കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്; ബിജെപി,ബിഎസ്പി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനവും പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവുമെല്ലാം പുതുപ്രതീക്ഷയാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ഇതിന് പുറമെ പാര്‍ട്ടിയുടെ വളര്‍ച്ച മറ്റ് പാര്‍ട്ടികളില്‍ നിന്ന് പോലും മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.
നേരത്തേ ബിഹാറില്‍ ബിജെപിയിലെ ഒരു ഡസനോളം പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തിയിരുന്നു. ഇപ്പോള്‍ മധ്യപ്രദേശിലും ബിജെപിയില്‍ നിന്നും ബിഎസ്പിയില്‍ നിന്നും കോണ്‍ഗ്രസിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
തിരിച്ചുവരവില്‍ കോണ്‍ഗ്രസ്
മധ്യപ്രദേശും ഛത്തീസ്ഗഡും രാജസ്ഥാനും കൈപ്പിടിയില്‍ ആക്കിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തങ്ങളുടെ തേരോട്ടം തുടങ്ങിയത്.മൂന്ന് സംസ്ഥാനങ്ങളിലെ മിന്നുന്ന വിജയം രാജ്യത്ത് പാര്‍ട്ടിയുടെ തിരിച്ചുവരവിന് കളമൊരുങ്ങുന്നതിന്‍റെ സൂചനയായി വിലയിരുത്തപ്പെട്ടു.
കൂടുവിട്ട് കൂടുമാറ്റം
അധ്യക്ഷന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ചയും തെരഞ്ഞെടുപ്പ് വിജയത്തോടെ ചര്‍ച്ചയായി. ഇതോടെ കോണ്‍ഗ്രസ് വളര്‍ച്ചയില്‍ പ്രതീക്ഷ അര്‍പ്പിച്ച് മറ്റുള്ള പാര്‍ട്ടികളില്‍ നിന്നടക്കം നിരവധി നേതാക്കളാണ് കോണ്‍ഗ്രസിലേക്ക് കൂടുമാറ്റം നടത്തിയിരിക്കുന്നത്.
ബിഹാറില്‍ നിന്ന് പ്രമുഖര്‍
പാര്‍ട്ടിക്ക് സ്വാധീനം കുറഞ്ഞ ബിഹാറില്‍ പ്രമുഖരായ ബിജെപി എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയായിരുന്നു കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. ബിജെപി എംപിമാരായ മുന്‍ ക്രിക്കറ്റര്‍ കിര്‍ത്തി ആസാദ്, നടന്‍ ശത്രുഖ്നന്‍ സിന്‍ഹ, മുന്‍ എംപി ഉദയ് സിങ്ങ്, ആനന്ദ് സിങ്ങ്, ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവ് എന്നിവര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
മധ്യപ്രദേശിലും
മുന്‍ കേന്ദ്രമന്ത്രി എല്‍എന്‍ മിശ്രയുടെ കൊച്ചുമകനും ജെഡിയു നേതാവുമായ റിഷി മിശ്ര, മുന്‍ എംപി ലൗവ്ലി ആനന്ദ്, എന്‍സിപി നേതാവ് താരിഖ് അന്‍വര്‍ എന്നിവര്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസില്‍ ചേര്‍ന്ന് കഴിഞ്ഞു.ഇതിന് പിന്നാലെ മധ്യപ്രദേശിലും മുതിര്‍ന്ന ബിജെപി, ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നതായാണ് വിവരം.
മാറി ചിന്തിച്ച് ബിജെപി നേതാക്കള്‍
മധ്യപ്രദേശില്‍ 230 അംഗ നിയമസഭയില്‍ 114 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്.എസ്പി,ബിഎസ്പി അംഗങ്ങളുടെ കൂടെ പിന്തുണയോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാനത്ത് തിരിച്ച് വരവ് ബിജെപി, ബിഎസ്പി നേതാക്കളെയടക്കം മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്.
ബിജെപി എംപി കുസ്മാരിയ
കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ ബിജെപിയിലെ നിരവധി പ്രമുഖരാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്. അതില്‍ ഒരാളാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവും എംപിയുമായ രാമകൃഷ്ണ കുസ്മാരിയ. 1991 മുതല്‍ 99 വരെ മധ്യപ്രദേശിലെ ദാമോ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ലോക്‌സഭയിലെത്തിയ നേതാവാണ് കുസ്മാരിയ.
ബിജെപിക്കെതിരെ വിമര്‍ശനം
രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാക്കള്‍ക്ക് ബിജെപി അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു കുസ്മാരിയ ബിജെപി വിട്ടത്.
കമല്‍നാഥിന് പുകഴ്ത്തല്‍
ജനവരി 18നായിരുന്നു മറ്റൊരു ബിജെപി എംഎല്‍എയായ രമേഷ് സക്സേന കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സേഹോര്‍ എംഎല്‍എയായിരുന്നു രമേഷ്. മുഖ്യമന്ത്രി എന്ന നിലയില്‍ കമല്‍നാഥിന്‍റെ പ്രവര്‍ത്തനം മികവുറ്റതാണെന്നായിരുന്നു കോണ്‍ഗ്രസില്‍ ചേര്‍ന്ന പിന്നാലെ സക്സേനയുടെ പ്രതികരണം.
നിരവധി നേതാക്കള്‍
രമേഷിനൊപ്പം സെഹോര്‍ കോപ്പറേറ്റീവ് ബാങ്ക് അധ്യക്ഷ ഉഷ സക്സേനയും സെഹോര്‍ ബിജെപി യൂണിറ്റ് മഹിളാ മോര്‍ച്ച നേതാവ് പ്രേമലത റാത്തോഡ്, സേഹോര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഊര്‍മ്മിള മറേത്ത എന്നിവരും ബിജെപി വിട്ടു കോണ്‍ഗ്രസില്‍ എത്തി.
ബിഎസ്പിയില്‍ നിന്നും
ബിജെപിയില്‍ നിന്ന് മാത്രമല്ല ഫിബ്രവരി മൂന്നിന് ബിഎസ്പി നേതാവും കോണ്‍ഗ്രസിലേക്ക് ചേരുകയാണെന്ന് പ്രഖ്യാപിച്ചു. ബിഎസ്പി നേതാവ് ഉഷാ ചൗധരിയും വിരമിച്ച ഐഎഫ്എസ് ഓഫീസര്‍ ആസാദ് സിങ്ങും ഒരുമിച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതായി വ്യക്തമാക്കിയത്.
തുടങ്ങിയിട്ടേ ഉളളൂ
ഇനിയും നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി കമല്‍ നാഥ് വ്യക്തമാക്കി. ബിജെപിയിലെ തന്നെ പ്രമുഖ എംഎല്‍എമാരും എംപിമാരും ഇക്കൂട്ടത്തില്‍ ഉണ്ട്. ഇത് വെറും ട്രെയിലര്‍ മാത്രമാണെന്നും മുഴുവന്‍ സിനിമ വരാനിരിക്കുന്നതേയുള്ളൂവെന്നും കമല്‍നാഥും പ്രതികരിച്ചു.