ജ്യോതിരാദിത്യ സിന്ധ്യയോട് കൊമ്പ് കോർത്ത് കോൺഗ്രസ്, കടുവ അല്ല കുറുനരി! ചൗഹാനും രൂക്ഷ വിമർശനം!
ദില്ലി: മന്ത്രിസഭാ വികസനം നടത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വകുപ്പ് വിഭജനം നടത്താതിരിക്കുകയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ജ്യോതിരാദിത്യ സിന്ധ്യ ക്യാമ്പ് ആണ് ചൗഹാന് മുന്നില്‍ വഴി മുടക്കി നില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ ജ്യോതിരാദിത്യ സിന്ധ്യയേയും ശിവരാജ് സിംഗ് ചൗഹാനേയും കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ്. കടുവയെ ചൊല്ലിയാണ് മധ്യപ്രദേശില്‍ വാക്‌പോര് കടുക്കുന്നത്. വിശദാംശങ്ങളിങ്ങനെ..
ടൈഗര്‍ അഭി സിന്താ ഹേ
2017ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രമായ ടൈഗര്‍ സിന്താ ഹേയിലെ പ്രശസ്തമായ ഡയലോഗാണ് ടൈഗര്‍ അഭി സിന്താ ഹേ( കടുവ ഇപ്പോഴും ജീവനോടെ ഉണ്ട്). ശിവരാജ് സിംഗ് ചൗഹാന്‍ തന്റെ തിരിച്ച് വരവില്‍ നടത്തിയ പ്രസംഗത്തില്‍ ഈ പ്രയോഗം ഉപയോഗിച്ചത് വന്‍ ഹിറ്റായിരുന്നു. പിന്നാലെ സിന്ധ്യ അതേറ്റ് പിടിച്ചു.
സിന്ധ്യ ക്യാമ്പിന് വന്‍ നേട്ടം
സര്‍ക്കാര്‍ രൂപീകരണം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം നടന്ന മന്ത്രിസഭാ വികസനത്തില്‍ സിന്ധ്യ ക്യാമ്പിന് വന്‍ നേട്ടമുണ്ടാക്കാനായിരുന്നു. 33 അംഗ മധ്യപ്രദേശ് മന്ത്രിസഭയില്‍ 11 മന്ത്രിമാരും സിന്ധ്യയുടെ വിശ്വസ്തരാണ്. ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം പരസ്യമായി കോണ്‍ഗ്രസിനോട് ഏറ്റുമുട്ടാന്‍ മുന്നോട്ട് വരാതിരുന്ന സിന്ധ്യ ഇതോടെ നിലപാട് മാറ്റി.
കൊമ്പ് കോര്‍ത്ത് ജീതു പട്വാരി
മന്ത്രിസഭാ വികസനത്തിന് ശേഷം കോണ്‍ഗ്രസിനെതിരെ സിന്ധ്യ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി. കടുവ ജീവനോടെ ഉണ്ട് എന്നാണ് കമല്‍നാഥിനേയും ദിഗ്വിജയ് സിംഗിനേയും ഉന്നമിട്ട് സിന്ധ്യ പറഞ്ഞത്. പിന്നാലെ കമല്‍നാഥും ദിഗ്വിജയ് സിംഗും സിന്ധ്യയ്ക്ക് മറുപടിയും നല്‍കി. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജീതു പട്വാരിയും സിന്ധ്യയോട് കൊമ്പ് കോര്‍ത്ത് രംഗത്ത് എത്തിയിരിക്കുകയാണ്.
Recommended Video
കടുവകള്‍ അല്ല നരഭോജികളായ കുറുനരികൾ
ജോതിരാദിത്യ സിന്ധ്യയും ശിവരാജ് സിംഗ് ചൗഹാനും കടുവകള്‍ അല്ല നരഭോജികളായ കുറുനരികളാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് തുറന്നടിച്ചിരിക്കുന്നത്. ജൂലൈ രണ്ടിന് മന്ത്രിസഭാ വികസനം പൂര്‍ത്തിയായിട്ടും മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ നിശ്ചയിച്ച് നല്‍കാത്തതിന് ശിവരാജ് സിംഗ് ചൗഹാനെ ജീതു പട്വാരി പരിഹസിച്ചു. ചൗഹാന്റെ കഴിവില്ലായ്മയാണിത് എന്നാണ് പരിഹാസം.
ജനാധിപത്യത്തിന്റെ കൊലപാതകം
കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബിജെപി കേന്ദ്ര നേതൃത്വമാണ് എന്ന് ശിവരാജ് സിംഗ് ചൗഹാന്‍ സമ്മതിച്ച് കഴിഞ്ഞതാണ് എന്ന് ജീതു പട്വാരി പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് നാല് മാസത്തോളം മധ്യപ്രദേശില്‍ മുഖ്യമന്ത്രി മാത്രമേ ഉണ്ടായിരുന്നുളളൂ, മന്ത്രിസഭ ഉണ്ടായിരുന്നില്ല.
ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കും
ഇപ്പോള്‍ മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായിരിക്കുന്നു. എന്നാല്‍ മന്ത്രിമാര്‍ക്കാര്‍ക്കും തന്നെ വകുപ്പുകള്‍ വിഭജിച്ച് നല്‍കിയിട്ടില്ല. കടുവയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളുകള്‍ കുറുനരികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ നരഭോജികളെ മധ്യപ്രദേശിലെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കും എന്നും ജീതു പട്വാരി പറഞ്ഞു.
തന്ത്രം മെനഞ്ഞ് കോൺഗ്രസ്
മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സിന്ധ്യയേയും കൂട്ടരേയും പാഠം പഠിപ്പിക്കാനുളള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. മധ്യപ്രദേശിന്റെ ചുമതലയുളള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് കഴിഞ്ഞ ദിവസം മധ്യപ്രദേശിലെത്തി. കമല്‍നാഥ്, ദിഗ്വിജയ് സിംഗ് എന്നിവരുമായി മുകള്‍ വാസ്‌നിക് കൂടിക്കാഴ്ച നടത്തി. ഉപതിരഞ്ഞെടുപ്പിലേക്കുളള തന്ത്രം മെനയുകയാണ് മുകുള്‍ വാസ്‌നികിന്റെ വരവിന്റെ ലക്ഷ്യം.