മധ്യപ്രദേശില്‍ ഒരാഴ്ച്ചക്കിടെ കൊല്ലപ്പെട്ടത് 2 ബിജെപി നേതാക്കള്‍; കോണ്‍ഗ്രസ് സർക്കാറിനെതിരെ ബിജെപി
ഭോപ്പാല്‍: മധ്യപ്രദേശിലെ ബല്വാദിയില് ബിജെപി നേതാവിനെ മരിച്ച നിലിയില്‍ കണ്ടെത്തി. പ്രാദേശിക ബിജെപി നേതാവായ മനോജ് താക്കറെയാണ് കൊല്ലപ്പെട്ടത്. പതിവുപോലെ രാവിലെ നടക്കാനിറങ്ങിയ മനോജിനെ കാണാതയതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് കൃഷിയിടത്തില്‍ മൃതദേഹം കണ്ടെത്തിയത്. കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയതായിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
മൃതദേഹത്തിന് സമീപത്ത് നിന്നും രക്തക്കറയോടുകൂടിയ കല്ല് പോലീസ് കണ്ടെടത്തിട്ടുണ്ട്. ഒരാഴ്ച്ചക്കിടെ മധ്യപ്രദേശില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ബിജെപി നേതാവാണ് മനോജ് താക്കറെ. ഇതോടെ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് ചൗഹാന് രംഗത്തെത്തി.
ബിജെപി നേതാക്കള്‍ ഒന്നിനു പുറമേ ഒന്നായി കൊല്ലപ്പെടുന്നത് ഗൗരവമേറിയ വിഷയമാണെന്നും സര്‍ക്കാര്‍ ഇത് ഗൗരവമായെടുക്കാത്തത് ക്രൂരമായ തമാശയാണെന്നും ചൗഹാന് ട്വീറ്റ് ചെയ്തു
വ്യാഴാഴ്ച മന്ദ്സോറിലെ ബിജെപി നേതാവും തദ്ദേശ സമിതി ചെയര്‍മാനുമായ പ്രഹ്ളാദ് ബന്ദ്വാറിനെ അക്രമി കൊലപ്പെടുത്തിയിരുന്നു. പൊതുജന മധ്യത്തില്‍ വെച്ച് പ്രഹ്ളാദിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകനായ മനീഷ് ബജ്രംഗിയെ പോലീസ് അറസ്റ്റ് ചെയ്തു.