മധ്യപ്രദേശില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഭോപ്പാല്‍: ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ഭരണത്തില്‍ തുടരാമെന്ന പ്രതീക്ഷയിലാണ് മധ്യപ്രദേശിലെ ബിജെപിയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും. 27 സീറ്റില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 9 സീറ്റില്‍ വിജയം നേടിയാല്‍ ബിജെപിക്ക് നിയമസഭയില്‍ കേവല ഭൂരിപക്ഷ സംഖ്യയാ 116 ല്‍ എത്താന്‍ കഴിയും. ഇതിലും ഉയര്‍ന്ന വിജയമാണ് തങ്ങല്‍ ലക്ഷ്യം വെക്കുന്നതെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സിന്ധ്യയോടൊപ്പം വന്നവര്‍ക്കെതിരായുള്ള എതിര്‍പ്പ് ശക്തമാവുന്നത് ബിജെപിയെ ആശങ്കിയിലാഴ്ത്തുകയാണ്. കോണ്‍ഗ്രസ് ഇതില്‍ നിന്ന് ഇപ്പോള്‍ തന്നെ നേട്ടം കൊയ്തു തുടങ്ങിയിട്ടുണ്ട്..

സിന്ധ്യയോടൊപ്പം
സിന്ധ്യയോടൊപ്പം കോണ്‍ഗ്രസ് വിട്ട് വന്നവര്‍ക്ക് വലിയ പരിഗണനായാണ് ബിജെപി നേതൃത്വം നല്‍കിവരുന്നത്. മന്ത്രിസഭാ പുനഃസംഘടനയിലെ 12 പേരടക്കം 14 പേരാണ് ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിയസഭയില്‍ ഇടംപിടിച്ച സിന്ധ്യ അനകൂലികള്‍. വകുപ്പ് വിഭജനത്തിലും ഇവര്‍ക്ക് പ്രത്യേക പരിഗണനയുണ്ടായി. പാര്‍ട്ടിയുടെ ഈ തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ബിജെപിയിലെ ഒരു വിഭാഗം കടുത്ത അതൃപ്തിയിലാണ്.

പരസ്യമായി രംഗത്ത്
ഇതിന് പുറമെയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 27 മണ്ഡലങ്ങളില്‍ ഇരുപതിലേറെയും മണ്ഡലങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് വന്നവര്‍ത്തന്നെ മത്സരിക്കുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ഇതോടെ സീറ്റു മോഹിച്ച ബിജെപിയിലെ ഒരു വിഭാഗം പാര്‍ട്ടി നീക്കത്തിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു.

കോണ്‍ഗ്രസിന്‍റെ കളി
ഉപതിരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും വിജയിച്ച് അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ബിജെപിയിലെ ഈ അസംതൃപ്തി മുതലാക്കി നേതാക്കളെ തങ്ങളുടെ ചേരിയിലേക്ക് എത്തിക്കാനുള്ള നീക്കം നേരത്തെ തുടങ്ങിയിരുന്നു. ഒട്ടനവധി ബിജെപി നേതാക്കളെ ഇത്തരത്തില്‍ കോണ്‍ഗ്രസിന് തങ്ങളോടൊപ്പം ചേര്‍ക്കാന്‍ ഇതിനോടകം സാധിച്ചിട്ടുമുണ്ട്.

അംഗത്വം സ്വീകരിച്ചു
കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തുമെന്ന് കമല്‍നാഥ് അടക്കമുള്ള നേതാക്കള്‍ നേരത്തെ അവകാശപ്പെടുകയും ചെയ്തിരുന്നു. ഇത് ശരിയാണെന്ന് തെളിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഒട്ടനവധി ബിജെപി നേതാക്കളാണ് ഭോപ്പാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിച്ചിരിക്കുന്നത്.

വലിയ തിരിച്ചടി
ഛത്തർപൂർ ജില്ലയിലെ ജയ്ത്പൂരിലെയും ബിജ്‌വാറിലെയും നിരവധി ബിജെപി നേതാക്കളാണ് കോൺഗ്രസിൽ ചേർന്നത്. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പിസിസി അധ്യക്ഷന്‍ കമല്‍നാഥാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയത്. ഉപതിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്കേറ്റ വലിയ തിരിച്ചടിയാണ് ഇതെന്നും വരും ദിവസങ്ങളില്‍ ഇത് ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു.

രൂക്ഷമായ വിമര്‍ശനം
കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനാണ് നേതാക്കള്‍ നടത്തിയത്. ഒരു വിഭാഗം നേതാക്കളുടെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ബിജെപിയില്‍ നടപ്പാക്കുന്നത്. പ്രവര്‍ത്തിക്കുന്നവര്‍ അവഗണിക്കപ്പെടുകയാണ്. ബിജെപിയുടെ ഇപ്പോഴത്തെ പോക്ക് ശരിയായ ദിശയിലല്ലെന്നും നേതാക്കള്‍ ആരോപിച്ചു.

വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍
മധ്യപ്രദേശിനെ രക്ഷിക്കാനുള്ള ഈ മഹത്തായ പ്രചാരണത്തിൽ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി കമല്‍നാഥ് അഭിപ്രായ്പപെട്ടു. ഉപതിരഞ്ഞെടുപ്പോടെ സംസ്ഥാനത്തെ ബിജെപി ഭരണം അവസാനിപ്പിക്കും. നേരത്തെ താന്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

നേരത്തെ വന്നവര്‍
അതേസമയം, മുന്‍ മന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ കൻഹയ്യ ലാൽ അഗർവാള്‍, മുന്‍ എംപി പ്രേമചന്ദ്ര ഗുഡ്ഡു, ബാലേന്ദു ശുക്ല എന്നിവര്‍ നേരത്തെ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയിരുന്നു. ബിജെപി തന്നോട് വലിയ അനീതി കാണിച്ചുവെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ അഗര്‍വാള്‍ ആരോപിച്ചിരുന്നു. ബിജെപി നേതാക്കളെ പോലെ സംസാരത്തിലല്ല, പ്രവര്‍ത്തിയിലാണ് കമല്‍നാഥ് ശ്രദ്ധിക്കുന്നത്. അദ്ദേഹം കുറച്ച് സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പിൽ 26 സീറ്റുകളിൽ വിജയിച്ച് കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു

തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും
ബമോറി മേഖലയില്‍ നിര്‍ണ്ണായക സ്വാധീനം ഉള്ള നേതാവാണ് കൻഹയ്യ ലാൽ അഗർവാള്‍. പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതിനോടൊപ്പം തന്നെ അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി കോണ്‍ഗ്രസ് നേരത്തെ അണികള്‍ക്കിടയില്‍ ഒരു അഭിപ്രായ സര്‍വ്വെ നടത്തിയിരുന്നു.

കോണ്‍ഗ്രസ് പ്രവേശനം
ഈ അഭിപ്രായ സര്‍വ്വേയില്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് തന്നെ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കി മുന്നിലെത്താനും കൻഹയ്യ ലാൽ അഗർവാളിന് മുന്നിലെത്താന്‍ കഴിഞ്ഞു. ശിവരാജ് സിങ്ങിന്റെ ഭരണകാലത്ത് മധ്യപ്രദേശിലെ വ്യോമയാന സഹമന്ത്രിയായിരുന്നു അദ്ദേഹം. ബിജെപിയുമായി ഇടഞ്ഞ ഇദ്ദേഹം കോണ്‍ഗ്രസ് നേതാക്കളുമായി അടുത്തിടെ നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനൊടുവിലായിരുന്നു കോണ്‍ഗ്രസ് പ്രവേശനം.












Click it and Unblock the Notifications