'ഇതുവരെ തോൽക്കാത്ത മണ്ഡലങ്ങളിൽ വരെ തോൽവി,ഇവിഎമ്മിൽ തിരിമറി'; ഗുരുതര ആരോപണവുമായി ദിഗ്വിജയ് സിംഗ്
'ഇതുവരെ തോൽക്കാത്ത മണ്ഡലങ്ങളിൽ വരെ തോൽവി, ഇവിഎമ്മിൽ തിരിമറി നടന്നു';ഗുരുതര ആരോപണവുമായി ദിഗ്വിജയ് സിംഗ്
ഭോപ്പാൽ; മധ്യപ്രദേശിൽ 28 മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. ഭരണത്തിൽ നിന്നും തങ്ങളെ താഴെയിറക്കിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ബിജെപിക്കും മറുപടി നൽകാനൊരുങ്ങിയ കോൺഗ്രസിന് വെറും 6 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യാനായത്.അതേസമയം തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് സിന്ധ്യയ്ക്ക് കരുത്ത് തെളിയിക്കാനും കഴിഞ്ഞു.
എന്നാൽ ബിജെപിയുടെ വിജയത്തിന് പിന്നിൽ വോട്ടിങ്ങ് മെഷീനിൽ ക്രമക്കേട് നടന്നുവെന്ന ആരോപണമാണ് കോൺഗ്രസ് ഉയർത്തുന്നത്. ബിജെപിക്കെതിരെ ഗുരുതര ആരോണപവുമായി കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗും രംഗത്തെത്തി.
കനത്ത തിരിച്ചടി
കോൺഗ്രസിന് അധികാരത്തിലേറാനുള്ള വഴിയായിരുന്നു 28 മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പ്. അതുകൊണ്ട് എന്ത് വിലകൊടുത്തും വിജയിക്കാനുള്ള തന്ത്രങ്ങളായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് മെനഞ്ഞത്. എന്നാൽ തന്ത്രങ്ങളൊന്നും ഏശിയില്ലെന്ന് മാത്രമല്ല സ്വാധീനമുള്ള മേഖലകളിൽ പോലും ഇക്കുറി കനത്ത തിരിച്ചടിയാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്.
സ്വാധീന മേഖലയിൽ പോലും
തിരഞ്ഞെടുപ്പ് നടക്കുന്ന 28 സീറ്റുകളില്‍ 7 മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു. കൂടുതൽ സീറ്റുകളിൽ ഉയർന്ന ലീഡുമായി പാർട്ടി മുന്നേറുകയാണ്. അതേസമയം കോൺഗ്രസിന് വെറും 6 സീറ്റിലാണ് ലീഡ് ചെയ്യാനായത്. രണ്ട് സീറ്റുകളിൽ ബിഎസ്പിയാണ് ലീഡ് ചെയ്യുന്നത്. സ്വന്തം തട്ടകങ്ങളിൽ പോലും നേരിട്ട തിരിച്ചടിയുടെ ആഘാതത്തിലാണ് കോൺഗ്രസ് ക്യാമ്പ്.
വിലയിരുത്തും
ഇതുവരെ തോൽക്കാത്ത മണ്ഡലങ്ങളിൽ വരെ തോൽക്കാൻ കാരണം വോട്ടിങ് യന്ത്രങ്ങളിൽ തിരിമറി നടന്നതിനാലാണെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗ് ആരോപിച്ചു. കോണ്‍ഗ്രസ് ഒരു സാഹചര്യത്തിലും തോല്‍ക്കാത്ത മണ്ഡലങ്ങളില്‍ വരെ ആയിരക്കണക്കിന് വോട്ടുകള്‍ക്ക് തോറ്റു. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ നാളെ യോഗം ചേരുന്നുണ്ടെന്നും അതിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുമെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.
മറുപടിയുമായി ചൗഹാൻ
അതേസമയം സിംഗിന് മറുപടിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ രംഗത്തെത്തി. അദ്ദേഹം ഒരിക്കലും സത്യത്തെ അംഗീകരിക്കില്ലെന്ന് ശിവരാജ് സിംഗ് കുറ്റപ്പെടുത്തി. എപ്പോഴും പാർട്ടിയുടെ പരാജയത്തിൽ ഒഴിവുകഴികൾ കണ്ടെത്തുന്ന ആളാണെന്നും ചൗഹാൻ പരിഹസിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിലോ
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സംസ്ഥാനത്ത് 114 സീറ്റുകൾ നേടിയാണ് അധികാരത്തിലേറിയത്. അന്ന് പക്ഷേ എന്തുകൊണ്ടാണ് ഇവിഎമ്മിൽ കുറ്റം ചാരാതിരുന്നതെന്നും ചൗഹാൻ ചോദിച്ചു.അതേസമയം ബിഹാറിലും കനത്ത പരാജയം രുചിച്ചതോടെ അവിടേയും ഇവിഎമ്മിനെതിരെ കോൺഗ്രസ് ആരോപണം ഉയർത്തിയിരുന്നു.
Recommended Video
ഉപേക്ഷിക്കണമെന്ന്
ചന്ദ്രനിലെയും ചൊവ്വയിലെയും ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാമെങ്കില്‍ നമ്മുടെ മുന്നിലുളള വോട്ടിങ് മെഷീനുകളെയും ഒരാള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ലേ എന്നായിരുന്നു കോൺഗ്രസ് നേതാവായ ഉദിത് രാജ് ചോദിച്ചത്. കോണ്‍ഗ്രസ് ജയിച്ചാലും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപേക്ഷിക്കണമെന്നും ഉദിത് പറഞ്ഞു. അതേസമയം കോൺഗ്രസിന്റെ ആരോപണങ്ങൾ തള്ളി തെരഞ്ഞെടു്പപ് കമ്മീഷൻ രംഗത്തെത്തി. ഇവിഎമ്മുകള്‍ അട്ടിമറിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യം പല തവണ തെളിയിക്കപ്പെട്ടതാണെന്നും ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സുദീപ് ജെയിന്‍ പറഞ്ഞു.
ബിഹാറിൽ കരുത്ത് തെളിയിച്ച് ഇടത് പാർട്ടികൾ; വമ്പൻ മുന്നേറ്റം..19 സീറ്റിലും ലീഡ്
പന്ത് ബിജെപിയുടെ കോർട്ടിൽ; നിതീഷിനെ തള്ളും?...അടുത്ത മുഖ്യമന്ത്രി ആര്? ഇതാണ് ഉത്തരം
മധ്യപ്രദേശിൽ തകർന്നടിഞ്ഞ് കോൺഗ്രസ്; സിന്ധ്യയ്ക്ക് ചിരി.. ഭരണം ഉറപ്പിച്ച് ശിവരാജ് സിംഗ് ചൗഹാൻ
കമൽനാഥിനേയും ദിഗ്വിജയ് സിംഗിനേയും ദില്ലിക്ക് തട്ടും, മധ്യപ്രദേശ് മുന്നേറ്റത്തിൽ ബിജെപി മന്ത്രി