മതപരിവർത്തനം തടയാൻ നിയമം പാസാക്കി മധ്യപ്രദേശ്; ലംഘിച്ചാൽ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
ബിൽ നേരത്തെ ഓർഡിനൻസിന് പകരം ഡിസംബറിൽ മന്ത്രിസഭ അംഗികരിക്കുകയും ജനുവരിയിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു
ഭോപ്പാൽ: വിവാഹത്തിലൂടെയും മറ്റെന്തെങ്കിലും തരത്തിലുമുള്ള മതപരിവർത്തനം തടയാൻ പ്രത്യേക നിയമം പാസാക്കി മധ്യപ്രദേശ് സർക്കാർ. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ബിൽ ബിജെപി സർക്കാർ നിയമസഭയിൽ ശബ്ദ വോട്ടിലൂടെ പാസാക്കിയത്. നിയമം ലംഘിക്കുന്നത് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാകും. ബിൽ നേരത്തെ ഓർഡിനൻസിന് പകരം ഡിസംബറിൽ മന്ത്രിസഭ അംഗികരിക്കുകയും ജനുവരിയിൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് 'മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയൻ ബിൽ 2021' അവതരിപ്പിച്ചത്. വിവാഹത്തിലൂടെ ഉൾപ്പടെ മതപരിവർത്തനം നടത്തുന്നതിന് പിഴ ചുമത്തുന്ന മതസ്വാതന്ത്ര്യ ഓർഡിനൻസിന് ജനുവരി 9 നാണ് ഗവർണർ ആനന്ദിബെൻ പട്ടേൽ മധ്യപ്രദേശ് അനുമതി നൽകിയത്.
ബലപ്രയോഗം, അനാവശ്യ സ്വാധീനം, ബലാൽക്കാരം, വിവാഹം അല്ലെങ്കിൽ മറ്റേതെങ്കിലും വഞ്ചനാപരമായ മാർഗ്ഗങ്ങൾ എന്നിവയിലൂടെ മതപരിവർത്തനത്തനം നടത്തുന്നത് ഇനി മുതൽ കുറ്റകരമായിരിക്കും. ഓർഡിനൻസ് പ്രാബല്യത്തിൽ വന്ന ഒരു മാസത്തിനുള്ളിൽ 23 കേസുകൾ രജിസ്റ്റർ ചെയ്തതായി നേരത്തെ ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു.
ഭോപ്പാൽ ഡിവിഷനിലാണ് ഏറ്റവും കൂടുതൽ ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇൻഡോറിൽ അഞ്ച് കേസുകളും ജബൽപൂർ, റെവ എന്നിവിടങ്ങളിൽ നാല് കേസുകളും ഗ്വാളിയർ ഡിവിഷനിൽ മൂന്ന് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ നിയമ പ്രകാരം ആരെങ്കിലും മതം മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 60 ദിവസം മുൻപ് ജില്ല ഭരണകൂടത്തിന് അപേക്ഷ നൽകണം.
അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം
Recommended Video
പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾ, പ്രായപൂർത്തിയാകാത്തവർ എന്നിവരെ മതം മാറ്റുന്നതിനു വിലക്കുണ്ട്. ഇത്തരം കേസുകൾക്ക് 3 മുതൽ 5 വർഷം വരെ തടവും 50,000 രൂപ പിഴയുമാണു ശിക്ഷ. കൂട്ട മതംമാറ്റം നടത്തിയാൽ 5 മുതൽ 10 വർഷം വരെ തടവും മിനിമം ഒരു ലക്ഷം രൂപ പിഴയുമാണു ശിക്ഷ.
ഉത്തർപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളും നേരത്തെ മതപരിവർത്തനം തടയാനുദ്ദേശിച്ച് ലൗ ജിഹാദ് നിയമം പാസാക്കിയിരുന്നു.
കാതറിന്‍ ട്രിസയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍