സിന്ധ്യയെ പൂട്ടാന്‍ കോണ്‍ഗ്രസ്; എംപി സ്ഥാനം പോവുമോ, പരാതി കോടതിയില്‍
ഭോപ്പാല്‍: സമീപകാല ചരിത്രത്തില്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നല്‍കിയ നേതാവാണ് ജ്യോതിരാധിത്യ സിന്ധ്യ. എഐസിസി ജനറല്‍ സെക്രട്ടറി പദവിയില്‍ നില്‍ക്കുമ്പോഴാണ് സിന്ധ്യ കുറുമാറി ബിജെപിയിലേക്ക് പോയത്. പോവുമ്പോള്‍ മധ്യപ്രദേശിലെ 22 കോണ്‍ഗ്രസ് എംഎല്‍എമാരേയും സിന്ധ്യ ബിജെപിയിലേക്ക് കൂടേക്കൂട്ടി. ഇതോടെയാണ് കമല്‍നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണം താഴെ വീണതും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചതും. പിന്നാലെ സിന്ധ്യയെ ബിജെപി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ത്തി വിജയിപ്പിക്കുകയും ചെയ്തു.
മന്ത്രിസഭാ വികസനത്തില്‍
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിയായതോടെ അടുത്ത കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ സിന്ധ്യയേയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. സിന്ധ്യക്ക് കേന്ദ്ര മന്ത്രി പദവി എന്നത് നേരത്തെതന്നേയുള്ള വാഗ്ദാനമായിരുന്നു. ജുലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ കേന്ദ്ര മന്ത്രിസഭാ വികസനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോള്‍ സിന്ധ്യയും പട്ടികയില്‍ ഇടം പിടിച്ചേക്കും.
പുതിയ നീക്കം
എന്നാല്‍ ഇതിനിടയിലാണ് സിന്ധ്യയുടെ പൂട്ടാനുള്ള നീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. സിന്ധ്യയുടെ രാജ്യസഭാ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ വലിയ ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. ആരോപണം മാത്രമല്ല, നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. തങ്ങള്‍ക്ക് വലിയ തിരിച്ചടി നല്‍കിയ സിന്ധ്യയെ അടിക്കാനുള്ളു ഒരോ മാര്‍ഗ്ഗവും അവര്‍ അനുകൂലപ്പെടുത്തുകയാണ്.
മറച്ചു വെച്ചു
രാജ്യസഭാ തെരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശ പത്രികയില്‍ ജ്യോതിരാദിത്യ സിന്ധ്യ കൃത്രിമം കാട്ടിയെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. തന്‍റെ പേരിലുള്ള ഒരു ക്രിമിനൽ കേസ് അദ്ദേഹം നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ വിവരങ്ങളില്‍ നിന്ന് മറച്ചു വെച്ചു. ഇത് ഗുരുതരമായ പിഴവാണെന്നും കോണ്‍ഗ്രസ് പരാതിയില്‍ ആരോപിക്കുന്നു.
ജില്ലാ കോടതിയിൽ
കോണ്‍ഗ്രസ് നേതാവായ ഗോപിലാൽ ഭാരതിയ തന്റെ അഭിഭാഷകൻ കുബേർ ബൗദ് മുഖേനയാണ് ഗ്വാളിയർ ജില്ലാ കോടതിയിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ തിരിഞ്ഞെടുപ്പ് വിജയത്തിനെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതേതുടര്‍ന്ന് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് പവൻ പട്ടേൽ പൊതുജന പ്രതിനിധികൾക്കെതിരായ കേസുകൾ കേൾക്കാൻ നിയോഗിച്ചിട്ടുള്ള ഭോപ്പാലിലെ പ്രത്യേക കോടതിയെ സമീപിക്കാൻ അപേക്ഷകനോട് ആവശ്യപ്പെട്ടു.
2017 സെപ്റ്റംബറിൽ
ഭോപ്പാൽ സ്‌പെഷ്യൽ ജഡ്ജി സുരേഷിന്റെ നിർദേശപ്രകാരം 2017 സെപ്റ്റംബറിൽ വ്യാപം അഴിമതിക്കേസിൽ ശ്യാമള ഹിൽസ് പോലീസ് അന്നത്തെ കോണ്‍ഗ്രസ നേതാവായ സിന്ധ്യയ്‌ക്കും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ദിഗ്‌വിജയ് സിംഗ്, കമൽ നാഥ്, ഐടി വിദഗ്ധൻ പ്രശാന്ത് പാണ്ഡെ എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കടുത്ത നടപടി
വ്യാജ രേഖകൾ ഹാജരാക്കുന്നതുൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമായിരുന്നു ഇവര്‍ക്കെതിരെയെല്ലാം കേസെടുത്തത്. എന്നാൽ രാജ്യസഭാ തിരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികയില്‍ സിന്ധ്യ ഈ കേസിനെ കുറിച്ച് പരാമർശിച്ചിട്ടില്ലെന്നാണ് ബൗദ് ആരോപിക്കുന്നത്. ആരോപണം തെളിയിക്കപ്പെട്ടാല്‍ സിന്ധ്യക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍
ജൂണ്‍ 19 ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ മൂന്നില്‍ രണ്ട് സീറ്റിലും വിജയിക്കാന‍് ബിജെപിക്ക് സാധിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യക്ക് പുറമെ, സുമീര്‍ സിങ് സോളങ്കിയാണ് മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലേക്കെത്തിയ ബിജെപി പ്രതിനിധി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിഗ്‌വിജയ് സിങ്ങും വിജയിച്ചു.
230 അംഗ നിയമസഭയിൽ
കോണ്‍ഗ്രസ് രണ്ടാമത്തെ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. ദളിത് നേതാവുമായ ഫൂല്‍ സിങ് ബാരിയയാണ് പരാജയപ്പെട്ടത്. 230 അംഗ നിയമസഭയിൽ 22 വിമത എംഎൽഎമാരുടെ രാജിയുള്‍പ്പടെ അംഗബലം 206 ആയി ചുരുങ്ങിയിരുന്നു. ഒരു സീറ്റിൽ ജയിക്കാൻ 52 വോട്ടുകളായിരുന്നു വേണ്ടത്
ദിഗ്വിജയ് സിംഗിന്
സിന്ധ്യയ്ക്ക് 56 വോട്ടുകളും സുമർ സിംഗ് സോളങ്കിക്ക് 55 വോട്ടുകളും ദിഗ്വിജയ് സിംഗിന് 57 വോട്ടുകളുമാണ് ലഭിച്ചത്. കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർത്ഥി ഫൂല്‍ സിങ് ബാരിയക്ക് 36 വോട്ടുകളാണ് നേടാനായത്. രണ്ട് സ്ഥാനാര്‍ത്ഥികളും വിജയിച്ചെങ്കിലും പോള്‍ ചെയ്യപ്പെട്ട വോട്ടിലെ കണക്കുകള്‍ ബിജെപിയെ അമ്പരിപ്പിക്കുന്നതായിരുന്നു.
ബിജെപിയുടെ ഒരു വോട്ട്
ബിജെപിയുടെ ഒരു വോട്ട് കോൺഗ്രസ് സ്ഥാനാര്‍ത്ഥിക്കാണ് പോയത്. ഗുണയിൽ നിന്നുള്ള ബിജെപി എംഎൽഎയായ ഗോപിലാൽ ജാദവാണ് തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തത്. മുൻഗണനാ ക്രമം അനുസരിച്ച് ജ്യോതിരാദിത്യ സിന്ധ്യയ്ക്കായിരുന്നു ജാദവ് വോട്ട് രേഖപ്പെടുത്തേണ്ടത്. എന്നാൽ ജാദവ് ദിഗ് വിജയ് സിംഗ് കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ്വിജയ് സിംഗിന് വോട്ട് ചെയ്യുകയായിരുന്നു.
കോൺഗ്രസിലേക്ക്
സിന്ധ്യക്കെതിരെ ബിജെപിയില്‍ അതൃപ്തി ശക്തമാവുന്നതിന്‍റെ സൂചനയാണ് ഇതെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം. സിന്ധ്യക്കെതിരായി വോട്ട് ചെയ്ത ജാദവ് ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറുമോയെന്നത് ഉൾപ്പെടെയുള്ള ചർച്ചകൾക്കും ഇതോടെ തുടക്കം കുറിച്ചിട്ടുണ്ട്. ജാദവിനെതിരെ നടപടിയെടുക്കാന്‍ ബിജെപിയും ഇതുവരെ തയ്യറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മുഹമ്മദ് നബിയും പെട്രോള്‍ വിലയും; പെട്രോള്‍ വില വര്‍ധനവിനെ ന്യായീകരിച്ച് ബിജെപി നേതാവ് ശിവശങ്കര്‍