ബിജെപിക്ക് ഒരു മുഴം മുൻപെറിഞ്ഞ് കമൽനാഥ്, ഗവർണറുമായി കൂടിക്കാഴ്ച, നിർണായക നീക്കം!
ഭോപ്പാല്‍: മധ്യപ്രദേശിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ ബിജെപിയെക്കാളും ഒരു മുഴം മുന്നേ എറിഞ്ഞ് മുഖ്യമന്ത്രി കമല്‍നാഥ്. മാര്‍ച്ച് 16ന് നിയമസഭ ചേരുമ്പോള്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം.
ഇതിനായി ബിജെപി ഗവര്‍ണറെ കാണും എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ബിജെപിക്ക് മുന്‍പേ രാജ്ഭവനില്‍ എത്തിയിരിക്കുകയാണ് കമല്‍നാഥ്. മാത്രമല്ല ബിജെപിക്ക് മുന്‍പേ ഗവര്‍ണറോട് സഭയില്‍ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ് കമല്‍നാഥ്.

ഗവർണറുമായി കൂടിക്കാഴ്ച
ഇന്ന് രാവിലെയാണ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ രാജ്ഭവനിലെത്തി മുഖ്യമന്ത്രി കമല്‍നാഥ് സന്ദര്‍ശിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം 22 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ടതിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. മാര്‍ച്ച് 16ന് ബജറ്റ് സമ്മേളനം ചേരാനിരിക്കുകയാണ്. സ്പീക്കര്‍ തീരുമാനിക്കുന്ന ദിവസം വിശ്വാസം തെളിയിക്കാന്‍ അനുവദിക്കണമെന്ന് കമല്‍നാഥ് ഗവര്‍ണറോട് ആവശ്യപ്പെട്ടു.

എംഎൽഎമാർ തടവിൽ
കോണ്‍ഗ്രസ് എംഎല്‍എമാരെ ബെംഗളൂരുവില്‍ തടവിലാക്കിയിരിക്കുകയാണ് എന്നും ഇവരെ മോചിപ്പിക്കണം എന്നും ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ കമല്‍നാഥ് ആവശ്യപ്പെട്ടു. ഹോളി അവധിക്ക് ശേഷം ഗവര്‍ണര്‍ ഭോപ്പാലില്‍ തിരികെ എത്തിയതിന് തൊട്ട് പിന്നാലെയാണ് കമല്‍നാഥ് രാജ്ഭവനിലേക്ക് എത്തിയത്.

കമൽനാഥിന് സമയം ലഭിക്കും
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം മാര്‍ച്ച് 16ല്‍ നിന്ന് മാറ്റി വെച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. സമ്മേളനം നീട്ടി വെയ്ക്കുകയാണ് എങ്കില്‍ രാജി വെച്ച കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കുന്നത് അടക്കമുളള നീക്കങ്ങള്‍ക്ക് കമല്‍നാഥിന് കൂടുതല്‍ സമയം ലഭിക്കും.

എന്ത് സ്വാതന്ത്ര്യം
കൊറോണ വൈറസ് മധ്യപ്രദേശിലല്ല രാഷ്ട്രീയത്തിലാണ് എന്നാണ് ഗവര്‍ണറെ കണ്ടതിന് ശേഷം കമല്‍നാഥ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സര്‍ക്കാര്‍ സഭയില്‍ വിശ്വാസം തെളിയിക്കേണ്ടതുണ്ട്. എന്നാല്‍ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മാത്രമാണത്. 22 എംഎല്‍എമാര്‍ തടവില്‍ കഴിയുമ്പോള്‍ എന്ത് സ്വാതന്ത്ര്യമാണ് ഉളളതെന്നും കമല്‍നാഥ് ചോദിച്ചു.

തിരികെ എത്തുമെന്ന് പ്രതീക്ഷ
ചില എംഎല്‍എമാര്‍ തിരികെ എത്തും എന്നാണ് പറയുന്നത്. എന്നാല്‍ എപ്പോഴാണവര്‍ തിരികെ എത്തുക എന്നും കമല്‍നാഥ് ചോദിച്ചു. 22 എംഎല്‍എമാരില്‍ പലര്‍ക്കും ബിജെപിയില്‍ ചേരുന്നതിനോട് യോജിപ്പില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പത്ത് എംഎല്‍എമാരെങ്കിലും കോണ്‍ഗ്രസിലേക്ക് മടങ്ങി എത്തും എന്നാണ് പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടുന്നത്.

രാജി സ്വീകരിക്കരുത്
എംഎല്‍എമാരുടെ രാജി സ്പീക്കര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇന്നും ശനിയാഴ്ചയുമായി എംഎല്‍എമാര്‍ തനിക്ക് മുന്നില്‍ നേരിട്ട് ഹാജരാകണം എന്നാണ് സ്പീക്കര്‍ എന്‍പി പ്രജാപതി ആവശ്യപ്പെട്ടിരിക്കുന്നത്. വിമതരുടെ രാജി സ്വീകരിക്കരുത് എന്നാണ് സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന നിര്‍ദേശം. വിമത എംഎൽഎമാർ ഭോപ്പാലിൽ തിരിച്ചെത്തി ഗവർണറെ കണ്ടേക്കും.

രാജി കൊടുത്തത് ബിജെപി നേതാക്കൾ
വിമതരുടെ രാജി സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ കമല്‍നാഥ് രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. 19 കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത് ബിജെപി നേതാക്കളാണ് എന്ന് കമല്‍നാഥ് ചൂണ്ടിക്കാട്ടി. ഇത് അസാധാരണമായ നടപടിയാണ്. എംഎല്‍എമാര്‍ ഹാജരാകാത്തത് തെളിയിക്കുന്ന ബിജെപിയുടെ ഗൂഢാലോചന ആണെന്നും കമല്‍നാഥ് ആരോപിക്കുന്നു.

ഗവർണറുടെ നടപടി
അതിനിടെ മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം വിമത മന്ത്രിമാരെ ഗവര്‍ണര്‍ പുറത്താക്കി. 6 വിമത കോണ്‍ഗ്രസ് മന്ത്രിമാരെയാണ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ പുറത്താക്കിയിരിക്കുന്നത്. അതിനിടെ തങ്ങള്‍ സിന്ധ്യക്കൊപ്പം തന്നെയാണ് എന്ന് വിമത എംഎല്‍എമാര്‍ പറയുന്ന വീഡിയോകള്‍ പുറത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസിലേക്ക് തിരികെ എത്തും എന്നുളള വാര്‍ത്തകള്‍ എംഎല്‍എമാര്‍ തളളിക്കളയുന്നു.

സിന്ധ്യയ്‌ക്കൊപ്പം തുടരും
സ്വന്തം ഇഷ്ടപ്രകാരമാണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചത് എന്നും ബിജെപിയില്‍ ചേര്‍ന്ന സിന്ധ്യയ്‌ക്കൊപ്പം തുടരും എന്നും 6 മന്ത്രിമാര്‍ പറയുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. തുള്‍സി സിലാവത്, ഗോവിന്ദ്, സിംഗ് രാജ്പുത്, മഹേന്ദ്ര സിംഗ് സിസോദിയ, ഇമ്രാതി ദേവി, പ്രഭുറാം ചൗധരി, പ്രദ്യുമ്‌ന സിംഗ് തോമാര്‍ എന്നിവരുടെ വീഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്.

സിന്ധ്യ പറഞ്ഞാൽ കിണറ്റിൽ ചാടും
ജോതിരാദിത്യ സിന്ധ്യ കിണറില്‍ ചാടാന്‍ ആവശ്യപ്പെട്ടാല്‍ അതും ചെയ്യും എന്നാണ് മന്ത്രിയായ ഇമ്രാതി ദേവി വീഡിയോയില്‍ പറയുന്നത്. സിന്ധ്യ തങ്ങളെ ചതിച്ചിട്ടില്ലെന്ന് മറ്റൊരു മന്ത്രിയായ മഹേന്ദ്ര സിംഗ് സിസോദിയ പറയുന്നു. കമല്‍നാഥും കോണ്‍ഗ്രസുമാണ് തങ്ങളെ ചതിച്ചത്. സിന്ധ്യയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് 15 വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത് എന്നും സിസോദിയ പറയുന്നു












Click it and Unblock the Notifications