ഗൂഢനീക്കവുമായി കമൽ നാഥ്! ആദ്യം മകനൊപ്പം മോദിയെ കണ്ടു! കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് വിരുന്നും!
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ മധ്യപ്രദേശിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും അടക്കമുളള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കലങ്ങി മറഞ്ഞിരിക്കുകയാണ്. സംഘടനാ പ്രശ്‌നങ്ങളില്‍ ഇടപെടാതെയും മുതിര്‍ന്ന നേതാക്കളെ കാണാതെയും രാഹുല്‍ ഗാന്ധി പിന്‍വലിഞ്ഞിരിക്കുകയാണ്.
അതിനിടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ഒരു നീക്കം പല ഊഹാപോഹങ്ങളും പരത്തുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിരുന്നിന് ക്ഷണിച്ചിരിക്കുകയാണ് കമല്‍ നാഥ്. എന്താണ് കമല്‍ നാഥ് ഉദ്ദേശിക്കുന്നത്?
കോൺഗ്രസിന് സീറ്റ് ഒന്ന്
2018 ഡിസംബറിലാണ് 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ് മധ്യപ്രദേശ് ഭരണം പിടിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയെ തഴഞ്ഞ് മുതിര്‍ന്ന നേതാവായ കമല്‍ നാഥിനെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയുമാക്കി. കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേരിട്ട ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് കിട്ടിയത് ആകെയുളള 29 സീറ്റുകളില്‍ ഒരെണ്ണം മാത്രമാണ്.
നേതാക്കൾക്കെതിരെ രാഹുൽ
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിറകെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി കമല്‍ നാഥും അശോക് ഗെഹ്ലോട്ടും ചിദംബരവും അടക്കമുളള നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മക്കള്‍ക്ക് സീറ്റിന് വേണ്ടി ഈ നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും മക്കളെ ജയിപ്പിക്കാന്‍ മാത്രമാണ് തിരഞ്ഞെടുപ്പില്‍ പണിയെടുത്തത് എന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.
മുഖം കൊടുക്കാതെ രാഹുൽ
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷ പദവി രാജി വെയ്ക്കാന്‍ തയ്യാറാണെന്ന് കമല്‍നാഥ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ ഇതുവരെ കാണാന്‍ കമല്‍നാഥിന് അവസരം ലഭിച്ചിട്ടില്ല. രാഹുലിനെ കാണാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പാഴായി പോവുകയായിരുന്നു. എന്നാല്‍ അതിനിടെ കമല്‍ നാഥ് മോദിയെ കാണുകയുണ്ടായി.
പ്രധാനമന്ത്രിയെ കണ്ടു
ചിന്ദ്വാരയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മകന്‍ നകുല്‍ നാഥിനൊപ്പമാണ് കമല്‍നാഥ് പ്രധാനമന്ത്രിയെ കണ്ടത്. ഇതോടെ പല അഭ്യൂഹങ്ങളും പരന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കമല്‍നാഥ് പ്രധാനമന്ത്രിയെ കണ്ടത് എന്നതാണ് വാദം. എങ്കില്‍ മകനെ എന്തിന് ഒപ്പം കൊണ്ട് പോയി എന്ന ചോദ്യം കമല്‍നാഥിന് നേര്‍ക്ക് ഉയരുന്നു.
മുഖ്യമന്ത്രിമാർക്ക് വിരുന്ന്
അതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം കമല്‍നാഥ് വിളിച്ചതും ദുരൂഹത ഉണര്‍ത്തുന്നതാകുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാദല്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി എന്നീ മുഖ്യമന്ത്രിമാരെയാണ് കമല്‍ നാഥ് പ്രത്യേക വിരുന്നിന് ക്ഷണിച്ചിരിക്കുന്നത്.
വെറും വിരുന്നാകില്ല
ജൂണ്‍ 15ന് ദില്ലിയില്‍ നീതി ആയോഗ് യോഗം നടക്കുന്നുണ്ട്. ഇതില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രിമാര്‍ ദില്ലിയിലെത്തും. അതിന് മുന്‍പായി 14ാം തിയ്യതിയാണ് കമല്‍നാഥിന്റെ വിരുന്ന് നടക്കുക. കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ പുകയുന്ന വേളയില്‍ അതൊരു വെറും വിരുന്നാകും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നില്ല. ഗൗരവമേറിയ രാഷ്ട്രീയ ചര്‍ച്ചാ വേദിയായി വിരുന്ന് മാറുമെന്നുറപ്പാണ്.
രാഹുലിന് ആര് പകരക്കാരനാവും
രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചതോടെ ഇനി മുന്നോട്ട് കോണ്‍ഗ്രസിന്റെ പോക്ക് എങ്ങനെ എന്നതും രാഹുലിന് ആര് പകരക്കാരനാവും എന്നതും അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയായേക്കാം. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം രാഹുലുമായി അത്ര ചേര്‍ച്ചയില്‍ അല്ലാത്ത കമല്‍ നാഥ് എന്താണ് ഈ വിരുന്നിലൂടെ മനസ്സില്‍ കാണുന്നത് എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റ് നോക്കുന്നത്.
നീക്കം രാഹുലിന് എതിരെയോ?
നിലവിൽ രാഹുൽ ഗാന്ധി അടക്കം ഗാന്ധി കുടുംബത്തിലുളളവരാണ് കോൺഗ്രസിന്റെ പ്രധാന അധികാര കേന്ദ്രങ്ങൾ. ലോക്സഭാ തോൽവിക്ക് പിന്നാലെ അധികാര കേന്ദ്രങ്ങൾ ഉടച്ച് വാർക്കുന്നതിനെ കുറിച്ച് പാർട്ടിക്കുളളിൽ തന്നെ ചർച്ച നടക്കുകയാണ്. പ്രസിഡണ്ട് പദവി രാജി വെയ്ക്കുകയാണ് എങ്കിൽ കോൺഗ്രസിൽ എന്താകും രാഹുൽ ഗാന്ധിയുടെ ഭാവി എന്നതും അടുത്ത അധികാര കേന്ദ്രങ്ങൾ ആരാകും എന്നതുടമടക്കം കമൽ നാഥ് വിരുന്നിൽ ചർച്ചയാക്കിയേക്കും.
ചൂരലെടുത്ത് പ്രധാനമന്ത്രി, രാവിലെ 9.30ന് മന്ത്രിമാർ ഓഫീസിലുണ്ടാകണം, വീട്ടിലിരുന്നുളള ജോലി മറന്നേക്ക്
പ്രിയങ്ക ഗാന്ധിയുടെ രോഷച്ചൂടറിഞ്ഞ് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും! പരസ്യമായി തുറന്നടിക്കൽ