കോണ്‍ഗ്രസ് ക്രൈസിസ് മാനേജ്‌മെന്റ് ടീം തകര്‍ന്നു; വില്ലന്‍ പുറത്തല്ല, കമല്‍നാഥ് വീഴാന്‍ കാരണം...
ഭോപ്പാല്‍: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ക്രൈസിസ് മാനേജ്‌മെന്റില്‍ വന്ന പാളിച്ചയാണ് കമല്‍നാഥ് സര്‍ക്കാര്‍ വീഴാന്‍ കാരണമെന്ന് വിലയിരുത്തല്‍. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രതിസന്ധിയിലായ വേളയില്‍ നടത്തിയ ഇടപെടല്‍ ഹൈക്കമാന്റ് മധ്യപ്രദേശില്‍ നടത്തിയില്ലെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിക്കുന്നു. വിമത ശബ്ദങ്ങള്‍ തുടക്കം മുതലേ കോണ്‍ഗ്രസ് പരിഗണിക്കേണ്ടിയിരുന്നു.
സര്‍ക്കാര്‍ രൂപീകരണ വേളയില്‍ ജ്യോതിരാദിത്യ സിന്ധ്യ വിഭാഗം ഉയര്‍ത്തിയ വെല്ലുവിളി കോണ്‍ഗ്രസ് കാര്യമായെടുത്തില്ല. മുഖ്യമന്ത്രി പദവിയിലേക്ക് ജ്യോതിരാദിത്യസിന്ധ്യയ്ക്ക് നോട്ടമുണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയ ദേശീയ നേതൃത്വം പക്ഷേ, സിന്ധ്യയെ മാനിച്ചതുമില്ല. ഏറ്റവും ഒടുവില്‍ വിമതര്‍ രാജിക്കൊരുങ്ങിയ വേളയിലും കേന്ദ്ര ഇടപെടലുകള്‍ക്ക് തീവ്രത പോരായിരുന്നു. നേതൃത്വത്തിന്റെ പോരായ്മകള്‍ ഇങ്ങനെ ചുരുക്കി വിവരിക്കാം...
രണ്ട് നേതാക്കളില്‍ വിശ്വാസമര്‍പ്പിച്ചത് തെറ്റ്
കമല്‍നാഥിലും ദിഗ്‌വിജയ് സിങിലും വിശ്വാസമര്‍പ്പിച്ചിരിക്കുകയായിരുന്നു ഹൈക്കമാന്റ്. എന്നാല്‍ മധ്യപ്രദേശ് കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പിന്റെ നേതാക്കളെ പ്രശ്‌ന പരിഹാരത്തിന് ചുമതലയേല്‍പ്പിച്ചത് തെറ്റായി മാറി. സിന്ധ്യ പക്ഷത്തെ ആശ്വസിപ്പിക്കാനോ കൂടെ നിര്‍ത്താനോ കമല്‍നാഥിനും ദിഗ്‌വിജയ് സിങിനും സാധിച്ചില്ല.
പുറത്ത് നിന്ന് രണ്ട് നേതാക്കള്‍
പുറത്തുനിന്ന് രണ്ട് നേതാക്കളെയാണ് മധ്യപ്രദേശിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത്. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും. എന്നാല്‍ ഇവര്‍ക്ക് പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങളാണ് മധ്യപ്രദേശിലെന്ന് നേരത്തെ വ്യക്തമായിരുന്നു.
വാസ്‌നിക് തിരിച്ചു, പക്ഷേ...
വ്യക്തിപരമായ കാരണങ്ങളാല്‍ മുകുള്‍ വാസ്‌നിക് ദില്ലിയിലേക്ക് തിരിച്ചു. പിന്നീട് കേന്ദ്രം അയച്ചത് മുന്‍ കേന്ദ്രമന്ത്രി പവന്‍ കുമാര്‍ ബന്‍സാലിനെയാണ്. മധ്യപ്രദേശ് വിഷയത്തില്‍ ഒരു യോഗം പോലും ദില്ലിയില്‍ നടത്തിയിരുന്നില്ല. മധ്യപ്രദേശിലേക്ക് നിയോഗിച്ചവര്‍ എല്ലാം പരിഹരിക്കുമെന്ന് ഹൈക്കമാന്റ് കരുതിയതും വീഴ്ചയായി.
ട്രബിള്‍ ഷൂട്ടര്‍മാര്‍ കളത്തിലിറങ്ങിയില്ല
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രതിസന്ധിയിലാകുന്ന വേളകളില്‍ സാധാറണ ഇടപെടുന്ന നേതാക്കളാണ് ഗുലാം നബി ആസാദ്, എകെ ആന്റണി, അഹമ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍ എന്നിവര്‍. പക്ഷേ, ഇവര്‍ ഒരിക്കല്‍ പോലും മധ്യപ്രദേശിലെത്തിയില്ല. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായ വേളയില്‍ ഈ നേതാക്കളെല്ലാം ഇടപെട്ടിരുന്നു.
മേഘാലയയില്‍ സംഭവിച്ചത്
മേഘാലയയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായ വേളയില്‍ അഹമ്മദ് പട്ടേല്‍, കമല്‍നാഥ്, സിപി ജോഷി, മുകുള്‍ വാസ്‌നിക് എന്നിവരെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് ഷില്ലോങിലേക്ക് അയച്ചത്. എന്നാല്‍ അതിനേക്കാള്‍ പ്രധാനപ്പെട്ട സംസ്ഥാനമായ മധ്യപ്രദേശിലേക്ക് വേണ്ടത്ര ശ്രദ്ധ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയില്ല.
മറ്റൊരു നേതാവിന് പനി പിടിച്ചു
മധ്യപ്രദേശിലെ കോണ്‍ഗ്രസ് ചുമതലയുള്ള നേതാവ് ദീപക് ബബാരിയ ആണ്. ഇദ്ദേഹം പ്രതിസന്ധി ഘട്ടങ്ങളില്‍ ഇടപെട്ട് ചര്‍ച്ച നടത്തി പരിചയമുള്ള നേതാവല്ല. കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ അകപ്പെട്ട വേളയില്‍ ബബാരിയ മധ്യപ്രദേശില്‍ ഇല്ലായിരുന്നു. പനി പിടിച്ചതിനെ തുടര്‍ന്ന് ഗുജറാത്തിലെ വസതിയിലായിരുന്നു.
കഴിയുംവിധമുള്ള ഇടപെടല്‍
ദീപക് ബബാരിയ കഴിയും വിധം പ്രശ്‌നപരിഹാരത്തിന് ഇടപെട്ടിരുന്നുവെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. വിമതരുമായി അദ്ദേഹം ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചു. മാത്രമല്ല, വിമതരുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു. മറ്റു ഇടപെടലുകള്‍ നടത്താനും ശ്രമിച്ചു. പക്ഷേ വിജയം കണ്ടില്ല.
വിമതര്‍ കരുതിയത്
കോണ്‍ഗ്രസ് തങ്ങളെ കാര്യമാക്കുന്നില്ലെന്നാണ് വിമതര്‍ കരുതിയത്. മുതിര്‍ന്ന നേതാക്കള്‍ അവരുമായി ബന്ധപ്പെടാത്തതും തിരിച്ചടിയായി. വിമതര്‍ ബെംഗളൂരുവിലെത്തിയ ശേഷം കോണ്‍ഗ്രസ് നേതാക്കളെ കര്‍ണാടകത്തിലേക്ക് അയക്കാനും കേന്ദ്ര നേതൃത്വം ശ്രദ്ധിച്ചില്ല. വിമതരുമായി ഉടക്കി നില്‍ക്കുന്ന ദിഗ്‌വിജയ് സിങിന്റെ ഇടപെടല്‍ കൂടുതല്‍ രംഗം വഷളാക്കുകയാണ് ചെയ്തത്.
കോണ്‍ഗ്രസിനകത്താണ് പ്രശ്‌നം
കോണ്‍ഗ്രസിനകത്താണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അതിന് ബിജെപിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പക്ഷേ അവസരം ലഭിച്ചപ്പോള്‍ ബിജെപി മുതലെടുത്തു എന്ന് പറയുന്നതാണ് ശരി. കേന്ദ്ര നേതൃത്വം കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നുവെങ്കില്‍ കമല്‍നാഥ് സര്‍ക്കാര്‍ വീഴില്ലായിരുന്നുവെന്നും മുതിര്‍ന്ന നേതാക്കള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
കമല്‍നാഥിന് കുറ്റപ്പെടുത്തല്‍
കമല്‍നാഥിനെ കുറ്റപ്പെടുത്തിയാണ് വിമതര്‍ ഏറ്റവും ഒടുവില്‍ ബെംഗലൂരുവില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ സംസാരിച്ചത്. 15 മിനുട്ട് പോലും മുഖ്യമന്ത്രി കമല്‍നാഥ് തങ്ങളെ കേള്‍ക്കാന്‍ തയ്യാറായിട്ടില്ലെന്ന് വിമത എംഎല്‍എമാര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കമല്‍നാഥ് തങ്ങളെ കേള്‍ക്കുന്നില്ല. പിന്നെ മണ്ഡലത്തിലെ വികസന കാര്യങ്ങള്‍ തങ്ങള്‍ ആരോട് പറയുമെന്ന് വിമത എംഎല്‍എ ഗോവിന്ദ് സിങ് രജ്പുത് ചോദിക്കുന്നു.
ഞങ്ങളുടെ നേതാവ്
ജ്യോതിരാദിത്യ സിന്ധി കോണ്‍ഗ്രസ് വിടുകയും ബിജെപിയില്‍ ചേരുകയും ചെയ്തതിന് പിന്നാലെയാണ് 22 കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ രാജിക്കത്ത് നല്‍കിയത്. സിന്ധ്യയാണ് തങ്ങളുടെ നേതാവ്. അദ്ദേഹം പറയും പോലെ പ്രവര്‍ത്തിക്കും. സിന്ധ്യയില്‍ നിന്നാണ് തങ്ങള്‍ ഏറെ പഠിച്ചത്. അദ്ദേഹം കിണറ്റിലേക്ക് ചാടാന്‍ പറഞ്ഞാല്‍ അതിനും തയ്യാറാണെന്നും ഇമാര്‍തി ദേവി പറഞ്ഞു.