മധ്യപ്രദേശിൽ ശുദ്ധി കലശത്തിന് കോൺഗ്രസ്! പാർട്ടിക്കുളളിലെ സിന്ധ്യ അനുകൂലികൾക്ക് മുട്ടൻ പണി!
ഭോപ്പാല്‍: കൊവിഡ് ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോള്‍ മധ്യപ്രദേശിനെ കാത്തിരിക്കുന്നത് ഏറെ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പുകളാണ്. 24 നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുളളത്. ബിജെപി സര്‍ക്കാരിന് അധികാരം നിലനിര്‍ത്താന്‍ ഈ തിരഞ്ഞെടുപ്പുകള്‍ ജയിക്കേണ്ടത് അത്യാവശ്യമാണ്.
ബിജെപി പക്ഷത്തേക്ക് പോയ കോണ്‍ഗ്രസ് വിമതരില്‍ ഭൂരിപക്ഷവും മന്ത്രിസ്ഥാനം ലഭിക്കാതെ തഴയപ്പെടും എന്ന ആശങ്കയിലാണ്. അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടി സിന്ധ്യയോട് അനുഭാവം പുലര്‍ത്തുന്നവരെയെല്ലാം ഒഴിവാക്കി ശുദ്ധികലശത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഊർജ്ജമേകിയ വിജയം
15 വര്‍ഷം നീണ്ട് നിന്ന ബിജെപി ഭരണമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോട് കൂടി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അവസാനിപ്പിച്ചത്. മധ്യപ്രദേശിലെ വന്‍ വിജയം ദേശീയ രാഷ്ട്രീയത്തിലടക്കം കോണ്‍ഗ്രസിന് വലിയ ഊര്‍ജ്ജവും ആത്മവിശ്വാസവുമേകിയിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയും കമല്‍നാഥുമാണ് ബിജെപിയെ തറപറ്റിക്കാനുളള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
24 സീറ്റിൽ തിരഞ്ഞെടുപ്പ്
എന്നാല്‍ മുഖ്യമന്ത്രി സ്ഥാനമോ അല്ലെങ്കില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ കസേരയോ വേണമെന്നുളള സിന്ധ്യയുടെ ആവശ്യം നടക്കാതെ വന്നതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. 22 എംഎല്‍എമാരുമായാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപി പക്ഷത്തേക്ക് പോയത്. ഈ 22 സീറ്റുകളിലേക്കും രണ്ട് എംഎല്‍എമാര്‍ മരണപ്പെട്ട ഒഴിവിലേക്കും തിരഞ്ഞെടുപ്പ് നടക്കാനുണ്ട്.
ജയം അഭിമാന പ്രശ്നം
ഭരണം നിലനിര്‍ത്താന്‍ ബിജെപിക്ക് ഈ സീറ്റുകളില്‍ ജയിച്ചേ മതിയാകൂ. ബിജെപിക്ക് തിരിച്ചടിയേറ്റാല്‍ അത് സിന്ധ്യയുടെ തോല്‍വിയാണ്. ബിജെപിയില്‍ സിന്ധ്യയുടെ സ്ഥാനം ഇനിയെന്താകും എന്നത് തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ എംഎല്‍എമാര്‍ മത്സരിച്ച് തോറ്റാല്‍ അവരുടെ രാഷ്ട്രീയ ഭാവിയും അവതാളത്തിലാകും.
തന്ത്രങ്ങൾ ഒരുങ്ങുന്നു
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിയെ സഹായിച്ച സിന്ധ്യയ്ക്ക് തിരിച്ചടി നല്‍കേണ്ടത് കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്‌നമാണ്. കമല്‍നാഥും ദിഗ്വിജയ സിംഗും അടക്കമുളള കോണ്‍ഗ്രസിലെ ചാണക്യന്മാര്‍ ഇപ്പോഴെ തന്നെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ നിലംപതിക്കും എന്നാണ് കമല്‍നാഥ് പ്രതികരിച്ചിരിക്കുന്നത്.
പാർട്ടിക്കുളളിൽ ചാരപ്പണി
സിന്ധ്യയും ഒപ്പം പോയ 22 എംഎല്‍എമാരും കൂടാതെ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ സിന്ധ്യയോട് അനുഭാവമുളള നേതാക്കള്‍ ഇനിയും അവശേഷിക്കുന്നുണ്ട് എന്നാണ് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്. പാര്‍ട്ടിക്കുളളില്‍ നിന്ന് സിന്ധ്യയെ ഈ നേതാക്കളും അണികളും സഹായിക്കുന്നുണ്ട് എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
തിരഞ്ഞ് പിടിച്ച് പുറത്താക്കൽ
സിന്ധ്യയെ ഇത്തരത്തില്‍ സഹായിക്കുന്ന നേതാക്കളെ തിരഞ്ഞ് പിടിച്ച് പുറത്താക്കാനുളള നീക്കത്തിലാണ് കോണ്‍ഗ്രസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യമായി തന്നെ ചില നേതാക്കളും അണികളും സിന്ധ്യയ്ക്ക് വേണ്ടി അടിത്തട്ടില്‍ പണിയെടുക്കുന്നുണ്ട്. വരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ എന്നും കോണ്‍ഗ്രസ് നേതൃത്വം കണ്ടെത്തിയിട്ടുണ്ട്.
ടിക്കറ്റ് കാത്തിരിക്കുന്നവർ
ഇവരില്‍ ചിലര്‍ ബിജെപിയില്‍ ചേരാന്‍ കാത്തിരിക്കുന്നവരാണെന്നും സൂചനകളുണ്ട്. ചിലര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ടിക്കറ്റുകളും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയുടെ ജില്ലാ ഘടകങ്ങളില്‍ നിന്നും വ്യാപകമായി പരാതി ഉയര്‍ന്നിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ മാത്രം സിന്ധ്യ അനുകൂലികളായ നാല് നേതാക്കളെയാണ് കോണ്‍ഗ്രസ് പുറത്താക്കിയിരിക്കുന്നത്.
ബിജെപിയുമായി ബന്ധം
ജ്യോതിരാദിത്യ സിന്ധ്യയുടെ അടുത്ത അനുയായിയും നിലവില്‍ മധ്യപ്രദേശ് സര്‍ക്കാരിലെ ജലവിഭവ വകുപ്പ് മന്ത്രിയുമായ തുള്‍സീം റാം സിലാവത്തുമായി ചില കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. മാത്രമല്ല മുന്‍ മന്ത്രി ഡോ. പ്രഭുറാം ബിജെപി നേതാക്കളെ ബന്ധപ്പെടുന്നതായും കോണ്‍ഗ്രസ് നേതൃത്വം കണ്ടെത്തിയിട്ടുണ്ട്.
നേതാക്കൾക്ക് മുന്നറിയിപ്പ്
കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുമോ എന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്. സിന്ധ്യയുടെ കോട്ടയായ ഗ്വോളിയോറില്‍ നിന്നുളള നേതാക്കളാണ് സിന്ധ്യയുടെ വഴി സ്വീകരിക്കാന്‍ സാധ്യത. അതേസമയം സിന്ധ്യയോട് ചായ്വ് ഉണ്ടെങ്കില്‍ കോണ്‍ഗ്രസ് വിടാന്‍ താല്‍പര്യം ഇല്ലാത്ത നേതാക്കളും പാര്‍ട്ടിയിലുണ്ട്. ഇത്തരത്തിലുളള ചില നേതാക്കള്‍ക്ക് പാര്‍ട്ടി നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.