പതിവുകള്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; വീതം വെപ്പില്ല, ഇനി സര്‍വ്വെ, മുന്നിലെ സുവര്‍ണ്ണാവസരം പാഴാക്കില്ല
ഭോപ്പാല്‍: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും ബിജെപിയെ തറപ്പറ്റിക്കാനുള്ള ഒരുക്കത്തിലാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അണിയറയില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം.
കേന്ദ്ര നേതൃത്വവും എല്ലാ വിധ പിന്തുണയും പിസിസിക്ക് നല്‍കുന്നുണ്ട്. പിന്നാമ്പുറ നീക്കങ്ങളിലൂടെ ബിജെപി പിടിച്ചെടുത്ത സംസ്ഥാന ഭരണം ഉപതിരഞ്ഞെടുപ്പിലൂടെ തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം.
ഉപതിരഞ്ഞെടുപ്പ്
രാജിവെച്ച 22 മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടേത് ഉള്‍പ്പടെ 25 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 106 അംഗങ്ങളുടെ പിന്‍ബലത്തിലാണ് ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇപ്പോല്‍ മധ്യപ്രദേശില്‍ ഭരണം നടത്തുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞത് 10 സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും ഭരണ പ്രതിസന്ധി ഉയരും.
എന്ത് വിലകൊടുത്തും
കോണ്‍ഗ്രസിന് പുറമെ സ്വതന്ത്രര്‍, എസ്പി, ബിഎസ്പി എന്നീ കക്ഷികള്‍ കൂടി ചേരുമ്പോള്‍ 99 പേരാണ് പ്രതിപക്ഷത്തുള്ളത്. ഉപതിരഞ്ഞെടുപ്പില്‍ 17 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള വഴികള്‍ വീണ്ടും കോണ്‍ഗ്രസിന് മുന്നില്‍ തെളിയും. അതിനാല്‍ തന്നെ എന്ത് വിലകൊടുത്തും തിരഞ്ഞെടുപ്പ് വിജയിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
വീതം വെയ്പ്പില്ല
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ തന്നെ യാതൊരു പാളിച്ചകളും സംഭവിക്കാതെ മുന്നോട്ട് പോകാണമെന്ന നിര്‍ദ്ദേശം സംസ്ഥാന നേതൃത്വം പ്രാദേശിക ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. നേതാക്കള്‍ക്ക് ക്വാട്ട അനുസരിച്ച് ടിക്കറ്റ് വീതം വെച്ച് നല്‍കുന്ന രീതി ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടാവില്ലെന്ന് മധ്യപ്രദേശിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സർവേ
സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനായി കോൺഗ്രസ് ഇത്തവണ ഒരു പുതിയ ഫോർമുല സ്വീകരിക്കുകയാണ്. നിയോജകമണ്ഡല അടിസ്ഥാനത്തില്‍ നടത്തുന്ന സർവേ റിപ്പോർട്ടിനെ കൂടി ആശ്രയിച്ചാവും ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുകയെന്നാണ് സംസ്ഥാന നേതൃത്വം സൂചിപ്പിക്കുന്നത് .
കമൽ നാഥ്
നിയോജകമണ്ഡലങ്ങിലെ ജനപ്രീതിയുള്ള നേതാക്കളെ കണ്ടെത്തുന്നതിനായി സർവേ നടത്താൻ മുൻ മുഖ്യമന്ത്രിയും സംസ്ഥാന പ്രസിഡന്റുമായ കമൽ നാഥ് തീരുമാനിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന്റെ മുഴുവൻ ഉത്തരവാദിത്തവും ഇത്തവണ കേന്ദ്ര നേതൃത്വം കമല്‍നാഥിനാണ് നല്‍കിയിരിക്കുന്നത്.
സിന്ധ്യയുടെ സ്വാധീന മേഖല
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ സ്വാധീന മേഖലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നില്‍ രണ്ട് സീറ്റുകളും സ്ഥിതിചെയ്യുന്നത്. ഈ മേഖലകളിൽ നിലവിലെ കോൺഗ്രസ് നേതൃത്വത്തിന് കാര്യമായ സാന്നിധ്യമില്ല. അതിനാലാണ് വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിന് സർവേ നടത്താൻ തീരുമാനിച്ചത്.
പുറത്തു വരാനുള്ള ശ്രമം
വിഭാഗീയ രാഷ്ട്രീയത്തിന്റെ വേരുകൾ ആഴത്തിലായിരുന്നെങ്കിലും അതില്‍ നിന്ന് പുറത്തുവരാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത്. സ്വാധീനം ഉള്ള മേഖലകളില്‍ തങ്ങളുടെ അനുയായികള്‍ക്ക് സീറ്റുകള്‍ ഉറപ്പിക്കുന്ന രീതിയിലായിരുന്നു മുന്‍ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിച്ചിരുന്നത്.
ശൂന്യത
ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നിന്ന് മാത്രം 20 പാർട്ടി എംഎൽഎമാരും കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിലേക്ക് പോയത് ഇത്തരം സീറ്റ് വീതം വെയ്പിന്‍റെ പ്രതിഫലനമാണ്. സിന്ധ്യ തന്‍റെ കോട്ടയായി വെക്കിയ പ്രദേശത്ത് കോണ്‍ഗ്രസിന് പെട്ടെന്ന വലിയ ശൂന്യതായാണ് അനുഭവപ്പെട്ടതെന്നതാണ് യാഥാര്‍ത്ഥ്യം.
ശ്രദ്ധ തിരിക്കും
ഈ സാഹചര്യത്തെ ഘട്ടം ഘട്ടമായി മറികടന്നു കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ജില്ലാ കോൺഗ്രസ് കമ്മിറ്റികളോട് ഉപതിരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കമല്‍നാഥിന് പുറമെ ദിഗ് വിജയ് സിങ് അടക്കുമുള്ള മുതിര്‍ന്ന നേതാക്കള്‍ പൂര്‍ണ്ണമായും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളിലേക്ക് ശ്രദ്ധ തിരിക്കും.
അസംതൃപ്തരേയും ലക്ഷ്യം
അതേസമയം തന്നെ, ബിജെപിയിലെ അസംതൃപ്തരെ അടക്കം സ്ഥാനാര്‍ത്ഥികളാക്കുന്നതിനെ കുറിച്ചും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. സേവറില്‍ സിലാവത്തിനെതിരെ പഴയ കോൺഗ്രസ് നേതാവും ഇപ്പോൾ ബിജെപിയുമായി ബന്ധമുള്ളതുമായ പ്രേംചന്ദ് ഗുഡ്ഡുവിനെ കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ദിഗ് വിജയ് സിങും ഗുഡ്ഡുവും തമ്മില്‍ ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.
സിലാവത്തിനെതിരെ
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സേവർ സീറ്റിൽ 3000 ത്തോളം വോട്ടുകൾക്കാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച തുളസി സിലാവത്ത് ബിജെപിയുടെ രാജേഷ് സോങ്കറിനെ പരാജയപ്പെടുത്തിയത്. സിൽവാസയ്‌ക്കെതിരെ ശക്തമായ സ്ഥാനാർത്ഥിയാവാന്‍ പ്രേംചന്ദ് ഗുഡ്ഡുവിന് സാധിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. നേരത്തെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുഡ്ഡു ജ്യോതിരാധിത്യ സിന്ധ്യയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു പാര്‍ട്ടി വിട്ടത്
ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപിയും അവഗണിക്കുന്നു; തെളിവുകള്‍ നിരത്തി ആരോപണവുമായി കോണ്‍ഗ്രസ്