ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു; മുന്‍ മന്ത്രിയും ബിജെപി വിട്ടു
ഭോപ്പാല്‍: നിര്‍ണ്ണായകമായ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന മധ്യപ്രദേശില്‍ നിന്നും കോണ്‍ഗ്രസിന് ആശ്വാസം നല്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മുതിര്‍ന്ന ബിജെപി നേതാക്കളും പാര്‍ട്ടി വിട്ട മുന്‍ നേതാക്കളും ഉള്‍പ്പടെ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കാന്‍ പോവുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
ഉപതിരഞ്ഞെടുപ്പ്
ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം കോണ്‍ഗ്രസ് വിട്ട 22 എംഎല്‍എമാരുടേത് ഉള്‍പ്പടെ 24 മണ്ഡലങ്ങളിലേക്ക് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. നിലവില്‍ 107 അംഗങ്ങളുടെ പിന്തുണയില്‍ ഭരണം നടത്തുന്ന ബിജെപിക്ക് ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 9 സീറ്റിലെങ്കില്‍ വിജയിക്കാന്‍ കഴിഞ്ഞാലെ കേവല ഭൂരിപക്ഷ സംഖ്യയായ 116 ലെത്താന്‍ സാധിക്കുകയുള്ളു.
കടുത്ത ഭിന്നിപ്പ്
എന്നാല്‍ ഈ ലക്ഷ്യത്തിലെത്തുന്നതില്‍ നിന്നും ബിജെപിക്ക് തിരിച്ചടിയായി പാര്‍ട്ടിയില്‍ കടുത്ത ഭിന്നിപ്പ് രൂപപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. കോണ്‍ഗ്രസില്‍ നിന്നം എത്തിയവരെ തന്നെ ഉപതിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളാക്കാനാണ് ബിജെപി തീരുമാനം. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ള പലര്‍ക്കും ഈ തീരുമാനത്തില്‍ അതൃപ്തിയുണ്ട്.
ഒഴുക്ക്
ഇത്തരത്തില്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞ് നില്കുന്ന ബിജെപി നേതാക്കളെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നേരത്തെ സജീവമാക്കിയിരുന്നു. മുന്‍ എംപിയായ പ്രേമചന്ദ്ര ഗുഡ്ഡുവിനെ ബിജെപിയില്‍ നിന്നും തിരിച്ചെത്തിച്ച് ലക്ഷ്യം കണ്ട കോണ്‍ഗ്രസ് ഇപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാവ് ബാലേന്ദു ശുക്ലയേയും തങ്ങളുടെ പാളയത്തില്‍ എത്തിച്ചിരിക്കുകയാണ്.
ബാലേന്ദു ശുക്ല
ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ ബാലേന്ദു ശുക്ല ബിജെപിയില്‍ നിന്നും രാജിവെക്കുകയും പിന്നാലെ ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗ്വാളിയോറില്‍നിന്നുള്ള നേതാവാണ് 70 കാരനായ ശുക്ല.
തിരിച്ചടി സിന്ധ്യക്കും
കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ റാവു സിന്ധ്യയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നേതാവാണ് ബാലേന്ദു ശുക്ല. ബിജെപിക്കും അതിലേറെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും തിരിച്ചടിയായിരിക്കുകയാണ് ഇദ്ദേഹത്തിന്റെ രാജിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത്.
മത്സരിച്ചേക്കും
13 വര്‍ഷത്തോളം മധ്യപ്രദേശ് സര്‍ക്കാറില്‍ മന്ത്രിയായിരുന്നു ഇദ്ദേഹം. കമല്‍നാഥിന്റെ വീട്ടിലെത്തിയാണ് ശുക്ല കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശുക്ലയെ മത്സരിപ്പിച്ചേക്കും എന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഗ്വാളിയോറിലും സമീപ പ്രദേശത്തുമുള്ള സീറ്റുകളില്‍ നിന്നാണ് ശുക്ല എല്ലായിപ്പോഴും മത്സരിക്കാറുള്ളത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിലൊന്ന് സീറ്റുകളും ഈ മേഖലയിലാണ്.
മറ്റൊരു അനുയായിയും
ജ്യോതിരാദിത്യ സിന്ധ്യയുടെ മറ്റൊരു അടുത്ത അനുയായിയും ഇന്ന് ബിജെപി വിട്ടിട്ടുണ്ട്. സിന്ധ്യയ്ക്കൊപ്പം കോണ്‍ഗ്രസ് വിട്ട എംഎല്‍എയും മുന്‍ സേവാ ദള്‍ സംസ്ഥാന അധ്യക്ഷനുമായ സത്യന്ദ്ര യാദവാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ബിജെപി വിട്ട ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. ഭോപാലിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് ഇദ്ദേഹം മടങ്ങിവരവ് പ്രഖ്യാപിച്ചത്.
ഉടന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങും
ജ്യോതിരാദിത്യ സിന്ധ്യ ഉള്‍പ്പടെ പാര്‍ട്ടി വിട്ട പല നേതാക്കളും ബിജെപിയില്‍ അസ്വസ്ഥരാണെന്നും അവരെല്ലാം ഉടനെ തന്നെ കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത്തരത്തില്‍ സിന്ധ്യ അനുയായികളായി പാര്‍ട്ടി വിട്ട പലരും മടങ്ങിവരണം എന്ന താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
പ്രേംചന്ദ് ഗുഡ്ഡുവും
മുൻ എംപി പ്രേംചന്ദ് ഗുഡ്ഡുവും കഴിഞ്ഞയാഴ്ച ബിജെപിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സന്‍വര്‍ നിയസഭ മണ്ഡലത്തില്‍ സിലാവത്തിനെതിരെ ഗുഡ്ഡുവിനെ കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുഡ്ഡുവിന്റെ മകന് ഉജ്ജൈനിലെ ഘാട്ടിയ നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.
പാര്‍ട്ടി വിട്ടത്
നേരത്തെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുഡ്ഡു ജ്യോതിരാദിത്യ സിന്ധ്യയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു പാര്‍ട്ടി വിട്ടത്. ഉജ്ജയിനിലെ ഒരു ചടങ്ങില്‍ ഗുഡ്ഡുവിനെ വേദിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും സിന്ധ്യ പരസ്യമായി തടഞ്ഞിരുന്നു. അലോട്ടില്‍ അദ്ദേഹത്തിന്റെ മകന് ടിക്കറ്റ് നല്‍കുന്നതിനും സിന്ധ്യ എതിരായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഗുഡ്ഡു പാര്‍ട്ടിവിട്ടത്.
അധികാരത്തില്‍ തിരിച്ചെത്തും
സന്‍വറില്‍ സിലാവത്തിനെ നേരിടാന്‍ പോന്ന ശക്തിയുള്ള ഒരു നേതാവിന്റെ അഭാവം ഇപ്പോള്‍ കോണ്‍ഗ്രസിനുണ്ട്. ഗുഡ്ഡുവിലൂടെ ഇതിന് പരിഹാരം കാണാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതോടെ മത്സരം ശക്തമായക്കേക്കും.സമാനമായ രീതിയില്‍ മറ്റ് പല ബിജെപി നേതാക്കളേയും കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ഇത്തരം നീക്കങ്ങളിലൂടെ ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം കരസ്ഥമാക്കി അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.
ഡികെ ശിവകുമാറിന് കിടിലന്‍ വരവൊരുക്കാന്‍ കോണ്‍ഗ്രസ്; നടപ്പിലാക്കുന്നത് 10 കോടിയുടെ സജ്ജീകരണങ്ങള്‍
ഒടുവില്‍ നിലപാട് വ്യക്താക്കി കോണ്‍ഗ്രസ്; തുണച്ചത് പിജെ ജോസഫിനെ, ജോസ് കെ മാണി മുന്നണിക്ക് പുറത്തേക്കോ