കൂറുമാറ്റക്കാര്‍ക്ക് ജനം തിരിച്ചടി നല്‍കും; അധികാരത്തില്‍ തിരിച്ചെത്തുമെന്നുറപ്പിച്ച് കോണ്‍ഗ്രസ്
ഭോപ്പാല്‍: കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്ത് ആണെങ്കിലും ഒരു ആരോഗ്യ മന്ത്രിയെ പോലും നിയമിക്കാന്‍ മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാറിന് ഇതുവരെ സാധിച്ചിട്ടില്ല. കമല്‍നാഥിന്‍റെ കീഴിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്തിയതിന് ശേഷം കഴിഞ്ഞ മാസം 23 നാണ് ചൗഹാന്‍ സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
അന്ന് മുതല്‍ ചൗഹാന്‍ മാത്രമാണ് സര്‍ക്കാറിലെ മുഴുവന്‍ വകുപ്പിന്‍റെയും ചുമതല വഹിക്കുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയെ എങ്കിലും നിയമിക്കണമെന്ന് കോണ്‍ഗ്രസ് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ബിജെപി ഇതുവരെ അതിന് തയ്യാറായിട്ടില്ല.
എല്ലാം ചൗഹാന്‍
ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രോഗം പിടിപെട്ടതും ചിലര്‍ ക്വാറന്‍റൈനില്‍ പോവേണ്ടി വന്നത് സ്ഥിതി കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. 'മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ തീരുമാനം ആരോഗ്യമന്ത്രി ശിവരാജ് ചൗഹാന്‍ ഫലപ്രദമായി നടപ്പാക്കുന്നില്ല, കാരണം ധനമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വേണ്ടത് ഫണ്ട് അനുവദിക്കുന്നില്ല'- ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന തമാശ ഇങ്ങനെയാണ്.
25 സീറ്റുകളിലേക്ക്
എംഎല്‍എ പദവി രാജിവെച്ച് ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം ബിജെപിയില്‍ എത്തിയ 22 എംഎല്‍എമാരുടെ മണ്ഡലങ്ങളിലടക്കം 25 സീറ്റുകളിലേക്ക് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ച് വരാന്‍ സാധ്യതയുള്ളവരുടേയും ബിജെപിയിലെ തന്നെ ആഭ്യന്തര സമ്മര്‍ദ്ദങ്ങളുടേയും ഫലമായാണ് മന്ത്രിസഭാ വികസനം വൈകുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
പ്രതീക്ഷ വേണ്ട
എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വലിയ പ്രതീക്ഷ വെച്ചു പുലര്‍ത്തേണ്ട കാര്യമില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യില്ല. കുതിരക്കച്ചവടക്കാരായ ശിവരാജ് സിങ് ചൗഹാന്‍ ഭരണകൂടത്തിന്‍റെ വിധി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പാകും സംസ്ഥാനത്ത് നടക്കാന്‍ പോവുന്നത്. കാലുമാറ്റക്കാര്‍ക്ക് ജനം തിരിച്ചടി നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു.
കമല്‍നാഥ് തിരിച്ചു വരും
മുഖ്യമന്ത്രി പദവിയിലേക്ക് കമല്‍നാഥ് തിരിച്ചു വരുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും വലിയ ആവേശത്തില്‍ തന്നെ അഭിപ്രായപ്പെടുന്നത്. 230 അംഗ നിയമസഭയില്‍ 25 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ 106 അംഗങ്ങളുടെ ബലത്തിലാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഭരണം നടത്തുന്നത്.
പ്രതിപക്ഷത്ത്
പ്രതിപക്ഷത്ത് കോണ്‍ഗ്രസ്-92, ബിഎസ്പി 2, എസ്പി-1 സ്വതന്ത്രര്‍ നാല് എന്നിങ്ങനെയാണ് അഗംബലം. 25 സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ സഭയുടെ കേവല ഭൂരിപക്ഷ സംഖ്യ വീണ്ടും 116 ആവും. ഉപതിരഞ്ഞെടുപ്പില്‍ 10 സീറ്റില്‍ വിജയിച്ചാല്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കും.
18 ലേറെ സീറ്റുകളില്‍
എന്നാല്‍ ഈ 18 ലേറെ സീറ്റുകളില്‍ വിജയിച്ച് തങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് തന്നെ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസ് വീണ്ടും ഭരണത്തില്‍ എത്തുമെന്നാണ് അദ്ദേഹം ഉറപ്പിച്ച് പറയുന്നത്.
തോല്‍വിയല്ല
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് സംഭവിച്ചത് തോല്‍വിയല്ല, ചെറിയ ഇടര്‍ച്ച മാത്രമാണെന്ന് കമല്‍നാഥ് വ്യക്തമാക്കുന്നു. നിങ്ങളെന്റെ ഈ വാക്കുകള്‍ എഴുതിവെച്ചോളൂ, ' മധ്യപ്രദേശ് ഭരണത്തില്‍ കോണ്‍ഗ്രസ് തിരിച്ച് വന്നിരിക്കും'-എന്നാണ് ദേശീയ മാധ്യമായ ഔട്ട്ലുക്കിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. ഞാനിപ്പോഴും ഭോപ്പാലില്‍ തന്നെയുണ്ട് ദില്ലിയിലേക്ക് പോകാന്‍ എനിക്കൊരു പദ്ധതിയുമില്ലെന്നും കമല്‍നാഥ് പറഞ്ഞു.
15 മാസം
15 മാസമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്. അതില്‍ തന്നെ 12 മാസം മാത്രമേ ഭരിക്കാന്‍ കഴിഞ്ഞുള്ളു. രണ്ട് മാസം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലായിരുന്നു. അധികാരത്തിലുണ്ടായിരുന്ന കാലയളവില്‍ പ്രകടന പത്രികയിലെ 400 കാര്യങ്ങള്‍ പ്രായോഗികമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്തമായ ഭരണം
15 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച ബിജെപിയുടേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഭരണരീതിയായിരുന്നു തന്‍റെ സര്‍ക്കാറിന് ഉണ്ടായിരുന്നത്. ആ സമയത്തെല്ലാം ഞങ്ങള്‍ക്കെതിരെ വല വിരിക്കുകയായിരുന്നു ബിജെപി. ഞങ്ങളുടെ എംഎല്‍എമാരെ അവര്‍ക്ക് പണം കൊണ്ട് വിലക്ക് വാങ്ങാന്‍ കഴിയുമെന്ന് ഞാന്‍ കണക്ക് കൂട്ടിയതേ ഇല്ലെന്നും അദ്ദേഹം കമല്‍നാഥ് പറഞ്ഞിരുന്നു.
സിന്ധ്യയുടെ പാളയം
അതേസമയം, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 25 ല്‍ 23 സീറ്റും സിറ്റിങ് സീറ്റുകളായിരുന്നു എന്നത് കോണ്‍ഗ്രസിന്‍റെ അനുകൂല ഘടകമാണ്. എന്നാല്‍ ബിജെപിയിലേക്ക് പോയ ജ്യോതിരാധിത്യ സിന്ധ്യയുടെ പാളയത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നകുന്നു മൂന്നില്‍ രണ്ട് മണ്ഡലങ്ങളും എന്നത് വെല്ലുവിളിയാണ്.
പ്രാദേശിക നേതാക്കളെ
സംസ്ഥാന ഭരണത്തെ തന്നെ സ്വാധീനിക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ ബിജെപിയും കോണ്‍ഗ്രസും വലിയ മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ തന്നെ നടത്തുന്നത്. ജ്യോതിരാധിത്യ സിന്ധ്യ പോയതോടെ പ്രാദേശിക നേതാക്കളെ സജീവമായി രംഗത്ത് ഇറക്കിയുള്ള തന്ത്രത്തിനാണ് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം ബിജെപിയിലേക്ക് കൂടുമാറിയല്‍ 15 എംഎല്‍എമാരുടെ മണ്ഡലങ്ങളാണ് ഗ്വാളിയോര്‍-ചമ്പല്‍ ഡിവിഷനില്‍ സ്ഥിതി ചെയ്യുന്നത്.
ബിജെപി എംഎല്‍എയെ പൂട്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍; വര്‍ഗ്ഗീയത ഇവിടെ വിലപ്പോവില്ല, കേസ് സിബി-സിഐഡിക്ക്
'പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം കേരളത്തിൽ നിന്ന് കോവിഡ് ഭീഷണി പാടേ ഒഴിഞ്ഞ് പോയിരിക്കുന്നു'