ബിജെപിക്ക് ഉഗ്രൻ പണിവെച്ച് കോൺഗ്രസ്;10 എംഎൽഎമാർ കോൺഗ്രസിലെത്തും?ചങ്കിടിപ്പോടെ ബിജെപി
ഭോപ്പാൽ; വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് മധ്യപ്രദേശിൽ രണ്ടാം മന്ത്രിസഭ വികസനം ബിജെപി പൂർത്തിയാക്കിയത്. വ്യാഴാഴ്ച നടത്ത ചടങ്ങിൽ 28 പേരാണ് പുതുതായി അധികാരം ഏറ്റത്. കോൺഗ്രസിൽ നിന്നും ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കൂറുമാറിയെത്തിയ 12 പേരാണ് പുതിയ മന്ത്രിസഭയിൽ ഇടംപിടിച്ചിരിക്കുന്നത്. മുൻപ് തന്നെ സിന്ധ്യ പക്ഷത്തുള്ള രണ്ട് പേരെ ചൗഹാൻ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു.
കോൺഗ്രസിന്റെ അടിവേരിളക്കാൻ സിന്ധ്യ; 2 മുൻ മന്ത്രിമാർ,8 മുൻ എംഎൽഎമാർ ഉൾപ്പെടെ ബിജെപിയിൽ
അതേസമയം മന്ത്രിസഭ വികസനം മധ്യപ്രദേശ് ബിജെപിയിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചിരിക്കുന്നത്. തഴയപ്പെട്ട നേതാക്കൾ പലരും അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. നിരവധി പേർ ഉടൻ പാർട്ടി വിട്ടേക്കുമെന്നാണ് റിപ്പോർട്ട്. വിശദാംശങ്ങളിലേക്ക്
മധ്യപ്രദേശിൽ കൂട്ടപ്പൊരിച്ചൽ
ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തിന്റെ അനുയായികളായ 22 എംഎൽഎമാരും രാജിവെച്ച് കോൺഗ്രസിൽ എത്തിയതോടെയാണ് മധ്യപ്രദേശിൽ ബിജെപിക്ക് അധികാരം പിടിക്കാൻ ആയത്. ഭരണം പിടിച്ചെങ്കിലും സിന്ധ്യയുടെ വരവിൽ പാർട്ടിയിൽ ഉയർന്ന അതൃപ്തി മന്ത്രിസഭ വികസനം പ്രതിസന്ധിയിലാക്കി. ഒടുവിൽ 5 പേരെ ഉൾപ്പെടുത്തി കൊണ്ട് മിനി കാബിനറ്റായിരുന്നു ചൗഹാൻ രൂപീകരിച്ചത്.
നേതാക്കൾ പെരുവഴിയിൽ
ആദ്യഘട്ടത്തിൽ തന്നെ കൂറുമാറിയെത്തിയ രണ്ട് പേർക്ക് മന്ത്രിസഭയിൽ അവസരം നൽകിയത് കല്ലുടിയായി. ഇതോടെ രണ്ടാം മന്ത്രിസഭ വികസനം പെരുവഴിയിൽ ആവുകയായിരുന്നു. അതിനിടെ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിച്ചതോടെ മന്ത്രിസഭ വികസനമെന്ന ആവശ്യം നേതാക്കൾ ശക്തമാക്കുകയായിരുന്നു.
എല്ലാം സിന്ധ്യയ്ക്ക്
തിരഞ്ഞെടുപ്പിൽ കൂറുമാറിയെത്തിവരെ മത്സരിപ്പിക്കുന്നതിനാൽ കൂടതൽ ബിജെപി നേതാക്കൾക്ക് മന്ത്രിസഭയിൽ അവസരം നൽകണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. ചിലർ ഇക്കാര്യം ഉയർത്തി ചൗഹാന് മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. എന്നാൽ നേതാക്കളുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി പദവികളിൽ സിംഹഭാഗവും സിന്ധ്യ വിഭാഗത്തിനാണ് ലഭിച്ചത്.
അതൃപ്തി പരസ്യമാക്കി നേതാക്കൾ
ഇത് സംസ്ഥാന ബിജെപിയിൽ വലിയ പൊട്ടിത്തെറികൾക്കാണ് കാരണമായിരിക്കുന്നത്. നിരവധി പേർ അതൃപ്തി പരസ്യമാക്കി രംഗത്തെത്തി. ഉമാ ഭാരതി ഉൾപ്പെടെയുള്ളവരാണ് നേതൃത്വത്തിനെതിരെ വിമർശനം പരസ്യമാക്കിയത്. മന്ത്രിസഭയിലേക്ക് താന്‍ നിര്‍ദേശിച്ച പേരുകള്‍ പൂര്‍ണമായും അവഗണിച്ചുവെന്ന് ഉമാ ഭാരതി പറഞ്ഞു.
തെറ്റായ സന്ദേശം നൽകും
മുതിർന്ന നേതാക്കൾ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് തെറ്റായ സന്ദേശം നൽകിയെന്നായിരുന്നു ബിജെപി നേതാവായ ഗോപാൽ ഭാർഗവ പരസ്യമായി അഭിപ്രായപ്പെട്ടത്. മറ്റൊരു ബിജെപി എംഎൽഎയായ ഹരിശങ്കർ ഖാറ്റക്കും സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തി. അതൃപ്തി പ്രകടിപ്പിച്ച് അദ്ദേഹം തന്റെ അനുയായികളുമായി ബിജെപി കാര്യാലയത്തിൽ എത്തി പ്രതിഷേധിച്ചു.
പരസ്യ പ്രതിഷേധം
ബിജെപിയിലെ മുതിർന്ന നേതാക്കൾ എല്ലാം തന്നെ ശിവരാജ് സിംഗ് ചൗഹാനെ സന്ദർശിച്ച് തങ്ങളുടെ അതൃപ്തി പ്രകടിപ്പിക്കും. അതേസമയം തങ്ങളുടെ കണക്ക് കൂട്ടലിന് അനുസരിച്ച് തന്നെ കാര്യങ്ങൾ എത്തിച്ചേർന്നതിൽ കോൺഗ്രസ് പ്രതീക്ഷയിലാണ്. നിരവധി നേതാക്കളെ ബിജെപിയിൽ നിന്നും മറുകണ്ടം ചാടിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
Recommended Video
പദ്ധതി ഒരുക്കി കോൺഗ്രസ്
നിലവിൽ ബിജെപിക്ക് 107 അംഗങ്ങളാണ് സംസ്ഥാനത്ത് ബിജെപിക്കുള്ളത്. കോൺഗ്രസിന് 92 പേരും. ഇതു കൂടാതെ ബിഎസ്പിക്ക് രണ്ട്, എസ്പിക്ക് ഒന്ന് നാല് സ്വതന്ത്രർ എന്നിങ്ങനെയാണ് സഭയിലെ അംഗബലം. വ്യാഴാഴ്ച നടന്ന മന്ത്രിസഭ വികസനത്തിൽ മറ്റ് പാർട്ടികളിൽ നിന്നുള്ള 7 പേർക്കും ഇടം ലഭിച്ചിട്ടില്ല.
ലക്ഷ്യം ഇവർ
അതുകൊണ്ട് തന്നെ നേരത്തേ തങ്ങൾക്ക് പിന്തുണ നൽകിയിരുന്ന ഈ ഏഴ് പേരുടെ തിരിച്ചെത്തിക്കാൻ തങ്ങൾക്ക് കഴിയുമെന്ന കോൺഗ്രസ് കണക്ക് കൂട്ടുന്നുണ്ട്. നാരായൺ തൃപാഠി, ശരദ് കോൾ എന്നീ ബിജെപി നേതാക്കളേയും കോൺഗ്രസ് സമീപിക്കും. കോൺഗ്രസിനോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന നേതാക്കളാണ് ഇരുവരും.
എളുപ്പമാകുമെന്ന് പ്രതീക്ഷ
രാജ്യസഭ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത എംഎൽഎയായ ഗോപിലാൽ ജാദവാണ് കോൺഗ്രസ് ഉന്നം വെച്ചിരിക്കുന്ന മറ്റൊരു എംഎൽഎ. തിരഞ്ഞെടുപ്പിൽ ജാദവ് ദിഗ്വിജയ് സിംഗിനായിരുന്നു വോട്ട് ചെയ്തത്. സിന്ധ്യയോട് കടുത്ത അതൃപ്തിയുള്ള നേതാവാണ് ജാദവ്. സിന്ധ്യ വിഭാഗത്തിന്റെ പാർട്ടിയിലുള്ള അപ്രമാധിത്വം ജാദവ് അടക്കമുള്ളവരെ ചൊടിപ്പിച്ചിരുന്നു.
മുതിർന്ന നേതാക്കൾ
മറ്റൊരു ബിജെപി നേതാവായ സഞ്ജയ് പതക്കും ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ്. ഇവരെ കൂടാതെ മറ്റ് ചില മുതിർന്ന നേതാക്കളെ കൂടി കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങാൻ നിൽക്കുന്നവരാണ് ഇവരിൽ പലരും. അതേസമയം പിൻമാറുന്നതിന് മുൻപ് മക്കളെ രാഷ്ട്രീയത്തിൽ അവതരിപ്പിക്കാനാണ് ഇവരുടെ നീക്കം.
ചർച്ച നടത്തിയേക്കും
അധികാരത്തിലിരിക്കുന്ന സമയത്ത് കോൺഗ്രസ് അഞ്ച് ബിജെപി എംഎല്‍എമാരുമായി ബന്ധം പുലർത്തിയിരുന്നതായി പാർട്ടി അവകാശപ്പെട്ടിരുന്നു. ഇവരുമായും നേതാക്കൾ വീണ്ടും ചർച്ച നടത്തിയേക്കും. ബിജെപിയിലെ 10 ഓളം എംഎൽഎമാരെ ചാടിക്കാൻ പ്രത്യേക പദ്ധതി തന്നെ കോൺഗ്രസ് ഒരുക്കുന്നുണ്ട്.
പാലം വലിക്കുമെന്ന്
ഇവരെ ഉപതിരഞ്ഞെടുപ്പിന് മുൻപോ അതിന് തൊട്ട് പിന്നാലെയോ കോൺഗ്രസിലേക്ക് എത്തിക്കാനാണ് പാർട്ടി നീക്കം. അതേസമയം ചില ബിജെപി നേതാക്കൾക്ക് നേതൃത്വത്തോട് അതൃപ്തി ഉണ്ടെങ്കിലും ഇവർ പാർട്ടി വിട്ടേക്കില്ല. പകരം ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് പാലം വലിക്കുമെന്ന് കണക്കാക്കപ്പെടുന്നുണ്ട്.