019ലേക്ക് ബിജെപിക്കുളള വന്‍ മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഈ വിജയത്തിന്റെ ക്രഡിറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നാകെ രാഹുല്‍ ഗാന്ധിക്ക് നല്‍കുന്നു. ബിജെപിയുടെ തോല്‍വിയില്‍ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വാക്കുകള്‍ അതേപടി ഉപയോഗിച്ചാണ് തരൂര്‍ തിരിച്ചടിച്ചിരിക്കുന്നത്. '' തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഹ്‌ളാദകരമായ വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അരുണ്‍ ജയ്റ്റ്‌ലിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ '' ഇന്ത്യയ്ക്കിത് മഹത്തായ ദിനമാണ്. ഇന്ത്യയെ ചതിക്കുന്നവരാരും രക്ഷപ്പെടാന്‍ പോകുന്നില്ല'' എന്നാണ് തരൂര്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിജയ് മല്യ വിഷയത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തിന്റെ ചുവട് പിടിച്ചാണ് തരൂരിന്റെ ഈ പരിഹാസം. വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ലണ്ടന്‍ കോടതി ഉത്തരവിട്ടതിനോട് ആയിരുന്നു ജെയ്റ്റ്‌ലിയുടെ പ്രതികരണം. ഇന്ത്യയെ ചതിക്കുന്നവരാരും ശിക്ഷ കിട്ടാതെ രക്ഷപ്പെട്ടിട്ടില്ല എന്നാണ് ജെയ്റ്റ്‌ലി പ്രതികരിച്ചിരുന്നത്.
ഛത്തീസ്ഗഡില്‍ ബിജെപി ഭരണത്തിന് കോണ്‍ഗ്രസ് അന്ത്യം കുറിച്ചിരിക്കുന്നത് വന്‍ ഭൂരിപക്ഷത്തിലാണ്. രാജസ്ഥാനിലും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തു. മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്താണ്. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും ബിഎസ്പി അടക്കമുളള കക്ഷികളുടെ പിന്തുണയോടെ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പായിരിക്കുന്നു. ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഈ തോല്‍വികള്‍.