20ല്‍ ജയിച്ചാല്‍ ആ 7 പേരും ഒപ്പം ചേരും; മധ്യപ്രദേശില്‍ കണക്ക് കൂട്ടി കോണ്‍ഗ്രസ്, പദയാത്ര തുടങ്ങി
ഭോപ്പാല്‍: നവംബറോടെ ഉപതിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയതോടെ മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ബിജെപിയും കോണ്‍ഗ്രസും. സംസ്ഥാന ഭരണത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് മധ്യപ്രദേശില്‍ നടക്കാന്‍ പോവുന്നത്. കൂറുമാറ്റത്തിലൂടെ ബിജെപി പിടിച്ചെടുത്ത അധികാരം എന്തു വിലകൊടുത്തും ഉപതിരഞ്ഞെടുപ്പിലൂടെ തിരികെ പിടിക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ഇതിനായി നിരവധി തന്ത്രങ്ങളാണ് അവര്‍ അണിയറയില്‍ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്.
ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം
ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് 22 എംഎല്‍എമാര്‍ ബിജെപിയില്‍ എത്തിയതോടെയാണ് ഒന്നര വര്‍ഷം മാത്രം പ്രായമുള്ള മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ മാര്‍ച്ചില്‍ താഴെ വീണത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ കമല്‍നാഥ് സര്‍ക്കാര്‍ രാജിവെച്ചൊഴിയുകയായിരുന്നു.
107 അംഗങ്ങളുടെ പിന്തുണ
തുടര്‍ന്നാണ് 107 അംഗങ്ങളുടെ പിന്തുണയോടെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. അധികാരം പിടിച്ചെങ്കിലും വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ മാത്രമെ മുഖ്യമന്ത്രി കസേരയില്‍ ശിവരാജ് സിങ് ചൗഹാന് ഇരിപ്പുറപ്പിച്ചു എന്ന് പറയാന്‍ സാധിക്കുകയുള്ളു.
3 പേര് കൂടി
അടുത്തിടെ 3 കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടി പദവി രാജിവെച്ച് ബിജെപിയില്‍ എത്തയതോടെ കോണ്‍ഗ്രസിന്റെ നഷ്ടം 22 ല്‍ നിന്നും 25 ആയി. ഈ മണ്ഡലങ്ങളിലും അംഗങ്ങളുടെ മരണത്തോടെ ഒഴിവ് വന്ന മറ്റ് രണ്ട് സീറ്റിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 27 ല്‍ 26 ഉം കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളുമാണ്.
ഏതുസമയവും
107 ബിജെപി അംഗങ്ങളുടെ പിന്തുണയ്ക്ക് പുറമെ നാല് സ്വതന്ത്രരും ബിഎസ്പിയുടെ 2 അംഗങ്ങളും എസ്പിയുടെ ഒരു അംഗവും നിലവില്‍ സര്‍ക്കാറിനെ പിന്തുണയ്ക്കുന്നുണ്ട്. നേരത്തെ കമല്‍നാഥ് സര്‍ക്കാറിനെ പിന്തുണച്ചിരുന്നവരായിരുന്നു ഇവര്‍. അതിനാല്‍ തന്നെ കൂടുതല്‍ മികച്ച വാഗ്ദാനം ലഭിക്കുന്നിടത്തേക്ക് ഇവര്‍ ഏതുസമയവും മാറാം.
കുറഞ്ഞത് 9
ഈ സാഹചര്യത്തില്‍ 230 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷ സഖ്യയായ 116 ല്‍ എത്താന്‍ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 9 സീറ്റുകളിലെങ്കിലും വിജയിക്കണം. ഇതിലേറെ സീറ്റുകളില്‍ വിജയം ഉറപ്പാണെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങള്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെന്നതില് സംശയമില്ല.
കോണ്‍ഗ്രസിനുള്ളത്
നിലവില്‍ 89 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. തനിച്ച് അധികാരത്തിലേക്ക് തിരികെ എത്തണമെങ്കില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസിന് വിജയിക്കേണ്ടതുണ്ട്. എന്നാല്‍ ഇത് എത്രത്തോളം സാധ്യമാണ് എന്ന കാര്യത്തില്‍ സംശയമുണ്ട്. പക്ഷെ ബിജെപിയുടെ വിജയം 8 സീറ്റിന് താഴേക്ക് കുറയ്ക്കാന്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്.
തിരികെ വരും
മികച്ച് വാഗ്ദാനങ്ങളും മന്ത്രി പദവികളും നല്കിയാല് ബിഎസ്പി, എസ്പി അംഗങ്ങളേയും സ്വതന്ത്രരേയും അടക്കം 7 പേരെ തങ്ങളുടെ ഭാഗത്ത് എത്തിക്കാന്‍ കഴിയുമെന്ന് അവര്‍ കണക്ക് കൂട്ടുന്നു. ഇതിനായി 20 സീറ്റിലെങ്കിലും കോണ്‍ഗ്രസ് വിജയിക്കേണ്ടതുണ്ട്. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനുള്ള തന്ത്രങ്ങളാണ് പാര്‍ട്ടി ഇപ്പോള്‍ മധ്യപ്രദേശില്‍ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്.
നദീ സംരക്ഷണ യാത്ര
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പാര്‍ട്ടി ഇപ്പോള്‍ ആവിഷ്കരിച്ചിരിക്കുന്ന നദീ സംരക്ഷണ യാത്ര. മുതിര്‍ന്ന നേതാക്കളായ ഗോവിന്ദ് സിങ്ങും അജയ് സിങ്ങുമാണ് നദി സംരക്ഷണത്തിനായി ലാഹറിൽ നിന്ന് കാൽനടയാത്ര ആരംഭിച്ചത്. ചമ്പലിന്റെയും അതിന്റെ പോഷകനദികളുടെയും തീരത്തൂടെ നടക്കുന്ന 'പദയാത്ര' സെപ്റ്റംബർ 11 ന് ഡാറ്റിയ ജില്ലയിലെ സെവ്രയിൽ സിന്ധ് നദിയുടെ തീരത്ത് സമാപിക്കുമെന്ന് കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത വ്യക്തമാക്കി.
കനത്ത പരാജയം
ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയമാണ് നേരിടേണ്ടി വരികയെന്നാണ് മുന്‍ പ്രതിപക്ഷ നേതാവ് അജയ് സിങ്ങിനൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ ഗോവിന്ദ് സിങ് അഭിപ്രായപ്പെട്ടത്. ഗ്വാളിയോർ-ചമ്പൽ മേഖലയിലെ അനധികൃത മണൽ ഖനനം ജലാശയങ്ങളെ നശിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
16 എണ്ണം
പതെരഞ്ഞെടുക്കുന്ന 27 സീറ്റുകളിൽ 16 എണ്ണം ഗ്വാളിയർ-ചമ്പൽ മേഖലയിലാണെന്നതിനാല്‍ കോണ്‍ഗ്രസിന്റെ പദയാത്രയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യം ഉണ്ട്. സിന്ധ്യയുടെ ശക്തി കേന്ദ്രം കൂടിയാണ് ഇത്. മേഖലയിലെ പ്രധാന ഒരു വിഷയമായ നദീ സംരക്ഷണത്തില്‍ ഇടപെട്ടുകൊണ്ട് നടത്തുന്ന പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകള്‍ കൂടിയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമാണ്.
രജിത് കുമാറും കൃഷ്ണപ്രഭയും വിവാഹിതരായോ? പ്രതികരിച്ച് താരം, യാഥാര്‍ത്ഥ്യം ഇങ്ങനെ..
'മഞ്ചേശ്വരത്ത് കണക്ക് കൂട്ടലുകള്‍ തെറ്റിച്ച കുഞ്ഞാലിക്കുട്ടി കുട്ടനാട്ടിലും ചവറയിലും കരുത്ത് പകരും'