സിന്ധ്യയോട് തോൽക്കില്ല, മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ രാജി വെക്കില്ല! വിശ്വാസ വോട്ടെടുപ്പിന് തയ്യാർ!
ഭോപ്പാല്‍: മധ്യപ്രദേശില്‍ അട്ടിമറിയുടെ വക്കിലെത്തി നില്ക്കുന്ന കമല്‍നാഥ് സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുളള അവസാന ശ്രമങ്ങളുമായി കോണ്‍ഗ്രസ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം 22 എംഎല്‍എമാരാണ് കോണ്‍ഗ്രസ് വിട്ടിരിക്കുന്നത്. നിലവില്‍ വിമത എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് മാറ്റിയിരിക്കുകയാണ്.
Recommended Video
ഇവരെ തിരിച്ചെത്തിക്കാനുളള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ ക്രൈസിസ് മാനേജര്‍ എന്നറിയപ്പെടുന്ന ഡികെ ശിവകുമാറിനെ ആണ് നേതൃത്വം ആ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ മൂന്നംഗ സമിതിയേയും കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്. മാത്രമല്ല സർക്കാർ രാജി വെക്കില്ല എന്നതാണ് കോൺഗ്രസ് തീരുമാനം എന്നും റിപ്പോർട്ടുകളുണ്ട്.
പൊരുതുക തന്നെ ചെയ്യും
ജ്യോതിരാദിത്യ സിന്ധ്യയും 22 എംഎല്‍എമാരും രാജി വെച്ചതിന് ശേഷവും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിക്കാവില്ല എന്ന ആത്മവിശ്വാസമാണ് കമല്‍നാഥ് അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വെയ്ക്കുന്നത്. സര്‍ക്കാര്‍ വീഴാതെ രക്ഷിക്കാന്‍ തങ്ങള്‍ പൊരുതുക തന്നെ ചെയ്യും എന്നാണ് കമല്‍ നാഥ് പ്രതികരിച്ചിരിക്കുന്നത്.
പിക്ചർ അഭീ ബാക്കി ഹെ
സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനും കമല്‍നാഥ് ബിജെപിയെ വെല്ലുവിളിച്ചിരിക്കുകയാണ്. എംഎല്‍എമാരുടെ രാജികളെല്ലാം വ്യാജമാണ് എന്നാണ് മുന്‍ മന്ത്രി പിസി ശര്‍മയുടെ പ്രതികരണം. ആശങ്കപ്പെടാനില്ലെന്നും ഇനിയും കാണാനിരിക്കുന്നതേ ഉളളൂ എന്നും പിസി ശര്‍മ പ്രതികരിച്ചു. ജ്യോതിരാദിത്യ സിന്ധ്യയുടെ അപ്രതീക്ഷിത നീക്കത്തിന് പിന്നാലെ കമല്‍നാഥ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു.
98 എംഎൽഎമാരെത്തി
98 എംഎല്‍എമാര്‍ കമല്‍നാഥ് വിളിച്ച് ചേര്‍ത്ത അടിയന്തര യോഗത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ 94 എംഎല്‍എമാരും 4 സ്വതന്ത്ര എംഎല്‍എമാരുമാണ് യോഗത്തിന് എത്തിയത്. മുതിര്‍ന്ന നേതാവും രാജ്യസഭാ എംപിയുമായ ദിഗ്വിജയ് സിംഗും യോഗത്തില്‍ പങ്കെടുത്തിരുന്നു. രണ്ടര മണിക്കൂറോളമാണ് എംഎല്‍എമാരുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയത്.
ഒരുമിച്ച് നിൽക്കണം
ഐക്യത്തോടെയിരിക്കാനും ഒരുമിച്ച് പൊരുതാനുമാണ് നേതാക്കള്‍ ആവശ്യപ്പെട്ടതെന്ന് യോഗത്തിന് ശേഷം ഡെപ്യൂട്ടി സ്പീക്കര്‍ ഹീന കാവ്റെ പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ആളാണ് സിന്ധ്യയെന്നും ഹീന കാവ്റെ പറഞ്ഞു.
നന്ദി പറഞ്ഞ് പ്രമേയം
സിന്ധ്യയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് നന്ദി അറിയിച്ച് കൊണ്ട് യോഗത്തില്‍ പ്രമേയം പാസ്സാക്കിയിരുന്നു. കമല്‍നാഥിന്റെ വീടിന് മുന്നില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സിന്ധ്യയ്ക്ക് എതിരെ മുദ്രാവാക്യങ്ങളുമായി തടിച്ച് കൂടിയത്. അതിനിടെ സിന്ധ്യ ബിജെപിയില്‍ അംഗത്വം നേടിയിരിക്കുകയാണ്.
ജയ്പൂരിലേക്ക് മാറ്റി
കൂടുതല്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്ന് പോകും എന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ചോര്‍ച്ച ഒഴിവാക്കാന്‍ തങ്ങള്‍ക്കൊപ്പമുളള എംഎല്‍എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ജയ്പൂരിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നേരിട്ടാണ് മധ്യപ്രദേശില്‍ നിന്നുളള എംഎല്‍എമാര്‍ക്കുളള സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്.
മൂന്നംഗ സമിതിയെ നിയോഗിച്ചു
മധ്യപ്രദേശില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധികള്‍ മറികടക്കാന്‍ മൂന്നംഗ സമിതിയെ ആണ് കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. മുകുള്‍ വാസ്നിക്, ദീപക് ബാബ്രിയ, ഹരീഷ് റാവത്ത് എന്നീ മുതിര്‍ന്ന നേതാക്കള്‍ക്കാണ് ചുമതല. മാത്രമല്ല സിന്ധ്യയ്ക്ക് ഒപ്പം പോയ എംഎല്‍എമാരെ തിരിച്ച് എത്തിക്കാന്‍ രണ്ട് നേതാക്കളേയും കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിട്ടുണ്ട്. സജ്ജന്‍ കുമാര്‍, ഗോവിന്ദ് സിംഗ് എന്നീ നേതാക്കള്‍ക്കാണ് ചുമതല.
രാജി വെക്കില്ല
രാജി വെക്കേണ്ടതില്ല എന്നാണ് കമല്‍നാഥ് സര്‍ക്കാരിന്റെ തീരുമാനം. പകരം മാര്‍ച്ച് 16ന് നിയമസഭ ചേരുമ്പോള്‍ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടാനാണ് സര്‍ക്കാരിന്റെ നീക്കം. രാജി വെച്ച എംഎല്‍എമാരെ നേരിട്ട് കാണാതെ തീരുമാനം എടുക്കില്ല എന്നാണ് സ്പീക്കര്‍ വ്യക്തമാക്കിയിരിക്കുന്നത്. 22 പേര് രാജി വെച്ചതോടെ 92 കോണ്‍ഗ്രസ് എംഎല്‍എമാരാണ് കമല്നാഥിനൊപ്പമുളളത്. 2 ബിഎസ്പി, ഒരു എസ്പി, 4 സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയുമുണ്ട്.