പദ്മാവതി സിനിമയിക്ക് മാത്രമല്ല പാട്ടിനും വിലക്ക്; വിലക്ക് സ്കൂളുകളിൽ, ഡിഇഒയുടെ സർക്കുലർ, വിവാദം!
ഭോപ്പാൽ: സിനിമയ്ക്ക് പിന്നാലെ പദ്മാവതിയിലെ പാട്ടുകൾക്ക് വിലക്ക്. . മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പാണ് പദ്മാവതിയിലെ പാട്ടുകൾ സ്കൂളുകളിലെ വിനോദ, സാംസ്ക്കാരിക പരിപാടികലിൽ ഉപോയഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. നടപടി വിവാദമായതിനു പിന്നാലെ സർക്കുലർ പിൻവലിക്കാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 'ഘൂമർ' എന്ന പാട്ട് ഉപയോഗിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി സർക്കാർ, സ്വകാര്യ സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്കും പ്രധാനധ്യാപകർക്കുമാണ് സർക്കുലർ അയച്ചത്. ദേവാസ് ജില്ല വിദ്യാഭ്യാസ ഓഫിസർ (ഡിഇഒ) രാജീവ് സൂര്യവൻശിയാണു സർക്കുലർ ഇറക്കിയത്.
അതേസമയം, സംസ്ഥാന സർക്കാരിനുമാത്രമേ ഇത്തരം സർക്കുലറുകൾ ഇറക്കാൻ അധികാരമുള്ളൂവെന്നും ഡിഇഒയ്ക്ക് അതിന് അധികാരമില്ലെന്ന് കലക്ടർ അശീഷ് സിങ് പറഞ്ഞു. നേരത്തേ, പദ്മാവതി സിനിമ പ്രദർശിപ്പിക്കുന്നതു വിലക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ ഉത്തരവിട്ടിരുന്നു. അടുത്ത അധ്യയന വർഷം മുതൽ റാണിയുടെ ജീവിതകഥ സംസ്ഥാനത്തെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ചൗഹാൻ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു നീക്കവുമായി ഡിഇഒ രംഗത്തെത്തിയത്.
പദ്മാവതി സിനിമയ്ക്കെതിരെയുള്ള പ്രതിഷേധത്തനിടയിൽ സിനിമയുടെ റിലീസിങ് തീയ്യതി മാറ്റിയിരുന്നു. ദീപിക പദുകോൺ, റൺവീർ സിങ്, ഷാഹിദ് കപൂർ എന്നിവർ മുഖ്യകഥാ പാത്രങ്ങളായി എത്തുന്ന പദ്മാവതി ഡിസംബർ ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്. തീരുമാനം ആരുടെയും സമ്മര്‍ദത്തെത്തുടര്‍ന്നല്ലെന്ന് ചിത്രത്തിന്റെ വിതരണക്കാരായ വാക്കം18 മോഷൻ പിക്ച്ചർ പറഞ്ഞു. എത്രയും വേഗം തടസ്സങ്ങള്‍ നീങ്ങി സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ചിത്രത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നിര്‍മാതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. ആവശ്യമായ ക്ലിയറൻസ് നിലവിൽ വന്നാൽ പുതിയ റിലീസ് ഡേറ്റ് പ്രഖായപിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉയർന്നു വന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.