മധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി; 'സിന്ധ്യ ഇഫക്ട്' തിരിച്ചടിക്കുന്നു, കോണ്‍ഗ്രസില്‍ ആഹ്ലാദം
ഭോപ്പാല്‍/ലഖ്നൗ: ശിവരാജ് സിങ് ചൗഹാന് നേതൃത്വം നല്കുന്ന മധ്യപ്രദേശിലെ ബിജെപി മന്ത്രിസഭ വികസിപ്പിച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായി. കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയതാണ് വിവാദമായിരിക്കുന്നത്. സിന്ധ്യപക്ഷത്ത് നിന്ന് 12 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചൊല്ലിയത്.
ഇത് ബിജെപിയിലെ പഴയ നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും തള്ളിയാണ് മന്ത്രിസഭ വികസിപ്പിച്ചതെന്ന് നേതാക്കള്‍ പറയുന്നു. ബിജെപിയിലെ ഭിന്നത കോണ്‍ഗ്രസ് ക്യാമ്പില്‍ ആഹ്ലാദം പരത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...
കടുത്ത അതൃപ്തി പുകയുന്നു
ശിവരാജ് സിങ് ചൗഹാന് മന്ത്രിസഭയില്‍ ഇന്ന് 28 പേര് കൂടി ചേര്‍ന്നു. രാജ്ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഇതില്‍ 12 അംഗങ്ങള്‍ ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്ത് നിന്നുള്ളവരാണ്. ഇതില്‍ ബിജെപി നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.
പ്രമുഖരെ പുറത്ത് നിര്‍ത്തി
പല പ്രമുഖരായ ബിജെപി നേതാക്കളെയും അവരുടെ നോമിനികളെയും പുറത്ത് നിര്‍ത്തിയാണ് മന്ത്രിസഭാ വികസനം. ഇതാണ് വിവാദത്തിന് തിരികൊളുത്താന്‍ കാരണം. കേന്ദ്ര നേതാക്കളുടെ നിര്‍ദേശ പ്രകാരമുള്ള പട്ടികയാണ് തയ്യാറാക്കിയത്.
ചൗഹാനും അതൃപ്തി
സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് പട്ടിക തയ്യാറാക്കി ശിവരാജ് സിങ് ചൗഹാന് ദില്ലിയിലേക്ക് പോയിരുന്നു. എന്നാല്‍ ഈ പട്ടിക പൂര്‍ണമായും കേന്ദ്ര നേതൃത്വം പരിഗണിച്ചില്ല. ഇതില്‍ ശിവരാജ് സിങ് ചൗഹാനും അതൃപ്തിയുണ്ട്.
രണ്ടു ചേരിയായി തിരിഞ്ഞു
പുതിയ മന്ത്രിസഭയില്‍ ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തിന് മികച്ച സാന്നിധ്യമുണ്ട്. അതുകൊണ്ടുതന്നെ മന്ത്രിസഭയില്‍ സിന്ധ്യ പക്ഷം, ശിവരാജ് പക്ഷം എന്നിങ്ങനെ തിരിഞ്ഞിരിക്കുകയാണ്. ഇത് മന്ത്രിസഭാ തീരുമാനങ്ങളെ പോലും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉമാ ഭാരതി രംഗത്ത്
മന്ത്രിസഭാ വികസനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുതിര്‍ന്ന ബിജെപി നേതാവ് ഉമാ ഭാരതി രംഗത്തുവന്നു. താന്‍ നിര്‍ദേശിച്ച പേരുകള്‍ പൂര്‍ണമായും അവഗണിച്ചുവെന്ന് ഉമാ ഭാരതി പറഞ്ഞു. ബിജെപി നേതൃത്വവുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാന ആക്ഷേപം
ജാതി സമവാക്യം പാലിച്ചില്ലെന്നാണ് ഉമാ ഭാരതിയുടെ പ്രധാന ആക്ഷേപം. ലഖ്നൗവില്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയ വേളയില്‍ മാധ്യമങ്ങളോടാണ് ഉമാ ഭാരതി തന്റെ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചത്. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസിന്റെ വിചാരണയ്ക്ക് കോടതിയില്‍ എത്തിയതായിരുന്നു അവര്‍.
Recommended Video
കോണ്‍ഗ്രസ് ക്യാമ്പ് ആഹ്ലാദത്തില്‍
അതേസമയം, ബിജെപിയിലെ ഭിന്നതയില്‍ കോണ്‍ഗ്രസ് ക്യാമ്പ് ആഹ്ലാദത്തിലാണ്. അടുത്തുവരുന്ന 24 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് നോട്ടമിടുന്നത്. ബിജെപിയിലെ ഭിന്നത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
12 പേര് എംഎല്‍എമാരല്ല
ശിവരാജ് സിങ് ചൗഹാന് മന്ത്രിസഭയില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത 12 പേര് എംഎല്‍എമാരല്ല. ഇവരെല്ലാം സിന്ധ്യയ്ക്കൊപ്പം പദവികള്‍ രാജിവച്ച് ബിജെപിയില്‍ എത്തിയവരാണ്. മധ്യപ്രദേശിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് എംഎല്‍എമാരല്ലാത്ത ഇത്രയധികം മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.
20 പേര്‍ക്ക് ക്യാബിനറ്റ് പദവി
ഇന്ന് സത്യപ്രതിജ്ഞ ചെയ്തതില്‍ 20 പേര്‍ക്കാണ് ക്യാബിനറ്റ് പദവിയുള്ളത്. എട്ട് പേര്‍ക്ക് സഹമന്ത്രിപദവിയാണുള്ളത്. സിന്ധ്യ ക്യാമ്പിലുള്ളവരെ ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് ഇത്തരം നീക്കം നടത്തിയത്. സിന്ധ്യ പക്ഷത്തെ ഇപ്പോള്‍ പിണക്കാനാകില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
കഴിഞ്ഞ 15 വര്‍ഷം
മധ്യപ്രദേശില്‍ കഴിഞ്ഞ 15 വര്‍ഷം ഭരിച്ചത് ബിജെപിയാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി വീണതും കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നതും. എന്നാല്‍ ഈ സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ വീണു. സിന്ധ്യ കാലുമാറിയതാണ് കാരണം.
സിന്ധ്യ പക്ഷമില്ലെങ്കില്‍
സിന്ധ്യ പക്ഷമില്ലെങ്കില്‍ ഇന്ന് മധ്യപ്രദേശില്‍ ബിജെപി മന്ത്രിസഭയുണ്ടാകില്ല. അതുകൊണ്ടുതന്നെ അവരെ കൂടെ നിര്‍ത്തേണ്ടത് ആവശ്യമാണ് എന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അടുത്ത ഉപതിരഞ്ഞെടുപ്പ് വരെ സിന്ധ്യ പക്ഷം കൂടെ വേണമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. എന്നാല്‍ ഇത് മറ്റൊരു വിവാദത്തിനാണിപ്പോള്‍ കാരണമായിരിക്കുന്നത്.
പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും; വമ്പന്‍ നീക്കവുമായി യുപി കോണ്‍ഗ്രസ്, കളികള്‍ മാറുന്നു