മധ്യപ്രദേശിൽ ഗോരക്ഷാ ബോർഡ് അധ്യക്ഷന് കാബിനറ്റ് പദവി
ഭോപ്പാൽ: മധ്യപ്രദേശ് പശു സംരക്ഷ ബോർഡ് അധ്യക്ഷൻ അഖിലേശ്വരാനന്ദിന് കാബിനറ്റ് പദവി നൽകാൻ തീരുമാനം. ഒരു മാസം മുൻപ് മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ അദ്ദേഹത്തിന് സഹമന്ത്രി പദവി നൽകിയിരുന്നു. അഖിലേശ്വരാനന്ദ് ഉൾപ്പെടെ 5 പേർക്കാണ് അന്ന് സഹമന്ത്രിപദം നൽകിയിരുന്നത് .ഇവരെ നർമ്മദ സംരക്ഷണത്തിനുള്ള പാനലിൽ അംഗമാക്കിയിരുന്നു.എന്നാൽ ഇതിനെതിരെയുള്ള തന്റെ അതൃപ്തി അഖിലേശ്വരാനന്ദ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
തന്റെ അനുമതിയില്ലാതെയാണ് പാനലിൽ അംഗമാക്കിയതെന്നും പാനലിലുള്ള 2 വിവാദമതനേതാക്കളുടെ കൂടെ പ്രവർത്തിക്കാൻ തനിക്ക് താൽപര്യമില്ലെന്നും അഖിലേശ്വരാനന്ദ് അറിയിച്ചിരുന്നു. അഖിലേശ്വരാനന്ദ് രാജി സന്നദ്ധത അറിയിച്ചിരുന്നതായും സൂചനയുണ്ട്. ഇൗ സാഹചര്യത്തിലാണ് അദ്ദേഹത്തെ അനുനയിപ്പിക്കാൻ ഇത്തരമൊരുനീക്കം ശിവരാജ് സിംഗ് ചൗഹാൻ നടത്തിയതെന്നാണ് റിപ്പോർട്ട്.
കംപ്യൂട്ടർ ബാബ എന്നറിയപ്പെടുന്ന നാംദേവ് ത്യാഗി, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ത്, ഭയ്യൂജി മഹാരാജ്, സ്വാമി ഹരിഹരാനന്ദജി,എന്നിവർക്കാണ് സ്വാമി അഖിലേശ്വരാനന്ദിനെക്കൂടാതെ സഹമന്ത്രി പദവി ലഭിച്ചിരുന്നത്. കംപ്യൂട്ടർ ബാബയെപ്പോലുള്ള വിവാദ നേതാക്കന്മാർക്കൊപ്പം തൻരെ പേരുകൂടി ചേർക്കുന്നത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് അഖിലേശ്വരാനന്ദ പറഞ്ഞത്. മറ്റൊരുമതനേതാവായ ഭയ്യൂരി മഹാരാജ് സഹമന്ത്രി സ്ഥാനം നിരസിച്ചിരുന്നു.അദ്ദേഹത്തെ കഴിഞ്ഞദിവസം സ്വയം വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.