സിന്ധ്യയെ മടയിൽ ചെന്ന് പൂട്ടാൻ കോൺഗ്രസ്; കളം മാറ്റി പിടിച്ച് കമൽനാഥ്! ഗ്വാളിയാറിൽ പൊടിപാറും
ഭോപ്പാൽ; കൊവിഡ് പ്രതിസന്ധി കഴിഞ്ഞാൽ ഏത് നിമിഷവും മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. രാജ്യസഭ തിരഞ്ഞെടുപ്പും മന്ത്രിസഭ വികസനവും പൂർത്തിയായതോടെ തിരഞ്ഞെടുപ്പ് ചർച്ചകളും കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ നിലനിൽപ്പ് തന്നെ തിരഞ്ഞെടുപ്പ് വിജയത്തെ ആശ്രയിച്ചായിരിക്കുമെന്നതിനാൽ ശക്തമായ പ്രചരണത്തിനാണ് ബിജെപി ഒരുങ്ങുന്നത്. അതേസമയം ഏത് വിധേനയും സംസ്ഥാന ഭരണം തിരിച്ച് പിടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്.
പ്രതിസന്ധി ഒഴിയാതെ ബിജെപി
ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നിരവധി വെർച്വൽ റാലികൾ മധ്യപ്രദേശിൽ ബിജെപി ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. അതേസമയം മന്ത്രിസഭ വികസനത്തിന് പിന്നാലെ പാർട്ടിയിൽ ഉയർന്ന അതൃപ്തി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആക്കിയിരിക്കുകയാണ്. കോൺഗ്രസിൽ നിന്നും ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കൂറുമാറിയെത്തിയ എംഎൽഎമാർക്ക് മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം നൽകിയതാണ് നേതാക്കളെ ചൊടിപ്പിച്ചത്.
സിംഹഭാഗവും സിന്ധ്യയ്ക്ക്
രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തിൽ 28 പേരിൽ 12 പേരും സിന്ധ്യ അനുകൂലികളായിരുന്നു ഇടംപിടിച്ചത്. ആദ്യ ഘട്ടത്തിൽ രണ്ട് പേരും ഇടംപിടിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിൽ കൂറുമാറിയെത്തിവരെ തന്നെ മത്സരിപ്പിക്കുമെന്നതിനാൽ ബിജെപി നേതാക്കൾക്ക് മന്ത്രിസഭയിൽ കൂടുതൽ അവസരം വേണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം.
സമ്മർദ്ദം ശക്തമാക്കി
മുതിർന്ന നേതാക്കൾ ചൗഹാന് മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം മുഖ്യമന്ത്രി ചൗഹാന്റെ ലിസ്റ്റുകൾ വെട്ടി നിരത്തി കൊണ്ട് ബിജെപി കേന്ദ്ര നേതൃത്വമാണ് മന്ത്രിമാരെ നിർദ്ദേശിച്ചത്. ഇതോടെ തന്റെ വിശ്വസ്തരെ പോലും ഉൾപ്പെടുത്താൻ ചൗഹാന് കഴിഞ്ഞില്ല. അതേസമയം തഴയപ്പെട്ട നേതാക്കൾ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.
ജാതി സമവാക്യങ്ങൾ
ഉഭാ ഭാരതി ഉൾപ്പെടെയുള്ള നേതാക്കൾ നേതൃത്വത്തിനെതിരെ രംഗത്തെത്തി. ജാതി സമവാക്യങ്ങൾ ഉൾപ്പെടെ പാലിക്കാതെയാണ് മന്ത്രിസഭ വികസിപ്പിച്ചതെന്ന് നേതാക്കൾ വിമർശനം ഉയർത്തിയിരുന്നു. അതേസമയം ഈ അതൃപ്തിക്കിടെ വകുപ്പ് വിഭജനവും പാർട്ടിയിൽ കല്ലുകടിയായിരിക്കുകയാണ്. സുപ്രധാന വകുപ്പുകൾ പങ്കിടുന്നത് സംബന്ധിച്ച് വ്യക്തതയായിട്ടില്ല. ഇതിനായി കേന്ദ്ര നേതൃത്വവുമായി വീണ്ടും ചർച്ച നടത്താൻ ഒരുങ്ങുകയാണ് ചൗഹാൻ.
അനുകൂലമാക്കാൻ കോൺഗ്രസ്
അതേസമയം ബിജെപിയിലെ പ്രതിസന്ധികൾ തങ്ങൾക്ക് അനുകൂലൂമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. അതൃപ്തി പരമാവധി മുതലെടുത്ത് കൂടുതൽ ബിജെപിയിലെ നേതാക്കളെ മറുകണ്ടം ചാടിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ഏകദേശം 10 പേരോളം കോൺഗ്രസിലേക്ക് എത്തിയേക്കുമെന്ന് നേതൃത്വം അവകാശപ്പെട്ടിരുന്നു.
പാർട്ടി വിടും
മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ളവരാണ് പാർട്ടി വിട്ട് വരാൻ താത്പര്യം പ്രകടിപ്പിച്ചതെന്നും കോൺഗ്രസ് പറയുന്നു. അതിനിടെ സിന്ധ്യയുടെ തട്ടകമായ ഗ്വാളിയാറിലേക്ക് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മാറ്റാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഉപതിരഞ്ഞെടുപ്പ് കഴിയും വരെ മുൻ മുഖ്യമന്ത്രിയായ കമൽനാഥ് ഗ്വാളിയാൽ തന്നെ നിലയിറപ്പിക്കും.
കമാൽനാഥിനായി വസതി
ഇവിടെ കമൽനാഥിനായി ആഡംബര ബംഗ്ലാവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതൃത്വം. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിൽ 15 സീറ്റുകളും ഗ്വാളയാർ ചമ്പൽ പ്രദേശത്താണ്. സിന്ധ്യയുടെ ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തോടെ കനത്ത തിരിച്ചടിയാണ് മേഖലയിൽ കോൺഗ്രസ് നേരിട്ടത്. നിരവധി പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് ബിജെപിയിൽ എത്തിയത്.
സിറ്റിങ്ങ് സീറ്റുകൾ
അതുകൊണ്ട് തന്നെ താഴെ തട്ട് മുതൽ ഇവിടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. മേഖലയിലേത് കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റുകൾ ആണെന്നത് കോൺഗ്രസിന് ആശ്വസിക്കാനുള്ള വകയേ അല്ലെന്ന് നേതൃത്വം വിലയിരുത്തുന്നു. സിന്ധ്യയുടെ സ്വാധീനത്തിലാണ് കോൺഗ്രസ് ഇവിടെ വിജയിച്ച് കയറിയത്.
പ്രതീക്ഷയോടെ കോൺഗ്രസ്
ഇക്കുറി സിന്ധ്യ ശത്രുപക്ഷത്താണെന്നും കോൺഗ്രസിന്റെ നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്. അതേസമയം മന്ത്രിസഭ വികസനത്തോടെ ഗ്വാളിയാർ മേഖലയിലെ ബിജെപി നേതാക്കൾ സിന്ധ്യയ്ക്കെതിരെ തിരിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. സിന്ധ്യയുടെ വരവിൽ കടുത്ത അതൃപ്തിയിലാണ് മേഖലയിലെ ബിജെപി നേതാക്കൾ.
സിന്ധ്യയുടെ രാഷ്ട്രീയ ഭാവി
ആർഎസ്എസ് അടിത്തറയുള്ള നേതാക്കളാണ് ഇവരിൽ പലരും. അതുകൊണ്ട് തന്നെ കോൺഗ്രസിലേക്കൊരു ചുവടുമാറ്റം പലരും ആഗ്രഹിക്കുന്നില്ല. ഉപതിരഞ്ഞെടുപ്പിലെ വിജയം അനുസരിച്ചാകും സിന്ധ്യയുടെ ബിജെപിയിലെ രാഷ്ട്രീയ ഭാവി. അതിനാൽ സിന്ധ്യയുടേ പരാജയം ഉറപ്പാക്കാൻ ഏതറ്റം വരേയും നേതാക്കൾ പോകുമെന്നും കോൺഗ്രസ് കണക്കാക്കുന്നു
ഉപതിരഞ്ഞെടുപ്പ്
അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നികുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തി. കൂടാതെ ഗ്വാളിയാർ മേഖലയിലെ നേതാക്കളുമായും അദ്ദേഹം വീഡിയോ കോൺഫറൻസ് വഴി ബന്ധപ്പെട്ടു. തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള നിർദ്ദേശം നേതാക്കൾക്ക് അദ്ദേഹം നൽകി. കൂറുമാറിയെത്തിയ 22 പേരുടേത് ഉൾപ്പെടെ 24 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
നിർമ്മലയും
പിയൂഷ്
ഗോയലും
പുറത്തേക്ക്?
മന്ത്രിഭയിൽ
പൊളിച്ചെഴുത്തിനായി
മോദി!!
എത്തുക
വിദഗ്ദർ