ചൗഹാൻ വിയർക്കും; സിന്ധ്യ പക്ഷത്തിന്റെ ഡിമാന്റ്.. പരക്കം പാഞ്ഞ് ബിജെപി നേതാക്കൾ!! ദില്ലിയിലേക്ക്
ഭോപ്പാൽ; മധ്യപ്രദേശിലെ 22 മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ലോക്ക് ഡൗണിന് ശേഷം ഏത് സമയവും പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പ് ചർച്ചകൾ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ നിർണായകമാണ്. സർക്കാരിന്റെ ഭാവി തന്നെ തിരുമാനിക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ ബിജെപി ക്യാമ്പിൽ ശക്തമായ മുന്നൊരുക്കങ്ങളാണ് നേതൃത്വം നടത്തുന്നത്.
എന്നാൽ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ മറ്റൊരു കടമ്പ കൂടി മുഖ്യമന്ത്രി ശിവരാജ് സിംഗിന് കടക്കേണ്ടതുണ്ട്. രണ്ടാം മന്ത്രിസഭാ വികസനം.
മധ്യപ്രദേശിൽ
കൊവിഡ് പ്രതിസന്ധിയ്ക്കിടെയായിരുന്നു മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ താഴെയിറക്കി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ മധ്യപ്രദേശിൽ ബിജെപി അധികാരത്തിലേറിയത്. ജ്യോതിരാദിത്യ സിന്ധ്യയേയും കോൺഗ്രസിലെ 22 എംഎൽഎമാരേയും ചാടിച്ച് കൊണ്ടായിരുന്നു ബിജെപി അധികാരം പിടിച്ചത്.
ബിജെപിയിൽ ഭിന്നത
എന്നാൽ ബിജെപിക്കുള്ളിലെ ഭിന്നത മന്ത്രിസഭ വികസനത്തിന് തടസമായി. കോൺഗ്രസിൽ നിന്നും കൂറുമാറിയെത്തിയ നേതാക്കൾക്ക് മന്ത്രിസഭയിൽ സ്ഥാനം നൽകുന്നത് സംബന്ധിച്ചായിരുന്നു തർക്കം ഉടലെടുത്തത്. ഇതോടെ ഒരു മാസത്തോളം സംസ്ഥാനത്ത് ചൗഹാന്റെ ഒറ്റയാൾ ഭരണമായിരുന്നു അരേങ്ങിറയത്.
കോൺഗ്രസ് സമ്മർദ്ദം
ഒടുവിൽ മന്ത്രിമാരെ നിയമിക്കാൻ കോൺഗ്രസ് സമ്മർദ്ദം ശക്തമാക്കിയതിന് പിന്നാലെ 5 പേരെ മാത്രം ഉൾപ്പെടുത്തികൊണ്ടുള്ള മിനി മന്ത്രിസഭ ചൗഹാൻ രൂപീകരിച്ചു. സിന്ധ്യ പക്ഷത്തുള്ള രണ്ട് പേർക്കും ബിജെപി നേതാക്കളായ മൂന്ന് പേർക്കുമായിരുന്നു അവസരം ലഭിച്ചത്.
ചരടുവലിച്ച് നേതാക്കൾ
ഇതോടെ മന്ത്രിസ്ഥാനത്ത് നിന്ന് തഴയപ്പെട്ട ബിജെപി നേതാക്കളും സിന്ധ്യ വിഭാഗത്തിൽ നിന്നുള്ള നേതാക്കളും കസേരയ്ക്കായി ചരടുവലി ശക്തമാക്കി. ഇതോടെ രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തിന് ഒരുങ്ങുകയാണ് ചൗഹാൻ. ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് 31 ന് ശേഷം മന്ത്രിസഭ വികസിപ്പിക്കാനാണ് ചൗഹാന്റെ നീക്കം.
അനുമതി ലഭിക്കണം
അതേസമയം ദേശീയ നേതൃത്വത്തിന്റെ കൂടി അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനായി ദില്ലിയിലേക്ക് പോകാനൊരുങ്ങുകയാണ് ചൗഹാൻ. ലോക്ക് ഡൗൺ അവസാനിച്ച തൊട്ട് പിന്നാലെ തന്നെ ചൗഹാൻ ദേശീയ നേതൃത്വവുമായി ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തും.
കൂടിക്കാഴ്ച നടത്തി
അതിനിടെ മന്ത്രിസ്ഥാനത്തിനായി കഴിഞ്ഞ ദിവസം സിന്ധ്യ പക്ഷത്തേയും ബിജെപിയിലേയും ചില നേതാക്കൾ ചൗഹാനുമായി കൂടിക്കാഴ്ച നടത്തി. ഉപതിരഞ്ഞെടുപ്പിന് മുൻപ് തങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് സിന്ധ്യ വിഭാഗം നേതാക്കളുടെ ആവശ്യം.
22 മണ്ഡലങ്ങളിൽ
22 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മന്ത്രിമാരായി ചുമതലയേറ്റാൽ ഉപതിരഞ്ഞെടുപ്പിൽ കാര്യങ്ങൾ എളുപ്പമാകുമെന്ന് നേതാക്കൾ പറയുന്നു. മന്ത്രിമാരെന്ന നിലയിൽ പ്രചരണം നടത്തുന്നത് ജനങ്ങൾക്കിടയിൽ കൂടുതൽ വിശ്വാസം നേടിയെടുക്കാൻ കഴിയുമെന്നാണ് നേതാക്കളുടെ വാദം.
പോര് മുറുകും
22 പേരാണ് കൂറുമാറി ബിജെപിയിൽ എത്തിയത്. ഇവരിൽ മുഴുവൻ പേർക്കും മന്ത്രിസ്ഥാനം ലഭിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. 10 പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് ബിജെപിക്ക് മുന്നിൽ സിന്ധ്യ വിഭാഗം വെച്ച ഡിമാൻറ. അതേസമയം 10 പേരെ മാത്രം ഉൾപ്പെടുത്തിയാൽ ബാക്കിയുള്ള നേതാക്കൾ ഇതിനെതിരെ രംഗത്തെത്തുമെന്നതിൽ തർക്കമില്ല.
സാധ്യത കൂടുതൽ?
പ്രത്യേകിച്ച് ഉപതിരഞ്ഞെടുപ്പ് നിർണായകമായിരിക്കുന്ന സാഹചര്യത്തിൽ. മന്ത്രിസ്ഥാനം ലഭിച്ചവർക്ക് ജയിക്കാനുള്ള സാധ്യത കൂടുതലുണഅടായേക്കുമെന്നുള്ള നീരീക്ഷണങ്ങൾ ഉണ്ട്. ഉപതിരഞ്ഞെടുപ്പ് എന്നത് കൂറുമാറിയെത്തിയവർക്ക് അഭിമാനപോരാട്ടമാണ്. പരാജയപ്പെടുന്നത് ഒരു പക്ഷേ ഇവരുടെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കിയേക്കും.
പൊട്ടിത്തെറികൾക്ക്
അതേസമയം ബിജെപി നേതാക്കളെ തഴഞ്ഞ് കൂറുമാറിയെത്തിവർക്ക് മന്ത്രിസ്ഥാനം നൽകുന്നത് പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾക്ക് വഴിവെച്ചേക്കും. മന്ത്രികസേരയ്ക്കായി ഇതിനോടകം തന്നെ നേതാക്കൾ ചൗഹാന് മുൻപിൽ എത്തി കഴിഞ്ഞു.
പ്രകടനത്തെ ബാധിക്കും
കഴിഞ്ഞ ദിവസം ബിജെപി നേതാക്കളും മുൻമന്ത്രിമാരുമായ ഇമ്രതി ദേവി, പ്രഥ്യുംന്യ സിംഗ് തോമർ എന്നിവർ ചൗഹാനെ സന്ദർശിച്ചിരുന്നു. മറ്റും ചില മുതിർന്ന നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തുണ്ട്. അതേസമയം മന്ത്രിസഭ വികസനത്തിൽ ബിജെപിയെടുക്കുന്ന തിരുമാനങ്ങൾ ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തെ ബാധിക്കും.