ഇത് കമല്‍നാഥ്! ഓപ്പറേഷന്‍ താമരയുടെ തണ്ടൊടിച്ച് വിടുന്നത് മൂന്നാം തവണ, 4 വന്നില്ലെങ്കിലും സുരക്ഷിതം
ഭോപ്പാല്‍: 15 വര്‍ഷത്തോളം അധികാരത്തിലിരുന്ന മധ്യപ്രദേശില്‍ 2018 ഡിസംബറില്‍ വീണ്ടുമൊരു നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. നാലാം തവണയും സംസ്ഥാനത്തിന്‍റെ ഭരണം തങ്ങളുടെ കയ്യില്‍ തന്നെ എത്തുമെന്ന് പാര്‍ട്ടിയുടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ ഒരു പോലെ ഉറച്ച് വിശ്വസിച്ചു.
എക്സിറ്റ് പോളുകളും ബിജെപിയുടെ മുന്നേറ്റം പ്രവചിച്ചു. എന്നാല്‍ സകല പ്രതീക്ഷകളും പ്രവചനങ്ങളും തെറ്റിച്ചു കൊണ്ടായിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. കമല്‍നാഥിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തത് മുതല്‍ സര്‍ക്കാറിനെ വീഴ്ത്താന്‍ ബിജെപി നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിന്‍റെ ഏറ്റവും അവസാനത്തെ ചില ഭാഗങ്ങള്‍ മാത്രമാണ് കഴിഞ്ഞ ദിവസം കണ്ടത്.
230 അംഗ സഭയില്‍
230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ 228 അംഗങ്ങളാണ് നിലവില്‍ ഉള്ളത്. കോണ്‍ഗ്രസിന്‍റേയും ബിജെപിയുടേയും ഓരോ അംഗങ്ങള്‍ അന്തരിച്ചതിനാല്‍ രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. കോണ്‍ഗ്രസിന് 114 എംഎല്‍എമാരും ബിജെപിക്ക് 107 അംഗങ്ങളുമാണ് ഉള്ളത്. ബിഎസ്പിക്ക് രണ്ടും , എസ് പിക്ക് ഒന്നും അംഗങ്ങള്‍ ഉണ്ട്. ശേഷിക്കുന്ന നാല് അംഗങ്ങള്‍ സ്വതന്ത്രരാണ്.
ഭരണത്തിലേറിയത്
എസ്പിയുടേയും ബിഎസ്പിയുടേയും അംഗങ്ങള്‍ക്ക് പുറെ സ്വതന്ത്രരുടേയും പിന്തുണയോടെയായിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം തുടര്‍ന്ന് വന്നിരുന്നത്. കേവല ഭൂരിപക്ഷത്തിന് 115 അംഗങ്ങളുടെ പിന്തുണ വേണ്ട സഭയില്‍ കമല്‍നാഥ് സര്‍ക്കാറിന് 121 അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്.
പലതവണ
നേരത്തെ പലതവണ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഗ്വാളിയാര്‍-ചമ്പല്‍ മേഖലയില്‍ നിന്നുള്ള ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ചാക്കിട്ടു പിടിച്ചെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. എന്നാല്‍ രണ്ട് ബിജെപി എംഎല്‍എമാരെ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന് അനുകൂലമായി വോട്ട് ചെയ്യിച്ചായിരുന്നു കമല്‍നാഥ് തിരിച്ചടിച്ചത്.
നവംബറില്‍
നവംബറിലും സര്‍ക്കാറിനെ അട്ടിമറി ശ്രമം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായി. ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം നല്‍കിയെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. മാല്‍വ മേഖലയില്‍ നിന്നുള്ള ഒരു ബിജെപി അംഗമായിരുന്നു ഈ ശ്രമങ്ങള്‍ക്ക് പിന്നില്‍. അദ്ദേഹത്തെ നീക്കത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞതോടെ അത്തവണയും ബിജെപിയുടെ ഓപ്പറേഷന്‍ കമല പാളി.
ദിഗ് വിജയ് സിങ്
പിന്നീട് ഇപ്പോഴാണ് സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും ഉണ്ടാവുന്നത്. മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിനെ വീഴ്ത്താന്‍ എംഎല്‍എമാരെ വിലക്ക് വാങ്ങാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന് ആദ്യം അരോപിച്ചത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദിഗ് വിജയ് സിങ്ങാണ്. 23 മുതല്‍ 35 കോടി രൂപ വരെ എംഎല്‍എമാര്‍ക്ക് വാഗ്ഗാനം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
ചാക്കിട്ട് പിടിക്കാന്‍
ശിവരാജ് സിംഗ് ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് സ്വപ്നം കാണുകയാണ്. നരോത്തം മിശ്ര ഉപമുഖ്യമന്ത്രിയാകുമെന്നും. ഇത്രയും കാലം സംസ്ഥാനം കൊള്ളയടിച്ച ബിജെപി ഇനി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് ഭരണം സ്വന്തമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഡ്വാന്‍സ് തുക 5 കോടി
അഞ്ച് കോടിയാണ് അഡ്വാന്‍സ് തുക. രാജ്യസഭ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം കഴിഞ്ഞാല്‍ ബാക്കി തുകയെന്നാണ് ബിജെപിയുടെ കരാര്‍. സര്‍ക്കാരിനെ താഴെയിറക്കുന്നതോട് കൂടി ബാക്കി കോടികള്‍ എംഎല്‍എമാരുടെ കൈകളില്‍ എത്തുമെന്നാണ് ബിജെപിയുടെ വാഗ്ദാനമെന്നും തന്‍റെ കയ്യില്‍ ഇതിന്‍റെ തെളിവുകള്‍ ഉണ്ടെന്നും ദിഗ് വിജയ് സിങ് പറഞ്ഞിരുന്നു.
10 എംഎല്‍എമാര്‍
ഇതിന് പിന്നാലെയാണ് 10 എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇവരെ ബിജെപി ഭരിക്കുന്ന ഹരിയാനയിലെ മനേസറിലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്ന് ആദ്യം ആരോപിക്കുന്നതും ദിഗ്‌വിജയ് സിംഗാണ്. എംഎല്‍എമാരെ കാണാന്‍ ചെന്ന മന്ത്രിമാരെ ഹോട്ടലിന് പുറത്ത് തടഞ്ഞെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ന്യൂനപക്ഷമാവും
121 അംഗങ്ങളുടെ പിന്തുണയുള്ള സര്‍ക്കാര്‍ പക്ഷത്ത് നിന്ന് 10 അംഗങ്ങള്‍ രാജിവെച്ചാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാവും. തുടര്‍ന്ന് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ കര്‍ണാടക മോഡലില്‍ ഈ എംഎല്‍എമാര്‍ ബിജെപി ചിഹ്നത്തില്‍ മത്സരിക്കുകയും തുടര്‍ന്ന് മന്ത്രിമാരാക്കുകയും ചെയ്യാം എന്നായിരുന്നു വാഗ്ദാനം എന്നാണ് കോണ്‍ഗ്രസ് ക്യാമ്പ് അവകാശപ്പെടുന്നത്.
കമല്‍നാഥിന്‍റെ നീക്കങ്ങള്‍
എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിച്ചതോടെ ആറ് എംഎല്‍എമാരുടെ മനം മാറ്റി തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിച്ചു. സംസ്ഥാന ധനമന്ത്രി തരുണ്‍ ഭാനോട്ടിനെ രംഗത്തിറക്കിയായിരുന്നു കമല്‍നാഥിന്‍റെ നീക്കങ്ങള്‍. ആറ് എംഎല്‍എമാരേയും ഭാനോട്ടിന്‍റെ നേതൃത്വത്തിലായിരുന്നു ഭോപ്പാലിലേക്ക് തിരികെ എത്തിച്ചത്.
കര്‍ണാടകത്തിലേക്ക്
ശേഷിക്കുന്ന നാല് എംഎല്‍എമാരെ ബിജെപി കര്‍ണാടകത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവരുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും ഇതില്‍ ഒരാള്‍ ഇതിനകം തന്നെ തിരിച്ചു വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നും കോണ്‍ഗ്രസ് വക്താവ് ശോഭ ഓസെ പറയുന്നു.
പൂര്‍ണ്ണ പിന്തുണ
തിരിച്ചു വന്ന 6 എംഎല്‍എമാരും സര്‍ക്കാറിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഹരിയാനയിലേക്കും ദില്ലിയിലേക്കും മാറിയത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ഇവരാരും തയ്യാറായിട്ടില്ല. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ഭോപ്പാലില്‍ നിന്നും മാറിനിന്നതെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
ഒന്നും സംഭവിക്കില്ല
6 എംഎല്‍എമാര്‍ തിരിച്ചെത്തിയതോടെ സര്‍ക്കാറിനുള്ള ഭീഷണി ഒഴിഞ്ഞുവെന്നാണ് കമല്‍നാഥും ദിഗ്‌വിജയ് സിംഗും മറ്റൊരു നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും പറയുന്നത്. കര്‍ണാടകയിലുള്ള 4 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാറിന് ഒന്നും സഭവിക്കില്ല. 121 ല്‍ 4 പേര്‍ പോയാലും കേവല ഭൂരിപക്ഷത്തിന് 115 അംഗങ്ങളുടെ പിന്തുണ വേണ്ട സഭയില്‍ 117 അംഗങ്ങളുടെ പിന്തുണയുണ്ട്.
രാഹുല്‍ ഗാന്ധിയെ കൊറോണ ടെസ്റ്റിന് വിധേയമാക്കണമെന്ന് ബിജെപി എംപി രമേഷ് ബിധൂരി