ബിജെപിയുടെ അടിവേരിളക്കാൻ കോൺഗ്രസ്; മുൻ എംഎൽഎയും കോൺഗ്രസിലേക്ക്,കൊഴിഞ്ഞ് പോക്കിൽ പകച്ച് ബിജെപി
ഭോപ്പാൽ; വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ എന്തുവിലകൊടുത്തും ബിജെപിക്ക് ജയിച്ചേ മതിയാകൂ. കുറഞ്ഞത് 9 സീറ്റുകൾ എങ്കിലും നേടാനായില്ലേങ്കിൽ സംസ്ഥാന അധികാരം ബിജെപിക്ക് നഷ്ടമാവും. എന്നാൽ ബിജെപിയെ ആശങ്കയിൽ ആഴ്ത്തുകയാണ് പാർട്ടിക്കുള്ളിലെ ഭിന്നത. സിന്ധ്യ പക്ഷത്തിന് പാർട്ടിയിൽ അമിത പ്രാധാന്യം നൽകുന്നതും ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതുമൊക്കെയാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. അതൃപ്തി ശക്തമായതോടെ ചില നേതാക്കൾ ഇതിനോടകം പാർട്ടി വിട്ട് ബിജെപിയിൽ എത്തി. ഏറ്റവും ഒടുവിലായി മറ്റൊരു മുതിർന്ന നേതാവ് കൂടി പാർട്ടി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. വിശദാംശങ്ങളിലേക്ക്
കണക്ക് കൂട്ടൽ പിഴച്ച് ബിജെപി
ജ്യോതിരാദിത്യ സിന്ധ്യയെ മറുകണ്ടം ചാടിച്ച് അധികാരം പിടിച്ച ബിജെപി വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും അനായാസ വിജയം നേടി അധികാരം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ സിന്ധ്യ പക്ഷത്തിന്റെ വരവോടെ നേതാക്കളുടെ കണക്ക് കൂട്ടലുകൾ എല്ലാം പാളി. സിന്ധ്യയേയും അദ്ദേഹത്തിൻറെ പിതാവ് മാധവ റാവുവിനേയും മുഖ്യശത്രുക്കളായി പ്രഖ്യാപിച്ച ബിജെപി നേതാക്കളാണ് നേതൃത്വത്തിന്റെ തിരുമാനത്തിൽ ഇടഞ്ഞത്.
പ്രതീക്ഷ തകർന്ന് നേതാക്കൾ
സിന്ധ്യ ബിജെപിയിൽ എത്തിയെങ്കിലും അധിക പരിഗണന ലഭിച്ചേക്കില്ലെന്ന ആശ്വാസത്തിലായിരുന്നു ബിജെപി നേതാക്കൾ. എന്നാൽ പാർട്ടി സിന്ധ്യയ്ക്കും അദ്ദേഹത്തിന്റെ പക്ഷത്തുള്ള നേതാക്കൾക്കും നൽകുന്ന അമിത പരിഗണനയിൽ നേതാക്കൾ അസ്വസ്ഥരായി. നേതാക്കളുടെ എതിർപ്പുകൾ അവഗണിച്ച് 14 പേരെയാണ് സിന്ധ്യ പക്ഷത്ത് നിന്ന് മന്ത്രി സഭയിൽ നേതൃത്വം ഉൾപ്പെടുത്തിയത്.
പരിഗണിക്കാൻ തയ്യാറായില്ല
ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ബിജെപിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയപ്പോഴും അവരെ പരിഗണിക്കാൻ നേതൃത്വം തയ്യാറായില്ല. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 27 ൽ 22 മണ്ഡലങ്ങളിൽ കോൺഗ്രസ് വിട്ടു വന്നവരെ തന്നെ മത്സരിപ്പിക്കാൻ പാർട്ടി തിരുമാനിച്ചതോടെ പാർട്ടിയിൽ ഭിന്നത രൂക്ഷമായി.
കോൺഗ്രസിലേക്ക് ചേക്കേറിയത്
ഇതോടെ നിരവധി മുതിർന്ന നേതാക്കളാണ് ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയത്. ഏറ്റവും ഒടുവിലായി മുൻ എംഎൽഎയും ബിജെപി നേതാവുമായി പാറുൽ സാഹുവാണ് കോൺഗ്രസിലേക്ക് ചേരാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ബിജെപി നേതൃത്വവുമായി കുറച്ച് നാളുകളായി അകൽച്ചയിലായിരുന്നു പാറുൽ.
കോൺഗ്രസിൽ ചേരും
കഴിഞ്ഞ ദിവസം ഇവർ മുൻ മുഖ്യമന്ത്രി കമൽനാഥുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് പാറുൽ ഉടൻ പാർട്ടിയിൽ ചേരുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. കോൺഗ്രസിലെത്തിയാൽ പാറുൽ ഉപതിരഞ്ഞെടുപ്പിൽ സാഗർ ജില്ലയിൽ നിന്നുള്ള സുർഖി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായേക്കും.
ശക്തയായ സ്ഥാനാർത്ഥി
സിന്ധ്യ പക്ഷത്ത് നിന്നുള്ള ഗോവിന്ദ് സിംഗ് രാജ്പുത് ആണ് മണ്ഡലത്തിൽ മത്സരിക്കുന്നത്. ഗോവിന്ദിനോട് നേരത്തേ തന്നെ ഏറ്റുമുട്ടിയ നേതാവാണ് പാറുൽ. 2013 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഗോവിന്ദിനെ പരാജയപ്പെടുത്തിയാണ് പാറുൽ എംഎൽഎയായത്. എന്നാൽ 2018 ൽ ബിജെപി പാറുലിന് സീറ്റ് നിഷേധിക്കുകയായിരുന്നു. അന്ന് മുതലേ നേതൃത്വവുമായി അതൃപ്തിയിലായിരുന്നു പാറുൽ..
പൊരിഞ്ഞ പേരാട്ടം
ഇതിനിടെ സിന്ധ്യ പക്ഷത്തിന്റെ വരവോടെ ഉണ്ടായ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവിടേയും ബിജെപി പാറുലിനെ പരിഗണിക്കില്ലെന്ന് വ്യക്തമാക്കി. ഇതോടെയാണ് കോൺഗ്രസിലേക്ക് ചേക്കേറാൻ പാറുൽ തിരുമാനിച്ചത്. പാറുലിന്റ വരവോടെ സുർഖി മണ്ഡലത്തിൽ ശക്തമായ മത്സരത്തിനാകും വേദിയാകുക എന്നാണ് വിലയിരുത്തപ്പെടുന്നത്.
വലിയ തിരിച്ചടിയാകും
പാറുൽ കോൺഗ്രസിൽ എത്തിയാൻ ബിജെപിയെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസം ഗ്വാളിയോര്‍-ചമ്പല്‍ മേഖലിയിലെ പ്രമുഖ ബിജെപി നേതാക്കളില്‍ ഒരാളായ സതീഷ് സിങ് സിക്കാവാര്‍ കോൺഗ്രസിൽ ചേർന്നിരുന്നു. ഗ്വാളിയാർ ഈസ്റ്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന സതീഷ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ മുന്നാലാല്‍ ഗോയൽ ആയിരുന്ന 2018ൽ സതീഷിനെ പരാജയപ്പെടുത്തിയത്.
മറ്റ് ബിജെപി നേതാക്കളും
സതീഷ് കോൺഗ്രസിലെത്തിയതോടെ ഗ്വാളിയാർ ഈസ്റ്റിൽ ഇദ്ദേഹം സ്ഥാനാർത്ഥിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, മുന്‍ മന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ കൻഹയ്യ ലാൽ അഗർവാള്‍, മുന്‍ എംപി പ്രേമചന്ദ്ര ഗുഡ്ഡു, ബാലേന്ദു ശുക്ല എന്നിവര്‍ നേരത്തെ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയിരുന്നു. ഇവരും ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായേക്കും.
ഗ്വാളിയാർ -ചമ്പൽ പ്രദേശം
കഴിഞ്ഞ ദിവസം ഗ്വാളിയാർ-ചമ്പൽ മേഖലയിൽ നിന്നുള്ള നിരവധി നേതാക്കളും പ്രവർത്തകരും ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയിരുന്നു. ഇനിയും നേതാക്കളും പ്രവർത്തകരും ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയേക്കുമെന്നാണ് കമൽനാഥും കോൺഗ്രസ് നേതൃത്വവും ആവർത്തിക്കുന്നത്.
Recommended Video
ബിജെപിയിൽ ആശങ്ക
അതേസമയം ചമ്പൽ-ഗ്വാളിയാർ പ്രദേശത്തെ ബിജെപി നേതാക്കൾക്കിടയിൽ സിന്ധ്യ വിഭാഗത്തോടുള്ള ശത്രുത ഉയരുന്നത് നേതൃത്വത്തെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. ഇവിടെ 16 സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ രാജസ്ഥാന് പിന്നാലെ മധ്യപ്രദേശിലും ബിജെപിക്ക് തിരിച്ചടി നേരിടേണ്ടി വരും.
സിന്ധ്യയെ വീഴ്ത്താന്‍ കോണ്‍ഗ്രസിന്റെ സത്യപ്രതിജ്ഞ, 4 മണ്ഡലത്തില്‍ ത്രില്ലര്‍, ഗ്വാളിയോറില്‍ ഉറപ്പ്!!
'കാക്കാ പൊരുത്തപ്പെട്ട് തരണം'; കള്ളന്റെ സമ്മാനപൊതിയിൽ ഞെട്ടി കടയുടമ, കഥയിലെ ട്വിസ്റ്റ് ഇങ്ങനെ