കോണ്‍ഗ്രസിന്‍റെ മാസ്റ്റര്‍സ്ട്രോക്ക്; ബിജെപി വിട്ടു വന്ന നേതാവിന് സുപ്രധാന ചുമതല, ഇനി കളിമാറും
ഭോപ്പാല്‍: 24 സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. പാര്‍ട്ടിയേയും വോട്ടര്‍മാരേയും വഞ്ചിച്ച് ബിജെപിയോടൊപ്പം ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യക്കും അനുയായികള്‍ക്കും ഉപതിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും കരസ്ഥാമാക്കി പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു. ഇതിനായുള്ള കരുനീക്കങ്ങളുടെ ഭാഗമായാണ് ബിജെപി വിട്ടു വന്ന പ്രമുഖ നേതാവിന് സുപ്രധാന ചുമതല നല്‍കിയതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ബാലേന്ദു ശുക്ല
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ബാലേന്ദു ശുക്ലയ്ക്കാണ് കോണ്‍ഗ്രസ് കെപിസിസി വൈസ് പ്രസിഡന്‍റ് പദവിയും ഉപതിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി തന്ത്രപ്രധാനമായ ഉത്തരവാദിത്തവും നല്‍കിയിരിക്കുന്നത്. ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ ബാലേന്ദു ശുക്ല ജൂണ്‍ അഞ്ചിനായിരുന്നു ബിജെപിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
പിതാവിന്‍റെ വിശ്വസ്തന്‍
കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കൂടുമാറിയ ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ റാവു സിന്ധ്യയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നേതാവാണ് ബാലേന്ദു ശുക്ല. ബിജെപിക്കും അതിലേറെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും തിരിച്ചടിയായിരിക്കുകയാണ് ഇദ്ദേഹത്തിന്റെ രാജിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.
13 വര്‍ഷത്തോളം
13 വര്‍ഷത്തോളം മധ്യപ്രദേശ് സര്‍ക്കാറില്‍ മന്ത്രിയായിരുന്നു ഇദ്ദേഹം. കമല്‍നാഥിന്‍റെ വീട്ടിലെത്തിയാണ് ശുക്ല കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശുക്ലയെ മത്സരിപ്പിച്ചേക്കും എന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിനിടയിലാണ് കമല്‍നാഥ് നേരിട്ട് തന്നെ ബാലേന്ദു ശുക്ലയെ സുപ്രധാനമായ ചുമതലയേല്‍പ്പിച്ചത്.
മാസ്റ്റ്ര്‍സ്ട്രോക്ക്
അടുത്തിടെ മാത്രം ബിജെപി വിട്ട് വന്ന ബാലേന്ദു ശുക്ലയെ പിസിസി വൈസ് പ്രസിഡന്‍റായി നിയമിച്ചത് കോണ്‍ഗ്രസിന്‍റെ മാസ്റ്റ്ര്‍സ്ട്രോക്കായാണ് പ്രാദേശിക മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. കൂടുതല്‍ ശക്തനായി കോണ്‍ഗ്രസ് ബാലേന്ദുവിനെ കളത്തിലിറക്കുന്നത് ഉപതെരഞ്ഞെടുപ്പിൽ സിന്ധ്യയ്ക്കും അദ്ദേഹത്തിന്റെ അനുയായികൾക്കും വലിയ വെല്ലുവിളിയാകും.
ഗ്വാളിയോർ-ചമ്പല്‍
മധ്യപ്രദേശില്‍ അധികാരം തിരിച്ചു പിടിക്കുന്നതിനായി സിന്ധ്യയുടെ സ്വാധീനത്തിലുള്ള ഗ്വാളിയോർ-ചമ്പല്‍ മേഖലയിലെ 16 സീറ്റുകളില്‍ കോണ്‍ഗ്രസ് അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ബാലേന്ദു ശുക്ല അടക്കമുമുള്ള നേതാക്കളിലൂടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസ് മേഖലയില്‍ തങ്ങളുടെ നില ശക്തിപ്പെടുത്തുകയാണ്.
സംഘടനാ സംവിധാനം
ബാലേന്ദു ശുക്ലയുടെ സ്വാധീനത്തില്‍ ബിജെപി പ്രാദേശിക പ്രവര്‍ത്തകരേയും നേതാക്കളും പാര്‍ട്ടിയോട് അടുപ്പിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. ഉപതിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി മേഖലയില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തുകയെന്ന ഉത്തരവാദിത്തമാണ് ബാലേന്ദു ശുക്ലയ്ക്ക് കൈമാറിയിരിക്കുന്നത്.
Recommended Video
പ്രത്യേക നിർദേശം
മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ബലേന്ദു ശുക്ലയെ സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിൽ വെസ് പ്രസിഡന്‍റായി തിരഞ്ഞെടുത്തത്. ബ്രാഹ്മണ്‍ സമുദായത്തില്‍ നിന്നുള്ള നേതാവാണ് 72 വയസുകാരനായ ബാലേന്ദു ശുക്ല. സിന്ധ്യകുടുംബവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബാലേന്ദു മാധവറാവു സിന്ധ്യയുടെ മരണശേഷമാണ് കൊട്ടരവുമായി അകലുന്നത്.
മത്സരിപ്പിക്കും
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഗ്വാളിയർ ഈസ്റ്റ് അസംബ്ലി സീറ്റില്‍ നിന്നും കോൺഗ്രസിന് ശുക്ലയെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. ഗ്വാളിയർ ഈസ്റ്റിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായി ശുക്ലയുടെ പേര് ഏറെ ക്കുറെ ഉറപ്പിക്കപ്പെട്ടതാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 1980 നും 2003 നും ഇടയിൽ തുടർച്ചയായി ആറ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഈ സീറ്റില്‍ മത്സരിച്ചിരുന്ന ബാലേന്ദു മൂന്ന് തവണ വിജയിക്കുകയും മൂന്ന് തവണ പരാജയപ്പെടുകയും ചെയ്തു.
ഗുഡ്ഡുവിനെയും
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ എംപി പ്രേമചന്ദ്ര ഗുഡ്ഡുവിനെയും പാര്‍ട്ടി ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്. സന്‍വര്‍ നിയസഭ മണ്ഡലത്തില്‍ സിലാവത്തിനെതിരെ ഗുഡ്ഡുവിനെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. സിലാവത്തിനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ ഗുഡ്ഡുവിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പാര്‍ട്ടി വിട്ടത്
നേരത്തെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുഡ്ഡു ജ്യോതിരാദിത്യ സിന്ധ്യയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു പാര്‍ട്ടി വിട്ടത്. ഉജ്ജയിനിലെ ഒരു ചടങ്ങില്‍ ഗുഡ്ഡുവിനെ വേദിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും സിന്ധ്യ പരസ്യമായി തടഞ്ഞിരുന്നു. അലോട്ടില്‍ അദ്ദേഹത്തിന്‍റെ മകന് ടിക്കറ്റ് നല്‍കുന്നതിനും സിന്ധ്യ എതിരായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഗുഡ്ഡു പാര്‍ട്ടിവിട്ടത്. സിന്ധ്യ ബിജെപിയില്‍ എത്തിയതോടെ അദ്ദേഹം അവിടെ നിന്നും കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങുകയായിരുന്നു.