ബിജെപിയുടെ ഗൂഢനീക്കം പാളി; വെളിപ്പെടുത്തി എംഎല്‍എ, കമല്‍നാഥ് ദില്ലിക്ക്, 4 പേര്‍ ബെംഗളൂരുവില്‍
ഭോപ്പാല്‍: കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ കുതിരക്കച്ചവടത്തിന് ശ്രമിച്ച ബിജെപിയുടെ നീക്കം പാതി പൊളിഞ്ഞു. കാണാതായ ഭരണപക്ഷ എംഎല്‍എമാരില്‍ ആറ് പേര്‍ തിരിച്ചെത്തി. നാലുപേരെ ബെംഗളൂരുവിലേക്ക് മാറ്റിയെന്നാണ് വിവരം. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ഹോട്ടലില്‍ ചില എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്നു. അതിനിടെ ബിജെപിയുടെ ചില എംഎല്‍എമാരെയും കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാനാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പണവും മന്ത്രിപദവിയും വാഗ്ദാനം ചെയ്തതെന്ന് ഒരു എംഎല്‍എ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഈ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി കമല്‍നാഥ് സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ കാണാന്‍ ദില്ലിയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചു. രാജ്യം ഉറ്റുനോക്കുന്ന മധ്യപ്രദേശ് രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...
4 എംഎല്‍എമാര്‍ ബെംഗളൂരുവില്‍
കോണ്‍ഗ്രസിന്റെയും ബിഎസ്പിയുടെയും എംഎല്‍എമാരെ ഹരിയാനയിലേക്ക് മാറ്റിയെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നാല് എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് മാറ്റിയെന്നാണ് പുതിയ വിവരം. ഇവര്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി തടഞ്ഞുവച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
കമല്‍നാഥ് ദില്ലിയിലേക്ക്
കുതിരക്കച്ചവടത്തിനുള്ള നീക്കം നടക്കവെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ദില്ലിയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കവെയാണിത്. നിലവിലെ സംസ്ഥാന രാഷ്ട്രീയ സാഹചര്യം സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച ചെയ്യും.
ആറ് പേര്‍ തിരിച്ചെത്തി
ബിജെപി മുന്‍ മന്ത്രി നരോട്ടം മിശ്ര, ബിജെപി എംഎല്‍എ അരവിന്ദ് ഭദോരിയ എന്നിവരാണ് കാണാതായ എംഎല്‍എമാര്‍ക്കൊപ്പമുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബിഎസ്പി എംഎല്‍എ റാംഭായ്, കോണ്‍ഗ്രസ് എംഎല്‍എ ഐദാല്‍ സിങ് കന്‍സാന എന്നിവരുള്‍പ്പെടെയുള്ള ആറ് പേര്‍ തിരിച്ച് കോണ്‍ഗ്രസ് ക്യാപിലെത്തി.
ബിജെപിയുടെ പ്രതികരണം
അതേസമയം, മധ്യപ്രദേശിലെ രാഷ്ട്രീയ നാടകത്തില്‍ തനിക്ക് പങ്കില്ലെന്ന് ബിജെപി നേതാവ് നരോട്ടം മിശ്ര പറഞ്ഞു. താന്‍ ദില്ലിയിലാണുള്ളത്. എന്റെ ഡ്രൈവര്‍ മാത്രമാണ് കൂടെ. കോണ്‍ഗ്രസ് സര്‍ക്കാരില്‍ മനംമടുത്ത ഭരണപക്ഷ എംഎല്‍എമാര്‍ തങ്ങളെ കാണാന്‍ വന്നിട്ടുണ്ടെങ്കില്‍ പണം നല്‍കി എന്ന് അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എയുടെ വെളിപ്പെടുത്തല്‍
അതേസമയം, കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ നേതൃത്വം നല്‍കിയത് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് എന്ന വെളിപ്പെടുത്തലുമായി കരേറ എംഎല്‍എ മഹേഷ് പാര്‍മര്‍ രംഗത്തുവന്നു. ഭോപ്പാലിലെ കോണ്‍ഗ്രസ് ഓഫീസില്‍ വച്ചാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ചൗഹാന്‍ നേരിട്ട് വിളിച്ച് പണം വാഗ്ദാനം ചെയ്തുവെന്ന് പാര്‍മര്‍ പറഞ്ഞു.
മന്ത്രി പദവിയും പണവും
കഴിഞ്ഞ തിങ്കളാഴ്ചയാണ് ശിവരാജ് സിങ് ചൗഹാന്‍ തന്നെ വിളിച്ചത്. 35 കോടി രൂപയാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. ശേഷം മന്ത്രിപദവിയും നല്‍കാമെന്ന് പറഞ്ഞു. ബിജെപിയില്‍ ചേരണമെന്നും ബാക്കി കാര്യം പാര്‍ട്ടി നോക്കുമെന്നും തീരുമാനം ഉടനെ അറിയിക്കണമെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞുവെന്ന് പാര്‍മര്‍ വെളിപ്പെടുത്തി.
രാജിവയ്ക്കണം
കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കണം, ബിജെപിയില്‍ ചേരണം. ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും സ്ഥാനാര്‍ഥിയാക്കാം. ബാക്കിയുള്ള ജീവിതം ബിജെപി നോക്കും. തീരുമാനം വേഗത്തില്‍ അറിയിക്കണം. താല്‍പ്പര്യമുണ്ടെങ്കില്‍ ചൗഹാനെയോ മറ്റു ബിജെപി നേതാക്കളെയോ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടുവെന്നും പാര്‍മര്‍ എംഎല്‍എ പറഞ്ഞു.
കണ്ടെത്തേണ്ടത് നാല് പേരെ
കോണ്‍ഗ്രസിന്റെ മൂന്ന് എംഎല്‍എമാരും ഒരു സ്വതന്ത്രനുമാണ് ഇപ്പോല്‍ 'അപ്രത്യക്ഷനായിട്ടുള്ളത്'. ബാക്കി മുഴുവന്‍ ഭരണപക്ഷ എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളായ ദിഗ്‌വിജയ് സിങ്, മന്ത്രിമാരായ ജിത്തു പട്വാരി, ജയവര്‍ധന്‍ സിങ് എന്നിവരും അറിയിച്ചു.
ഇവര്‍ ബിജെപിക്കൊപ്പമോ?
ഹര്‍ദീപ് സിങ് ഡാങ്, ബിസാഹുലാല്‍ സിങ്, രഘുരാജ് സിങ് എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരും സ്വതന്ത്ര എംഎല്‍എ സുരേന്ദ്ര സിങ് ഷേരയുമാണ് ഇപ്പോള്‍ ബിജെപി ക്യാംപിലുള്ളത്. ഭീഷണിപ്പെടുത്തിയാണ് ഇവരെ ബിജെപി തടഞ്ഞുവച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ ആരോപണം ബിജെപി നിഷേധിച്ചു.
ബിജെപി എംഎല്‍എമാരെയും കാണാനില്ല
അതേസമയം ബിജെപിയുടെ ചില എംഎല്‍എമാരെയും കാണാനില്ലെന്നാണ് പുതിയ വിവരം. ബിജെപി സംസ്ഥാന നേതൃത്വം വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രണ്ടു എംഎല്‍എമാര്‍ വന്നില്ല. ഇതോടെ പാര്‍ട്ടി നേതൃത്വം ആശങ്കയിലാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മയാണ് പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തത്.
ആറ് പേരെ ബന്ധപ്പെട്ടു
ബിജെപി യോഗത്തില്‍ നാരായണ്‍ ത്രിപാഠി, ശരദ് കോള്‍ എന്നീ എംഎല്‍എമാര്‍ പങ്കെടുത്തില്ല. മയ്ഹാര്‍ എംഎല്‍എയാണ് നാരായണ്‍ ത്രിപാഠി, ബിയോഹാരി എംഎല്‍എയാണ് ശരദ് കോള്‍. ഇവര്‍ എവിടെയാണെന്ന് വ്യക്തമല്ല. നേരത്തെ വിമത സ്വരം ഉയര്‍ത്തിയവരാണ് ഇരുവവരും. ആറ് ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസ് ബന്ധപ്പെടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
14 മാസം പിന്നിടവെ
230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. കോണ്‍ഗ്രസിന് 114 അംഗങ്ങളുണ്ട്. ബിജെപിക്ക് 107 അംഗങ്ങളും. രണ്ട് ബിഎസ്പി, ഒരു എസ്പി, നാല് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഭരണം. രണ്ടു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 2018 വരെ തുടര്‍ച്ചയായി 15 വര്‍ഷം ബിജെപി ഭരിച്ച സംസ്ഥാനമാണ് മധ്യപ്രദേശ്. കമല്‍നാഥ് സര്‍ക്കാര്‍ ഭരണം തുടങ്ങിയിട്ട് 14 മാസം പിന്നിടവെയാണ് അട്ടിമറിശ്രമം.