മധ്യപ്രദേശിൽ ചൗഹാൻ സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസ്! ബിജെപിക്കെതിരെ കടുത്ത നീക്കം!
ഭോപ്പാല്‍: തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെടുന്നത് സമീപകാലത്തായി രാജ്യത്ത് തുടര്‍ക്കഥയാണ്. പണവും അധികാരവും ഉപയോഗിച്ച് ബിജെപി ഇത്തരം അട്ടിമറികള്‍ നടത്തുന്നു എന്ന് കോണ്‍ഗ്രസ് നേരത്തെ മുതല്‍ക്കേ തന്നെ ആവര്‍ത്തിച്ച് ആരോപിക്കുന്നതുമാണ്. എന്നാല്‍ ബിജെപി ഇത് നിഷേധിക്കുന്നു.
മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിച്ചത് ബിജെപി കേന്ദ്ര നേതൃത്വമാണ് എന്ന് വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത് ഇപ്പോള്‍ പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പേരിലുളള ഓഡിയോ ആണ് വൈറലാകുന്നത്. ഇക്കുറി ബിജെപിയെ വെറുതെ വിടില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വിശദാംശങ്ങളിലേക്ക്..
വിവാദമായി ഓഡിയോ ക്ലിപ്പ്
കഴിഞ്ഞ ദിവസമാണ് ബിജെപിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് ശിവരാജ് സിംഗ് ചൗഹാന്റെ പേരിലുളള ഓഡിയോ ക്ലിപ്പ് പ്രചരിച്ച് തുടങ്ങിയത്. കമല്‍നാഥ് സര്‍ക്കാര്‍ 15 മാസത്തെ ഭരണത്തിനൊടുവില്‍ താഴെ വീണത് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ്. കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൊണ്ട് ജ്യോതിരാദിത്യ സിന്ധ്യയും 22 എംഎല്‍എമാരും ബിജെപിയിലേക്ക് പോവുകയായിരുന്നു.
പിന്നിൽ കേന്ദ്രമോ
സിന്ധ്യയേയും എംഎല്‍എമാരെയും കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തിയെടുത്ത് കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചത് ബിജെപി കേന്ദ്ര നേതൃത്വമാണ് എന്നാണ് ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. ഹിന്ദിയിലാണ് സംസാരം. ഇന്‍ഡോറിലെ സന്‍വേറില്‍ വെച്ച് ശിവരാജ് സിംഗ് ചൗഹാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിച്ചതാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉപതിരഞ്ഞെടുപ്പ് ജയിക്കണം
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലെവാക്കുകള്‍ ഇങ്ങനെയാണ്: '' സര്‍ക്കാരിനെ വീഴ്ത്തണം എന്ന് കേന്ദ്ര നേതൃത്വമാണ് തീരുമാനിച്ചത്. അല്ലെങ്കില്‍ എല്ലാം നശിക്കുമായിരുന്നു.ജ്യോതിരാദിത്യ സിന്ധ്യയുടേയും തുള്‍സി റാവത്തിന്റെയും പിന്തുണ കൂടാതെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കുമായിരുന്നോ? അതല്ലാതെ മറ്റു വഴിയില്ലായിരുന്നു. തുൾസി ഉപതിരഞ്ഞെടുപ്പ് ജയിച്ചില്ലെങ്കിൽ സർക്കാരിന് നിലനിൽപ്പില്ല. ''
കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്
ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതോടെ കോണ്‍ഗ്രസ് ബിജെപിക്കെതിരെ പൂര്‍വ്വാധികം ശക്തിയോടെ ആഞ്ഞടിക്കാനുളള നീക്കത്തിലാണ്. ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിലെ ആലോചന. തങ്ങള്‍ രണ്ട് മാസമായി പറയുന്ന കാര്യം സത്യമാണ് എന്ന് മുഖ്യമന്ത്രി ചൗഹാന്‍ തന്നെ തെളിയിച്ചിരിക്കുകയാണെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജീതു പട്വാരി പ്രതികരിച്ചു.
നിയമവിദഗ്ധരുമായി ചര്‍ച്ചകള്‍
ജനങ്ങള്‍ തിരഞ്ഞെടുത്ത കമല്‍നാഥ് സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിച്ചു എന്നാണ് ചൗഹാന്റെ വാക്കുകള്‍ തെളിയിക്കുന്നത് എന്നും ജീതു പട്വാരി പ്രതികരിച്ചു. ഈ വിഷയത്തില്‍ ബിജെപിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നിയമവിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും പട്വാരി വ്യക്തമാക്കി.
കമല്‍നാഥും ബിജെപിക്കെതിരെ
പാര്‍ട്ടി നിലയ്ക്ക് സുപ്രീം കോടതിയെ സമീപിച്ചില്ലെങ്കിലും വ്യക്തിപരമായിട്ടാണെങ്കിലും വിഷയം കോടതിക്ക് മുന്നിലെത്തിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മുന്‍ മുഖ്യമന്ത്രി കമല്‍നാഥും ബിജെപിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ജനവിധി നേടിയ തന്റെ സര്‍ക്കാരിനെ ഗൂഢാലോചനയിലൂടെ അട്ടിമറിച്ച ആദ്യ നാള്‍ മുതല്‍ താന്‍ ഇക്കാര്യം പറയുന്നുണ്ടെന്ന് കമല്‍നാഥ് ട്വീറ്റ് ചെയ്തു.
ആക്രമണം ശക്തമാക്കി കോൺഗ്രസ്
കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതും യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതും സ്ത്രീ സുരക്ഷ ശക്തിപ്പെടുത്തുന്നതുമായി നിരവധി പദ്ധതികള്‍ തന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നുവെന്നും കമല്‍നാഥ് ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിന്റെ രാജ്യസഭാംഗവും നിയമവിദഗ്ധനുമായ വിവേക് തന്‍ഖയും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
അധപതിച്ച രാഷ്ട്രീയ നിലപാട്
''കുറഞ്ഞ സമയത്തിനുളളില്‍ പദ്ധതി തയ്യാറാക്കി ബിജെപി വിജയിച്ചു. അതേസമയം നമ്മുടെ ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയും പരാജയപ്പെട്ടു. പണവും അധികാര ബലവും ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കുന്നതും സര്‍ക്കാരിനെ അട്ടിമറിക്കുന്നതും അധപതിച്ച രാഷ്ട്രീയ നിലപാടാണ്'' എന്നാണ് വിവേക് തന്‍ഖ ട്വിറ്ററില്‍ പ്രതികരിച്ചത്.
ബിജെപിക്ക് തലവേദന
രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം 24 നിയമസഭാ മണ്ഡലങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പാണ് മധ്യപ്രദേശില്‍ നടക്കാനുളളത്. അതിനിടെയുളള ഈ പ്രശ്‌നം ബിജെപിക്ക് തലവേദന ആയിരിക്കുകയാണ്. ഗുജറാത്തിലും ഇപ്പോള്‍ രാജസ്ഥാനിലും ബിജെപി സ്വാധീനം ഉപയോഗിച്ച് എംഎല്‍എമാരെ ചാക്കിലാക്കുന്നതായി ആരോപണം ഉണ്ട്. അതിനിടെയാണ് അക്കാര്യം സാധൂകരിക്കുന്ന തരത്തില്‍ ചൗഹാന്‍ പേരിലുളള ഓഡിയോ സന്ദേശം വൈറലാകുന്നത്.
കമല്‍നാഥിനോട് ചോദിക്കണം
ശിവരാജ് സിംഗ് ചൗഹാന്‍ സംഭവത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം വിവാദത്തില്‍ ബിജെപി കണ്‍വീനര്‍ ലോകേന്ദ്ര പ്രസാദ് പ്രതികരിച്ചിട്ടുണ്ട്. ''പാര്‍ട്ടി പ്രവര്‍ത്തകരോട് അത്തരത്തില്‍ സംസാരിക്കുന്നത് സാധാരണമാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്തുകൊണ്ട് തകര്‍ന്നു എന്ന് കമല്‍നാഥിനോട് ചോദിക്കുന്നതാണ് നല്ലത്. ദിഗ്വിജയ് സിംഗിന്റെ ഉറപ്പില്‍ വിശ്വസിച്ചത് കൊണ്ടാണ് സര്‍ക്കാര്‍ വീണതെന്ന് പറഞ്ഞത് കമല്‍നാഥാണ്'' എന്നാണ് ലോകേന്ദ്ര പ്രസാദ് പറഞ്ഞത്.