ശിവരാജ് സിംഗ് ചൗഹാന് 4337ന്റെ ശാപം, കോൺഗ്രസിന്റെ ഭാഗ്യവും! മധ്യപ്രദേശ് നഷ്ടപ്പെട്ടതിനുളള കാരണം 4337!
ഭോപ്പാല്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരിടത്ത് പോലും ജയിക്കാന്‍ സാധിച്ചില്ല എന്നത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്പുളള സെമിഫൈനലെന്ന് വിലയിരുത്തപ്പെട്ട തെരഞ്ഞെടുപ്പിലുണ്ടായത് തിരിച്ചടിയാണ് എന്നതാണ് മുന്നോട്ട് നോക്കാന്‍ ബിജെപിയെ ഭയപ്പെടുത്തുന്നത്.
രാജസ്ഥാനിലും ഛത്തീസ്ഗഡിലും തോറ്റാലും മധ്യപ്രദേശ് തങ്ങളെ കൈവിടില്ല എന്ന ആത്മവിശ്വാസം ബിജെപിക്കുണ്ടായിരുന്നു. തുടര്‍ച്ചയായി നാലാം തവണയും അധികാരത്തിലേറാമെന്നുളള ശിവരാജ് സിംഗ് ചൗഹാന്റെ സ്വപ്നം തകര്‍ന്നടിഞ്ഞത് കപ്പിനും ചുണ്ടിനും ഇടയിലാണ്. വെറും നാലായിരത്തിലധികം വോട്ടുകള്‍ മാത്രം മതിയായിരുന്നു ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ എന്ന തിരിച്ചറിവാണ് തോല്‍വിയേക്കാള്‍ ബിജെപിയെ ഞെട്ടിക്കുന്നത്.
തൂത്ത് വാരാനായില്ല
15 വര്‍ഷം നീണ്ട ഭരണത്തിന് ശേഷം, കടുത്ത ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പ് ശരിക്കും തൂത്ത് വാരേണ്ടതായിരുന്നു. എന്നാല്‍ അവസാന നിമിഷം വരെ ഉദ്വേഗം നിലനിന്ന, ഇഞ്ചോടിച്ച് പോരാട്ടത്തിലാണ് കഷ്ടിച്ച് കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തത്. അതും കേവല ഭൂരിപക്ഷം പോലും നേടാന്‍ സാധിക്കാതെ. എസ്പിയുടേയും ബിഎസ്പിയുടേയും പിന്തുണയോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാനൊരുങ്ങുന്നത്.
കപ്പിനും ചുണ്ടിനും ഇടയിലെ നഷ്ടം
കപ്പിനും ചുണ്ടിനും ഇടയിലാണ് മധ്യപ്രദേശ് നിലനിര്‍ത്താനുളള അവസരം ബിജെപിക്ക് നഷ്ടപ്പെട്ടത്. 4337 എന്ന നമ്പര്‍ ബിജെപ്പിക്കും, പ്രത്യേകിച്ച് ശിവരാജ് സിംഗ് ചൗഹാനും ഇനിയുളള കാലം ഒരു ദുസ്വപ്നം ആയിരിക്കും. 4337 വോട്ടുകള്‍ മാത്രം മതിയായിരുന്നു കേവല ഭൂരിപക്ഷം കടന്ന് മധ്യപ്രദേശില്‍ ബിജെപിക്ക് അധികാരത്തില്‍ വരാന്‍. നിലവില്‍ 109 സീറ്റുകളാണ് ബിജെപിക്കുളളത്.
ഈ കണക്ക് ഹൃദയാഘാതമുണ്ടാക്കും
മധ്യപ്രദേശിലെ 4337 വോട്ടര്‍മാര്‍ ഒന്ന് മാറിച്ചിന്തിരുന്നുവെങ്കില് 7 സീറ്റുകള്‍ കൂടി ബിജെപിയുടെ പോക്കറ്റിലിരുന്നേനെ. 116 സീറ്റുകളുടെ കേവല ഭൂരിപക്ഷത്തോടെ ഹിന്ദി ഹൃദയഭൂമിയുടെ അധികാരവും ബിജെപിയുടെ കയ്യിലിരുന്നേനെ. ഈ കണക്കുകള്‍ ഒരു ശരാശരി ബിജെപിക്കാരന് ഹൃദയാഘാതമുണ്ടാക്കാനുളളതുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മധ്യപ്രദേശിലെ പത്ത് സീറ്റുകളില്‍ ഫോട്ടോഫിനിഷ് ആയിരുന്നു മത്സര ഫലം.
പത്ത് മണ്ഡലങ്ങളിൽ ഫോട്ടോഫിനിഷ്
ഈ പത്ത് മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കും വിജയിച്ച സ്ഥാനാര്‍ത്ഥിക്കും കിട്ടിയ വോട്ടുകള്‍ തമ്മിലുളള വ്യത്യാസം വെറും ആയിരം വോട്ടില്‍ താഴെയാണ് എന്ന യാഥാര്‍ഥ്യം ബിജെപിയെ ഉറക്കത്തില്‍ പോലും ഞെട്ടിക്കുന്നു. ബിജെപി തോറ്റ 7 സീറ്റുകളുടെ കാര്യമെടുക്കാം. ഗ്വാളിയോര്‍ സൗത്തിലെ തോല്‍വി 121 വോട്ടുകള്‍ക്കാണ്. സുവസ്രയില്‍ 350 വോട്ടുകള്‍ക്കും ജബല്‍പൂര്‍ നോര്‍ത്തില്‍ 578 വോട്ടുകള്‍ക്കും രാജ്നഗറില്‍ 732 വോട്ടുകള്‍ക്കുമാണ് ബിജെപി തോറ്റത്.
ഒരു 4337 കൂടി കിട്ടിയിരുന്നെങ്കിൽ
ദാമോയില്‍ 798 വോട്ടുകള്‍ക്കും ബിയോറയില്‍ 826 വോട്ടുകള്‍ക്കും രാജ്പൂരില്‍ 932 വോട്ടുകള്‍ക്കുമാണ് ബിജെപി തോറ്റത്. എല്ലായിടത്തും കുറവ് ആയിരത്തില്‍ താഴെ മാത്രം. ആകെ കൂട്ടിയാല്‍ കിട്ടുന്നത് 4337 വോട്ടുകള്‍. 4337 എന്ന സംഖ്യ ബിജെപിക്കും ചൗഹാനും ഇനിയുളള രാത്രികളില്‍ ദുസ്വപ്നമാകാന് മറ്റെന്ത് വേണം! ഫോട്ടോ ഫിനിഷ് നടന്ന പത്ത് മണ്ഡലങ്ങളില്‍ 7 കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ മൂന്നില്‍ മാത്രമാണ് ബിജെപിക്ക് ജയം.
കോൺഗ്രസിനും ഭാഗ്യക്കുറവ്
ഈ 7 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചില്ലായിരുന്നുവെങ്കില്‍ 114ല്‍ നിന്നും 107ലേക്ക് താഴ്ന്നേനെ. കോണ്‍ഗ്രസ് തോറ്റ മൂന്ന് മണ്ഡലങ്ങളിലെ വോട്ട് നില പരിശോധിക്കാം. ജരോറയില്‍ 511 വോട്ടുകള്‍ക്കും ബിനയില്‍ 632 വോട്ടുകള്‍ക്കും കൊലാരാസില്‍ 720 വോട്ടുകള്‍ക്കുമാണ് ബിജെപി സ്ഥാനാര്‍ത്ഥിയോട് കോണ്‍ഗ്രസ് തോറ്റത്. ഈ മണ്ഡലങ്ങള്‍ കൂടി ലഭിച്ചിരുന്നുവെങ്കില്‍ 117 സീറ്റുകളുടെ ബലത്തില്‍, മായാവതിയുടേയും അഖിലേഷിന്റെ പിന്തുണ ഇല്ലാതെ തന്നെ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമായിരുന്നു.