'പരക്കം പാഞ്ഞ് ബിജെപി നേതാക്കൾ';ചൗഹാനുമായി കൂടിക്കാഴ്ച;'പികെ'ഇഫ്കടിൽ പ്രതീക്ഷവെച്ച് കോൺഗ്രസ്
ഭോപ്പാൽ; മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി ബിജെപി അധികാരം നേടിയെങ്കിലും ആശ്വസിക്കാനുള്ള വകയൊന്നും മുഖ്യമന്ത്രി ചൗഹാന് ഉണ്ടായിട്ടില്ല. വീണ്ടും മുഖ്യമന്ത്രി കസേര ഉറപ്പിച്ച് ഭരണം തുടങ്ങിയപ്പോഴാണ് സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാർ വീഴ്ചയെ കോൺഗ്രസ് വലിയ ആയുധമാക്കിയിരിക്കുകയാണ്.
'കോൺഗ്രസിന്റേത് നാടകം, കുടിയേറ്റ തൊഴിലാളികളെ കാറിൽ എത്തിച്ചത്'; ചിത്രത്തിന് പിന്നിൽ
കൊവിഡ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി കൂറുമാറിയെത്തിയ എംഎൽഎമാരുടെ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ചർച്ചകൾ കോൺഗ്രസ് സജീവമാക്കിയതും ബിജെപിയുടെ നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്. അതിനിടെ ചൗഹാനെ വളഞ്ഞിട്ട് പിടിച്ചിരിക്കുകയാണ് ബിജെപി നേതാക്കൾ.
പൊറുതിമുട്ടി ബിജെപി
മധ്യപ്രദേശിൽ കൊവിഡ് പ്രതിസന്ധി ബിജെപി സർക്കാരിന്റെ പ്രാണനെടുക്കുകയാണ്. രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന ആരോപണമാണ് കോൺഗ്രസ് ഉയർത്തുന്നത്.
ആദ്യ തലവേദന
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊവിഡ് തന്നെയാണ് കോൺഗ്രസ് ആയുധമാക്കുന്നതും. അതേസമയം ഉപതിരഞ്ഞെടുപ്പിനും മുൻപേ ബിജെപിയിൽ മന്ത്രിസഭാ വികസന ചർച്ചകൾ പുരോഗമിക്കുകയാണ്. ഒന്നാം ഘട്ട മന്ത്രിസഭ വികസിപ്പിച്ചപ്പോൾ തഴയപ്പെട്ട നേതാക്കളാണ് സീറ്റിനായി മുഖ്യമന്ത്രി ചൗഹാനെ വട്ടം പിടിച്ചിരിക്കുന്നത്.
പ്രതിപക്ഷ സമ്മർദ്ദം
കൊവിഡ് പ്രതിസന്ധിയ്ക്കിടെ ആരോഗ്യ മന്ത്രിയെ പോലും നിയമിക്കാതെ ചൗഹാൻ ഒരു മാസത്തോളം ഒറ്റയാൾ ഭരണം നടത്തിയിരുന്നു. തുടർന്ന് പ്രതിപക്ഷ വിമർശനം രൂക്ഷമായതോടെയാണ് ബിജെപി മന്ത്രി സഭ വികസിപ്പിച്ചത്. അഞ്ച് മന്ത്രിമാരെ ഉൾപ്പെടുത്തികൊണ്ടുള്ള മിനി മന്ത്രിസഭയാണ് ചൗഹാൻ രൂപീകരിച്ചത്.
മിനി മന്ത്രിസഭ
ബിജെപിയിൽ നിന്ന് മൂന്ന് പേർക്കും സിന്ധ്യ പക്ഷത്ത് നിന്നുള്ള രണ്ട് പേർക്കുമാണ് മന്ത്രിസഭയിൽ ഇടം ലഭിച്ചത്. എന്നാൽ ഇതോടെ കസേര നഷ്ടമായ മുതിർന്ന ബിജെപി നേതാക്കൾ ഇടഞ്ഞു. ഉടൻ രണ്ടാം ഘട്ട മന്ത്രിസഭ വികസിപ്പിച്ച് തങ്ങളെ കൂടി ഉൾപ്പെടുത്തണമെന്നാണ് നേതാക്കളുടെ ആവശ്യം.
ചൗഹാനെ കണ്ട് നേതാക്കൾ
സീറ്റുറപ്പിക്കാനായി മുഖ്യമന്ത്രി ചൗഹാനേയും സംസ്ഥാന അധ്യക്ഷൻ വിഡി ശർമ്മയേയും സന്ദർശിച്ചിരിക്കുകയാണ് നേതാക്കൾ. ഭൂപേന്ദ്ര സിംഗ്, ഗൗരി ശങ്കർ ബിസെൻ, സുരേന്ദ്ര പത്വ എന്നീ നേതാക്കൾ വെള്ളിയാഴ്ച വിഡി ശർമ്മയോട് തങ്ങളുടെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ചൗഹാൻ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നവരാണ് മൂവരും.
മന്ത്രികസേരയ്ക്കായി ചരടുവലി
മന്ത്രിസഭയിൽ കസേര പ്രതീക്ഷിച്ചിരുന്ന നേതാവായിരുന്നു ഭൂപേന്ദ്ര സിംഗ്. എന്നാൽ മിനി കാബിനറ്റ് രൂപീകരിച്ചപ്പോൾ ചൗഹാൻ സിംഗിനെ തഴഞ്ഞു. രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തിലും തനിക്ക് സീറ്റ് ലഭിച്ചേക്കില്ലെന്ന ആശങ്കയിലാണ് സിംഗ്. കഴിഞ്ഞ ദിവസം ചൗഹാനേും സിംഗ് സന്ദർശിച്ചിരുന്നു.
ബിജെപിയുടെ പ്രഖ്യാപനം
ഇവർ മൂവരും മാത്രമല്ല, മറ്റ് പല നേതാക്കളും മന്ത്രി സ്ഥാനം സ്വപ്നം കാണുന്നുണ്ട്. എന്നാൽ എത്രപേർക്ക് കസേര ലഭിക്കുമെന്ന കാര്യത്തിൽ നേതൃത്വത്തിനുള്ളിലും ആശങ്ക നിലനിൽക്കുന്നുണ്ട്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കൂറുമാറിയ സിന്ധ്യ പക്ഷത്തുള്ള 22 പേരെ തന്നെ മത്സരിപ്പിക്കാമെന്ന് ബിജെപി ഉറപ്പ് നൽകിയിട്ടുണ്ട്.
മന്ത്രിസ്ഥാനം നൽകേണ്ടി വരും
അതുകൊണ്ട് തന്നെ ഇവർ വിജയിച്ച് വന്നാൽ മന്ത്രിസ്ഥാനം നൽകേണ്ടി വരും. കമൽനാഥ് സർക്കാരിൽ മന്ത്രിമാരായിരുന്ന ആറ് പേരാണ് ബിജെപിയിലേക്ക് കൂറുമാറിയത്. ഇവരിൽ രണ്ട് പേർക്ക് മാത്രമേ ആദ്യഘട്ടത്തിൽ മന്ത്രിസ്ഥാനം ലഭിച്ചുള്ളൂ. എന്നാൽ രണ്ടാം ഘട്ടത്തിൽ മറ്റ് നാല് പേരെ കൂടി ഉൾപ്പെടുത്തേണ്ടി വരും.
10 പേർക്ക് മന്ത്രിസ്ഥാനം
കുറഞ്ഞത് 10 പേർക്കെങ്കിലും മന്ത്രിസ്ഥാനം നൽകണമെന്നതാണ് സിന്ധ്യ വിഭാഗം ബിജെപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഇനി ബിജെപി നേതാക്കളെ ഉൾപ്പെടുത്തിയാലും ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോൾ മന്ത്രിപദവിയിൽ നിന്നും അവരെ ഒഴിവാക്കി നിർത്തേണ്ടി വരും.
ബിഎസ്പിയുടെ നിലപാട്
ഇത് വലിയ പൊട്ടിത്തെറികൾക്ക് തന്നെ കാരണമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതിനിടെ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ബിഎസ്പിയുടെ തിരുമാനം ബിജെപി ക്യാമ്പിൽ ആശ്വാസത്തിന് വഴിവെച്ചിട്ടുണ്ട്. കോൺഗ്രസ് വോട്ടുകളിൽ ബിഎസ്പി വിള്ളൽ വരുത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
മുന്നൊരുക്കങ്ങൾ നടത്താൻ
ഉപതിരഞ്ഞെടുപ്പിൽ ശക്തമായ മുന്നൊരുക്കങ്ങൾ നടത്താൻ ബിജെപി മുതിർന്ന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഉപതിരഞ്ഞെടുപ്പ് തന്ത്രങ്ങൾ തങ്ങൾ തുടങ്ങുന്നേ ഉള്ളുവെന്ന് കോൺഗ്രസ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് സ്ഥിതി മാറും. കോൺഗ്രസിന് ഗ്വാളിയാർ-ചമ്പൽ മേഖലകളിലുള്ള സ്വാധീനം ബിജെപിക്ക് വ്യക്തമാകും, കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ നരേന്ദ്ര സലൂജ പറഞ്ഞു.
പികെ ഇഫക്ട്
മുൻ ജെഡിയു ഉപാധ്യക്ഷനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറാണ് കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കുന്നത്. തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 20 സീറ്റുകൾ വിജയിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. മന്ത്രിസഭാ വികസനവും ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവും ബിജെപിയിൽ നിന്ന് കൂടുതൽ നേതാക്കളെ കോൺഗ്രസിൽ എത്തിക്കുമെന്നും പാർട്ടി കണക്ക് കൂട്ടുന്നുണ്ട്.