അധികാരക്കൊതിയന്റെ പതനം! ഒന്ന് പൊരുതാൻ പോലുമാകാതെ...കോൺഗ്രസിന്റെ ഊർജ്ജം കെടുത്തിയ 'കിഴവൻ കുതിര'; ഇനി?
ഭോപ്പാല്‍: ഏറെ നാളത്തെ നിശ്ചലാവസ്ഥയില്‍ നിന്ന് കോണ്‍ഗ്രസ് ഊര്‍ജ്ജം നേടിയ തിരഞ്ഞെടുപ്പായിരുന്നു മധ്യപ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പ്. 15 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബിജെപി ഭരണത്തെ തൂത്തെറിഞ്ഞ് അധികാരം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും നേടിയ വിജയങ്ങള്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തന്നെ വലിയ ഊര്‍ജ്ജം നല്‍കിയിരുന്നു. പക്ഷേ, അതൊന്നും പൊതു തിരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നില്ല.
'രാജരക്തം' മുഴുവൻ ഇനി ബിജെപിയിൽ; 'ഗ്വാളിയോർ മഹാരാജ' മുതൽ രാജമാത വരെ... ഇനി മധ്യപ്രദേശ് ബിജെപിയ്ക്ക്
എന്നാല്‍ മധ്യപ്രദേശും രാജസ്ഥാനും കോണ്‍ഗ്രസിന് മുന്നിലെ ഏറ്റവും വലിയ സാധ്യതകള്‍ ആയിരുന്നു. അതിലൊരു സാധ്യതയെ ആണ് ഇപ്പോള്‍ കമല്‍ നാഥ് എന്ന പഴയ പടക്കുതിര തന്റെ അധികാര മോഹം ഒന്ന് കൊണ്ട് മാത്രം തല്ലിക്കെടുത്തിയത്. ജ്യോതിരാദിത്യ സിന്ധ്യ എന്ന ജനപ്രിയ യുവനേതാവിനെ അധികാര കേന്ദ്രങ്ങളിലേക്ക് അടുപ്പിക്കാതെ കമല്‍ നാഥ് കളിച്ച കളികള്‍ക്ക് ഇപ്പോള്‍ അന്ത്യമായിരിക്കുകയാണ്.
ഒടുവില്‍ നിയമസഭയില്‍ ഒരു പോരാട്ടതിന് പോലും മുതിരാന്‍ ആകാതെ കമല്‍ നാഥ് സര്‍ക്കാര്‍ രാജിവച്ചിരിക്കുന്നു. അതിനിടെ കളിക്കാവുന്ന രാഷ്ട്രീയ കളികള്‍ എല്ലാം കളിച്ചുനോക്കിയെങ്കിലും അമ്പേ പരാജയപ്പെട്ടാണ് കമല്‍ നാഥിന്റെ മടക്കം. ഇനി മധ്യ പ്രദേശില്‍ എന്ത്?
ആരാണ് അധികാരക്കൊതിയൻ
മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ഈ ചോദ്യം ബിജെപിയും കോണ്‍ഗ്രസും ഇനി കുറച്ച് നാള് ചോദിച്ചുകൊണ്ടേയിരിക്കും. അല്ലെങ്കില്‍ ജ്യോതിരാദിത്യ സിന്ധ്യയും കമല്‍ നാഥും എങ്കിലും പരസ്പരം ചോദിക്കും.
ആരാണ് അധികാരക്കൊതിയന്‍? സംസ്ഥാന ഭരണം പിടിക്കാന്‍ ഒരുപോലെ പ്രവര്‍ത്തിച്ചവരായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയും കമല്‍ നാഥും. എന്നാല്‍ ഭരണം പിടിച്ചപ്പോള്‍ സിന്ധ്യയെ ഒതുക്കാന്‍ ആയിരുന്നു കമല്‍ നാഥിന്റെ നീക്കങ്ങള്‍. രാഹുല്‍ ഗാന്ധിയുടെ സ്വന്തം ആളായിരുന്നിട്ട് കൂടി ജ്യോതിരാദിത്യ സിന്ധ്യ അധികാരത്തിന്റെ ഇടനാഴികളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു. ഇതിനൊടുവില്‍ ആണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുന്നത്.
സര്‍വ്വവും നശിച്ചു
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയാണ് മധ്യപ്രദേശിലെ അധികാര നഷ്ടം. അധികാരം നഷ്ടപ്പെടുന്നത് മാത്രമല്ല, ദേശീയ തലത്തില്‍ ഉയര്‍ന്നുവന്ന ഒരു യുവ നേതാവിനെ കൂടിയാണ് പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ടത്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് പിന്മാറിയപ്പോള് പരിഗണിക്കപ്പെട്ട പേരുകളില്‍ ഒന്നായിരുന്നു ജോതിരാദിത്യ സിന്ധ്യയുടേത്.
മധ്യ പ്രദേശിലെ ഏറ്റവും ജനപിന്തുണയുള്ള നേതാക്കളില്‍ ഒരാളാണ് സിന്ധ്യ. അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് എംഎല്‍എ സ്ഥാനം രാജിവച്ചത് 22 പേരാണ് എന്നതും കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.
ഇനി പ്രതീക്ഷ വേണ്ട
നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്തിയ കോണ്‍ഗ്രസ് പൊതു തിരഞ്ഞെടുപ്പില്‍ തോറ്റമ്പുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. 29 സീറ്റുകളില്‍ 28 എണ്ണവും ബിജെപി സ്വന്തമാക്കി. 2014 നെ അപേക്ഷിച്ച് ഒരു സീറ്റ് കൂടുതല്‍ നേടുകയും ചെയ്തു. ബിജെപിയുടെ ജനപിന്തുണയ്ക്ക് സംസ്ഥാനത്ത് വലിയ കുറവൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പ്.
ഇനി സ്വാഭാവികമായും രാജിവച്ച എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വരും. അപ്പോള്‍ ഫലം എന്തായാലും കോണ്‍ഗ്രസിന് അനുകൂലമാകില്ലെന്ന് ഉറപ്പാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജെപി തന്നെ വീണ്ടും ്അധികാരത്തിലെത്തും.
പടലപ്പിണക്കം തുടങ്ങുമോ?
മധ്യപ്രദേശ് ബിജെപിയിലെ മുടിചൂടാ മന്നനാണ് ശിവരാജ് സിങ് ചൗഹാന്. തുടര്‍ച്ചയായി മൂന്ന് തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ആള്. ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും സ്നേഹത്തോടെ 'മാമാജി' എന്ന് വിളിക്കുന്ന ജനകീയ അടിത്തറിയുള്ള നേതാവ്.
ശക്തനായ ശിവരാജ് സിങ് ചൗഹാന് ഒരുവേള മോദി-അമിത് ഷാ സഖ്യത്തിന് അത്രയേറെ പ്രിയപ്പെട്ടവനായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പഴയ അദ്വാനി വിഭാഗത്തിനൊപ്പമായിരിന്നു ചൗഹാന്. ഇപ്പോള്‍ മോദി-ഷാ സഖ്യത്തിന്റെ ആശീര്‍വാദത്തോടെയാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ എത്തിയിരിക്കുന്നത് എന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.
മാമാജിയും മഹാരാജാവും
ശിവരാജ് സിങ് ചൗഹാന് ജനങ്ങളുടെ 'മാമാജി' ആണെങ്കില്‍ ജ്യോതിരാദിത്യ സിന്ധ്യ ഭുവനേശ്വറിന്റെ മഹാരാജാവാണ്. ഒരാള്‍ അനുഭവ പരിചയം കൊണ്ട് വളരെ മുന്നിലാണെങ്കില്‍ മറ്റൊരാള്‍ യുവത്വം കൊണ്ട് സമ്പന്നനും.
ഇനി കോണ്‍ഗ്രസിന് പ്രതീക്ഷയര്‍പ്പിക്കാവുന്നത് ഈ രണ്ട് പേര് തമ്മില്‍- ശിവരാജ് സിങ് ചൗഹാനും ജ്യോതിരാദിത്യ സിന്ധ്യയും- എന്തെങ്കിലും അധികാര തര്‍ക്കം ഉണ്ടാവുമോ എന്നകില് ആണ്. എന്തായാലും സമീപ ഭാവിയില്‍ അതിനുള്ള സാധ്യത വളരെ കുറവാണ്.
സഭയില്‍ ഭൂരിപക്ഷം
22 കോണ്‍ഗ്രസ് എംഎല്‍എമാരാണ് സ്പീക്കര്‍ക്ക് രാജി നല്‍കിയത്. ഇതില്‍ ആറ് പേരുടെ രാജി മാത്രമാണ് സ്പീക്കര്‍ അംഗീകരിച്ചിരുന്നത്. ബാക്കിയുള്ളവര്‍ നേരിട്ടെത്തി രാജിക്കാര്യം സ്ഥിരീകരിക്കണം എന്നായിരുന്നു ആവശ്യം.
ഇനി എന്തായാലും അതിന്റെ ആവശ്യം വരുന്നില്ല. കമല്‍ നാഥ് സര്‍ക്കാര്‍ സര്‍ക്കാര്‍ രാജിവച്ച സാഹചര്യത്തില്‍ ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കും. നിലവിലുള്ള അംഗ സംഖ്യകൊണ്ട് തന്നെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിയ്ക്ക് സാധിക്കുകയും ചെയ്യും.
കമല്‍ നാഥിനെ പഴിക്കും
എന്തായാലും മധ്യ പ്രദേശിലെ ഇപ്പോഴത്തെ തകര്‍ച്ചയുടെ പഴി എക്കാലവും കമല്‍ നാഥ് തന്നെ കേള്‍ക്കേണ്ടി വരും. അധികാരം നഷ്ടപ്പെടുന്നു എന്നത് മാത്രമല്ല, വലിയൊരു ജനവിഭാഗത്തെ തന്നെ പാര്‍ട്ടിയില്‍ നിന്ന് നഷ്ടപ്പെടുകയും ചെയ്തു പഴയ പടക്കുതിര.
ഇനി അടുത്ത കാലത്തൊന്നും മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവ് സാധ്യമാകാന്‍ ഇടയില്ല. പഴയ ബിജെപി സര്‍ക്കാരിനെതിരെ ഉയര്‍ന്ന ജനരോഷമെല്ലാം ഏറെക്കുറേ ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്.