സിന്ധ്യയെ പൂട്ടാന്‍ കോണ്‍ഗ്രസിന്റെ കിടിലന്‍ നീക്കം; പ്രത്യേക ചുമതലയില്‍ വരുന്നത് കരുത്തനായ നേതാവ്
ഭോപ്പാല്‍: മധ്യപ്രദേശിലെ 24 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസ്. മുന്‍മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായി കമല്‍നാഥ് തന്നെ നേരിട്ടാണ് ഉപതിരഞ്ഞെടുപ്പിന്റെ മുഴുവന്‍ ചുമതലയും ഏറ്റെടുത്തിരിക്കുന്നത്.
തങ്ങളുടെ എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് രണ്ട് മാസം മുമ്പ് ബിജെപി കൈക്കലാക്കിയ അധികാരം എന്തുവില കൊടുത്തും തിരിച്ച് പിടിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്. അതിനുള്ള തന്ത്രങ്ങളാണ് അവര്‍ അണിയറയില്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
അധികാരം തിരികെ പിടിക്കുക
ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തില്‍ തിരികെ കയറുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വലിയ കടമ്പകളാണ് കോണ്‍ഗ്രസിന് മറികടക്കേണ്ടതായിട്ടുള്ളത്. പതിറ്റാണ്ടാകളായി തങ്ങളോടൊപ്പം നിന്ന് പയറ്റിത്തെളിഞ്ഞ നേതാക്കളെയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വരുന്നത് എന്നതാണ് പ്രധാന പ്രതിസന്ധി.
ഗ്വാളിയോര്‍-ചമ്പല്‍ മേഖല
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 24 ല്‍ 17 മണ്ഡലങ്ങളും ജ്യോതിരാധിത്യ സിന്ധ്യയുടെ ശക്തികേന്ദ്രമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലാണ്. ഈ കോട്ട പൊളിക്കാതെ കോണ്‍ഗ്രസിന് ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷകള്‍ക്ക് വകയില്ല. സിന്ധ്യയുടെ സ്വാധീനവും തങ്ങളുടെ പരമ്പരാഗത വോട്ടുകളും വന്ന് ചേരുമ്പോള്‍ വിജയം സുനിശ്ചിതമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
മുന്നില്‍ കാണുന്ന അപകടം
ഈ അപകടം കോണ്‍ഗ്രസും മുന്നില്‍ കാണുന്നുണ്ട്. അത് അറിഞ്ഞുകൊണ്ട്, മേഖലയിലെ കോണ്‍ഗ്രസിനുള്ളില്‍ സിന്ധ്യക്കുള്ള സ്വാധീനം പൊളിക്കാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ് ആവിഷകരിച്ചുകൊണ്ടിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിനുള്ള വാര് റൂം പതിവില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് ഭോപ്പാലിലില്‍ നിന്നും ഗ്വാളിയോറിലേക്ക് മാറ്റിയതും ഇതിന്റെ ഭാഗമാണ്.
ബിജെപി നേതാക്കളും
ജ്യോതിരാധിത്യ സിന്ധ്യയുടേത് മാത്രമല്ല, ബിജെപിയുടെ മുന്‍ നിര നേതാക്കളായ നരേന്ദ്ര സിംഗ് തോമര്‍, നരോത്തം മിശ്ര, ജയബന് സിംഗ് പവയ്യ, യശോദര രാജെ സിന്ധ്യ തുടങ്ങിയവരുടേയും ശക്തി കേന്ദ്രമാണ് ഗ്വാളിയോര്‍-ചമ്പല്‍ ഡിവിഷന്. എന്നിരുന്നാലും സംസ്ഥാനത്ത് ശിവരാജ് സിങ് അധികാരത്തിലിരുന്ന 15 വര്‍ഷവും കോണ്‍ഗ്രസിലെ കരുത്തനായ കെകെ മിശ്ര ഈ ഡിവിഷനില്‍ നിന്ന് വിജയിച്ചുകയറാനായി.
കോണ്‍ഗ്രസിനൊപ്പം
ഗ്വാളിയോര്‍-ചമ്പല്‍ ഡിവിഷനിലെ പ്രമുഖ നേതാക്കളില്‍ പലരും സിന്ധ്യയോടൊപ്പം ബിജെപി പാളയത്തിലേക്ക് കുടിയേറിയെങ്കിലും കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നിലനില്‍ക്കുകയാണ് കെകെ മിശ്ര. മേഖലയില്‍ കോണ്‍ഗ്രസിന്റെ വക്താവും ഫയര്‍ബ്രാന്‍ഡായ ഇദ്ദേഹം തന്നെയാണ്.
ബിജെപിയുടെ ഭരണ കാലയളവില്‍
കഴിഞ്ഞ 15 വര്‍ഷത്തെ ശിവരാജ് സിങിന്റെ കാലയളവില്‍ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ പല വിഷയങ്ങളിലും കെകെ മിശ്ര ശ്രദ്ധേയമായ ഇടപെടലാണ് ഉണ്ടായത്. വ്യപം, ഡംപർ തുടങ്ങി നിരവധി വിഷയങ്ങളിൽ അദ്ദേഹം സർക്കാരിനെ നിരന്തരം വളഞ്ഞിട്ട് ആക്രമിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പ്രതികാര നടപടില്‍ നേരിടേണ്ടി വന്നെങ്കിലും അടങ്ങിയിരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
പ്രത്യേക ചുമതല
ഇത്തരത്തില്‍ ശ്രദ്ധേയനായ കെകെ മിശ്രയെയാണ് ഉപതിരഞ്ഞെടുപ്പില്‍ ചമ്പല്‍-ഗ്വാളിയോര്‍ മേഖലയില്‍ പ്രത്യേക ചുമതല നല്കി കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. സിന്ധ്യയുടെ ശക്തികേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേടിയ സീറ്റുകള്‍ തിരികെ കൊണ്ടുവരിക എന്നത് മാത്രമല്ല, സിന്ധ്യയുടെ സാധീന മേഖല കുറയ്ക്കുക എന്ന പ്രധാന ഉത്തരവാദിത്തം കൂടിയാണ് ഇത്തവണ കെകെ മിശ്രയ്ക്ക് നല്‍കിയിരിക്കുന്നത്.
പ്രചാരണ തന്ത്രങ്ങള്‍
കെകെ മിശ്രയുടെ സഹായത്തിനായി രവി സ്കസേന ഉള്‍പ്പടേയുള്ള നേതാക്കളേയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നിയോഗിച്ചിട്ടുണ്ട്. മേഖലയില്‍ ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പടേയുള്ള മാധ്യമ മാനേജ്മെന്റിന്‍രെ ഉത്തരവാദിത്തവും ഈ വക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയെ സജീവമായി ഉപയോഗപ്പെടുത്തും. ഇതിനായി പ്രത്യേക സമിതി തന്നെ ഉടന്‍ രൂപീകരിക്കും.
പത്രസമ്മേളനങ്ങളും
അതത് നിയമസഭാ മണ്ഡലങ്ങളിലെ ചുമതല നല്കപ്പെട്ട നേതാക്കളോടും എല്ലാ അച്ചടി മാധ്യമങ്ങളുമായും ഇലക്ട്രോണിക് മാധ്യമങ്ങളുമായും നിരന്തരം ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രാദേശിക പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ സമന്വയിപ്പിച്ച് പ്രാദേശിക തലത്തിലുള്ള പത്രസമ്മേളനങ്ങളും വരുംദിവസങ്ങളില്‍ നടത്തും. പ്രധാനമായും സിന്ധ്യയെ ലക്ഷ്യം വെക്കുന്നതായിരിക്കും ഈ പ്രവര്‍ത്തനങ്ങളെല്ലാം എന്ന് വ്യക്തമാണ്.
യോഗങ്ങള്‍
അതേസമയം, കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള യോഗങ്ങളായിരുന്നു ഇതുവരെ നടന്നതെങ്കില്‍ കഴിഞ്ഞ ദിവസം മുതല്‍ പരമ്പരാഗത രീതിയിലുള്ള യോഗങ്ങളിലേക്കും കോണ്‍ഗ്രസ് കടന്നിട്ടുണ്ട്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ യോഗങ്ങള്‍ നടന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഓരോ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള യോഗങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്.
പൊതുവികാരം
ഭാന്ദർ മണ്ഡലത്തില്‍ പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മുറാരി ലാൽ ഗുപ്തയുടെ വസതിയിയിലായിരുന്നു ഇത്തരത്തിലുള്ള ആദ്യ യോഗം ചേര്‍ന്നത്. സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ചയായി. കോണ്‍ഗ്രസിന് ചതിച്ച് ബിജെപിയിലേക്ക് പോയ സിന്ധ്യക്കും കൂട്ടര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. ജനാധിപത്യത്തെ ഇല്ലായ്മ ചെയ്ത ബിജെപിയില്‍ നിന്ന് അധികാരം തിരികെ പിടിക്കാന്‍ ഉപതിരഞ്ഞെടുപ്പില്‍ ഐക്യത്തോടെ പ്രവര്ത്തിക്കേണ്ടതുണ്ടെന്നായിരുന്നു യോഗത്തിലുയര്‍ന്ന പൊതുവികാരം.
യുപിയില്‍ തരംഗമാവുന്ന പ്രിയങ്ക; ഉറക്കം നഷ്ടമായത് മായാവതിക്ക്, ബിജെപി പാളയത്തിലേക്കെന്ന് കോണ്‍ഗ്രസ്