മുസ്ലീങ്ങളെ ചേര്‍ത്ത് പിടിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍!! നിര്‍ണായക നീക്കം, മഹാരാഷ്ട്രയ്ക്ക് പിന്നാലെ
ഭോപ്പാല്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തികൊണ്ടുള്ള പുതിയ ബില്‍ പാസാക്കാന്‍ ഒരുങ്ങുകയാണ് മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍. മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള സംവരണ സീറ്റുകളുടെ എണ്ണത്തിനൊപ്പം അഞ്ച് ശതമാനം സീറ്റുകള്‍ കൂടി കൂട്ടിചേര്‍ക്കാനാണ് സര്‍ക്കാര്‍ തിരുമാനം.
മഹാരാഷ്ട്രയ്ക്ക് പിന്നാലെ മുസ്ലീം സമുദായത്തെ ചേര്‍ത്ത് നിര്‍ത്തുന്ന നിര്‍ണായക തിരുമാനങ്ങള്‍ക്ക് ഒരുങ്ങുകയാണ് മധ്യപ്രദേശ് ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍. മുസ്ലീം സംവരണം സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

മുസ്ലീങ്ങള്‍ക്ക് സംവരണം
മധ്യപ്രദേശിലും ഉടന്‍ മുസ്ലീം സംവരണം നടപ്പാക്കുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ഹുക്കും സിംഗ് കരാദ പറഞ്ഞു. നേരത്തേ മുസ്ലീം പുരോഹിതകര്‍ക്കുള്ള ഹോണറേറിയം കമല്‍നാഥ് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഹോണറേറിയം വര്‍ധിപ്പിച്ചു
ഇമാമുമാര്‍ക്കുള്ള ഒരു മാസത്തെ ഹോണറേറിയം 2,200 രൂപയില്‍ നിന്ന് 5,000 രൂപയായിട്ടാണ് ഉയര്‍ത്തിയത്. ഇമാമുമാരുടെ സഹായികളുടേത് 1,900 രൂപയില്‍ നിന്ന് 4,500 രൂപയായിട്ടും ഉയര്‍ത്തിരുന്നു. തൊട്ട് പിന്നാലെയാണ് മുസ്ലീങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

കൂടുതല്‍ ഏര്‍പ്പെടുത്തും
മുസ്ലീം വിഭാഗത്തിനായി സമഗ്ര പദ്ധതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതല്‍ സംവരണം സംസ്ഥാനത്ത് മുസ്ലീങ്ങള്‍ക്ക് ഏര്‍പ്പെടുത്തുമെന്ന് ഹുക്കും സിംഗ് പറഞ്ഞു.

കൂടുതല്‍ വെളിപ്പെടുത്തില്ല
കാത്തിരുന്നു കാണൂ. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഉടന്‍ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി വിപുലമായ സംവരണം നടപ്പാക്കും. ഇപ്പോള്‍ അതിന് കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ തനിക്ക് ആവില്ല. പക്ഷേ മഹാരാഷ്ട്രയില്‍ നടപ്പാക്കുന്നതിനേക്കാള്‍ കൂടുതല്‍ നടപ്പാക്കുമെന്ന് തനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും, ഹുക്കും പ്രതികരിച്ചു.

അഞ്ച് ശതമാനം സംവരണം
ഇക്കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷവകുപ്പ് മന്ത്രി നവാബ് മാലിക് പ്രഖ്യാപിച്ചത്. അടുത്ത അധ്യയന വർഷത്തിന് മുമ്പായി മുസ്ലീം വിഭാഗത്തിന് അഞ്ച് ശതമാനം സംവരണം നൽകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

മരവിപ്പ് ബിജെപി
മഹാരാഷ്ട്രയില്‍ 2014 ല്‍ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ പ്രഖ്യാപിച്ച മുസ്ലീം സംവരണം തൊട്ട് പിന്നാലെ ഭരണത്തില്‍ ഏറിയ ബിജെപി സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഇത് തിരിച്ച് കൊണ്ടുവരാനുള്ള നീക്കമാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നടക്കുന്നത്.

നിയമനിര്‍മ്മാണം
നിയമനിര്‍മ്മാണം ഉടന്‍ നടപ്പാക്കുമെന്ന് നവാബ് മാലിക് നിയമസഭയില്‍ അറിയിച്ചിരുന്നു. സ്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തിരുമാനം. തൊഴില്‍ മേഖലയിലും സംവരണം കൊണ്ടുവരുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടുകയാണെന്നും മാലിക് അറിയിച്ചിരുന്നു.

അറിയില്ലെന്ന്
അതേസമയം ഇത്തരമൊരു നീക്കത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു മുതിര്‍ന്ന ശിവസേന നേതാവും നഗരവികസന വകുപ്പ് മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ പ്രതികരിച്ചത്.എന്‍സിപി-ശിവസേന-കോൺഗ്രസ് പാർട്ടികൾ ഉൾപ്പെട്ട മഹാവികാസ് അഗാഡി സർക്കാരിലെ എല്ലാ നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷം മാത്രമെ തീരുമാനങ്ങൾ ഉണ്ടാവുകയുള്ളുവെന്നും ഷിന്‍ഡേ പറഞ്ഞിരുന്നു.

ബിജെപി രംഗത്ത്
അതേസമയം മുസ്ലീം സംവരണ നീക്കത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. പിന്നെ എന്തിനാണ് മുസ്ലീങ്ങള്‍ക്ക് സംവരണം പ്രത്യേകം നല്‍കുന്നതെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ചോദിച്ചിരുന്നു.

തനിനിറം പുറത്ത്
അതേസമയം മധ്യപ്രദേശില്‍ മുസ്ലീങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് അവരുടെ തനി നിറം പുറത്തെടുത്തുവെന്ന് ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു.

ഭരണഘടന വിരുദ്ധം
തിരുമാനത്തെ ബിജെപി ശക്തമായി എതിര്‍ക്കും. മുസ്ലീം പുരോഹിതരുടെ ഹോണറേറിയം വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. ഇത് ഭരണഘടന വിരുദ്ധമാണ്. മതത്തിന്‍റെ അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനെ ബിജെപി എതിര്‍ക്കുക തന്നെ ചെയ്യുമെന്നും അഗര്‍വാള്‍ പറഞ്ഞു.
'കിഡ്നി തകരാറിലാണ്, മമ്മൂക്ക സഹായിക്കണം'; പേജില്‍ യുവാവിന്‍റെ കമന്‍റ്, സഹായമൊരുക്കി താരം












Click it and Unblock the Notifications