വൻ ട്വിസ്റ്റ്; 'മുൻ എംപി പ്രേംചന്ദ് ഗുഡ്ഡു ബിജെപി വിട്ടു'!! ആദ്യ വിക്കറ്റ് ഉറപ്പാക്കി കോൺഗ്രസ്
ഭോപ്പാൽ; മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ കൊഴുക്കുകയാണ്. ഏത് വിധേനയും അധികാരത്തിലേക്ക് തിരിച്ചുവരുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 24 സീറ്റിൽ 20 ലും വിജയം കൊയ്യുമെന്നുള്ള ആത്മവിശ്വാസമാണ് കോൺഗ്രസ് പ്രകടിപ്പിക്കുന്നത്.
ബിജെപിയിലെ ഭിന്നതകളിലാണ് കോൺഗ്രസ് നോട്ടമിടുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് നിരവധി ബിജെപി നേതാക്കൾ മറുകണ്ടം ചാടുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. കോൺഗ്രസിന്റെ പ്രതീക്ഷൾ ഉയർത്തി മുൻ എംപിയും ബിജെപി നേതാവുമായ പ്രേംചന്ദ് ഗുഡ്ഡു പാർട്ടി വിട്ടു.വിശദാംശങ്ങളിലേക്ക്
ഭിന്നത ശക്തം
ജ്യോതിരാദിത്യ സിന്ധ്യയുടേയും എംഎൽഎമാരുടേയും വരവോടെ വലിയ ഭിന്നതയാണ് ബിജെപിയിൽ ഉടലെടുത്തിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി മുതിർന്ന നേതാക്കൾ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിസ്ഥാനം നൽകാതിരുന്നതും ഉപതിരഞ്ഞെടുപ്പിൽ തഴഞ്ഞതുമാണ് നേതാക്കളെ ചൊടപ്പിച്ചത്.
പരസ്യ വിമർശനം
ഇത്തരത്തിൽ അതൃപ്തിയുള്ള പലരും തങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കോൺഗ്രസ് അവകാശപ്പെട്ടിരുന്നു. ഇതിനിടെയാണ് സിന്ധ്യയെ വിമർശിച്ചതിന് പാർട്ടിക്ക് നൽകിയ വിശദീകരണത്തിൽ താൻ രാജിവെച്ചതായി ഗുഡ്ഡു വ്യക്തമാക്കിയത്. ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച്ച കൊണ്ടായിരുന്നു ഗുഡ്ഡു ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ പരസ്യ വിമർശനം ഉയർത്തി രംഗത്തെത്തിയത്. ആദ്യമായാണ് ഒരാൾ ബിജെപിയിൽ നിന്ന് സിന്ധ്യയ്ക്കെതിരെ പരസ്യ വിമർശനം നടത്തുന്നത്.
സിന്ധ്യ ചതിയൻ
സിന്ധ്യയും അദ്ദേഹത്തിന്റെ കുടുംബവും ചതിയൻമാരാണെന്ന് ഗുഡ്ഡു പറഞ്ഞു.സിന്ധ്യയുടെ മുത്തശിയാണ് കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചത്. കോൺഗ്രസിനെ ചതിച്ചിട്ടാണ് സിന്ധ്യയുടെ പിതാവ് മാധവറാവു സിന്ധ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസിനെ നിരന്തരം ചതിച്ചവരാണ് സിന്ധ്യയും കുടുംബാംഗങ്ങളും, ഗുഡ്ഡു പറഞ്ഞു.
ബിജെപിയിൽ സിന്ധ്യ തുടരില്ല
സ്വന്തം താത്പര്യങ്ങൾക്ക് അനുസരിച്ച് ജനങ്ങളേയും പ്രതിനിധീകരിച്ച പാർട്ടിയേയും വഞ്ചിക്കുന്നവർക്ക് ജനം കൃത്യമായ മറുപടി നൽകണമെന്ന് ഗുഡ്ഡു പറഞ്ഞു. ചതി സിന്ധ്യയുടെ ഡിഎൻഎയിൽ അടങ്ങിയത്. അതുകൊണ്ട് തന്നെ ബിജെപിയിലും സിന്ധ്യ അധികനാൾ തുടർന്നേക്കില്ലെന്നും ഗുഡ്ഡു പറഞ്ഞു.
സിലാവത്തിനെ പരാജയപ്പെടുത്തും
ഇക്കുറി സിന്ധ്യയേയും സിന്ധ്യ പക്ഷത്ത് നിന്നുള്ള നേതാവും ചൗഹാൻ മന്ത്രിസഭയിൽ അംഗവുമായ ജലവിഭവ വകുപ്പ് മന്ത്രി തുൾസിറാം സിലാവത്തിനെ പരാജയപ്പെടുത്തുമെന്നും ഗുഡ്ഡു പ്രഖ്യാപിച്ചു. സിലാവത്തിന്റെ പരാജയം ഫലത്തിൽ സിന്ധ്യയുടെ പരാജയമാണ്. താൻ കൗൺസിലറും, എംഎൽഎയും എംപിയുമായിരുന്നു. ഈ ജൻമി പ്രഭുക്കൻമാരെ തുരത്തുക തന്നെ ചെയ്യുമെന്നും ഗുഡ്ഡു പറഞ്ഞു.
രാജിവെച്ചെന്ന്
അതേസമയം പാർട്ടിക്കെതിരെ രംഗത്തെത്തിയ ഗുഡ്ഡുവിൽ നിന്നും നേതൃത്വം വിശദീകരണം തേടി.7 ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. എന്നാൽ ഫെബ്രുവരി 9 ന് തന്നെ ബിജെപിയിൽ നിന്നും താൻ രാജിവെച്ചുവെന്നായിരുന്നു ഗുഡ്ഡുവിന്റെ പ്രതികരണം. നേതൃത്വം അയച്ച കത്ത് തനിക്ക് ലഭിച്ചിട്ടില്ല. എന്നാൽ പത്രമാധ്യമങ്ങളിൽ നിന്നും ഇത് സംബന്ധിച്ച് അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ താൻ ബിജെപി നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്, ഗുഡ്ഡു പറഞ്ഞു.
പാർട്ടി വിട്ടു
മധ്യപ്രദേശിൽ ബിജെപി സർക്കാർ രൂപീകരിക്കും മുൻപ് തന്നെ താൻ പാർട്ടി വിട്ടു. രാജ്യം മുഴുവൻ കൊവിഡ് ഭീതിയിലായപ്പോഴും അധികാരം പിടിക്കാൻ ഓപ്പറേഷൻ ലോട്ടസ് പയറ്റുന്ന തിരക്കിലായിരുന്നു ബിജെപി. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അല്ല മറിച്ച് അധികാരം കൈയ്യാളുകയാള് ബിജെപിയുടെ പ്രഥമ ലക്ഷ്യമെന്നും താൻ മനസിലാക്കി.
അബദ്ധമാണെന്ന്
ബിജെപിയിൽ ചേർന്നത് തനിക്ക് പറ്റിയ അബദ്ധമാണ്. അതുകൊണ്ട് തന്നെ താൻ അത് തിരുത്തി. പാർട്ടിയുടെ പ്രാഥമിക അംഗം പോലും അല്ലാത്ത ആളിൽ നിന്നും നേതൃത്വത്തിന് വിശദീകരണം തേടാൻ കഴിയില്ല. അതുകൊണ്ട് തന്നെ നോട്ടീസിന് മറുപടി അർഹിക്കുന്നില്ലെന്നും ഗുഡ്ഡു പറഞ്ഞു.
കോൺഗ്രസിലേക്ക്
തിരഞ്ഞെടുപ്പിൽ സൻവാർ നിയമസഭ മണ്ഡലത്തിൽ സിലാവത്തിനെതിരെ പ്രേമചന്ദ്ര ഗുഡ്ഡു തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളാണ് ഗുഡ്ഡുവിന്റെ പുതിയ വെളിപ്പെടുത്തലോടെ ഉറപ്പായിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് മുൻപ് ഗുഡ്ഡു കോൺഗ്രസിൽ ചേരുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
സിന്ധ്യയ്ക്കെതിരെ
സിന്ധ്യയോടെ ഇടഞ്ഞ് കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ നേതാവാണ് ഗുഡ്ഡു. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുഡ്ഡുവിന്‍റെ മകന്‍ ഉജ്ജൈനിലെ ഘാട്ടിയ നിയമസഭ മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചിരുന്നു. എന്നാൽ പരാജയപ്പെട്ടു.
അകൽച്ചയിൽ ആയിരുന്നു
മകൻ പരാജയപ്പെട്ടതോടെ ബിജെപി നേതൃത്വവുമായി ഗുഡ്ഡു അൽപം അകൽച്ചയിലായിരുന്നു. പാർട്ടി പ്രവർത്തനങ്ങളിലും സജീവമായിരുന്നില്ല. കഴിഞ്ഞ ഒക്ടോബറോടെ തന്നെ ഗുഡ്ഡു കോൺഗ്രസിലേക്ക് തിരിച്ച് പോയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മുൻ മന്ത്രി സഞ്ജൻ സിംഗ് വർമ എതിർത്തതോടെയാണ് ഈ നീക്കത്തിനിടെ തടസമായത്.
പ്രതികരിച്ചില്ല
അതിനിടെ ഉപതിരഞ്ഞെടുപ്പിൽ സൻവാറിൽ ഗുഡ്ഡുവിനെ മത്സരിപ്പിക്കാൻ ദിഗ്വിജയ് സിംഗിന്റെ നേതൃത്വത്തിൽ ചർച്ച തുടങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം കോൺഗ്രസ് നേതൃത്വമോ ഗുഡ്ഡുവോ ഇത് സംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല.
'റിസർവ് ബാങ്ക് നോട്ട് അടിച്ചു കൂട്ടുക, കേന്ദ്രം കണക്കില്ലാതെ തരിക, താൻ ചെലവാക്കാം', രൂക്ഷ പരിഹാസം!