പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് ബിജെപി വിട്ട നേതാക്കള്‍ കോണ്‍ഗ്രസില്‍; മധ്യപ്രദേശില്‍ തിരിച്ചടി
ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുണ്ടായ സംഘര്‍ഷം രാജ്യത്ത് വലിയ കലാപം തന്നെ സൃഷ്ടിച്ചെങ്കിലും നിയമത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ട് പോവുന്നതിനെ കുറിച്ച് ബിജെപി ഇതുവരെ ആലോചിച്ചിട്ടുപോലുമില്ല. പാര്‍ട്ടിയിലെ ഭൂരിപക്ഷവും നിയമത്തെ പിന്തുണയ്ക്കുന്നവരാണെങ്കിലും ചെറിയൊരു വിഭാഗത്തിനെങ്കിലും മറിച്ചുള്ള അഭിപ്രായം ഉണ്ടെന്നാണ് ചില നേതാക്കളുടെ രാജി സൂചിപ്പിക്കുന്നത്.
പൗരത്വ നിയമം, എന്‍ആര്‍സി, എന്‍പിആര്‍ ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് മധ്യപ്രദേശില്‍ മാത്രം നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് ഒരു മാസത്തിനുള്ളില്‍ പാര്‍ട്ടി വിട്ടത്. അത്തരത്തില്‍ പാര്‍ട്ടി വിട്ടവരില്‍ പ്രമുഖനായ ഒരു നേതാവ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും സംസ്ഥാനത്ത് ബിജെപിക്ക് വലിയ ക്ഷീണമായിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...
ബിജെപി നേതാക്കള്‍
ബിജെപി നേതാക്കളും മുന്‍ കൗണ്‍സിലര്‍മാരുമായിരുന്ന ഉസ്മാന്‍ പട്ടേല്‍, ശങ്കര്‍ യാദവ് എന്നിവരാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പൗരത്വ നിയമ ഭേദഗതി ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ച് ഇരുവരും ഈ മാസം ആദ്യം ബിജെപിയുടെ പ്രാഥമിക അംഗത്വം അടക്കം രാജിവെച്ചിരുന്നു.
അംഗത്വം സ്വീകരിച്ചത്
ഇന്‍ഡോറിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ വിനയ് ബാകില്‍വാളിന്‍റെ സാന്നിധ്യത്തിലായിരുന്നു ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. മുഖ്യമന്ത്രി കമല്‍നാഥിന്‍റെയും കോണ്‍ഗ്രസിന്‍റേയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് ഇരുവരും പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് വിനയ് ബാകില്‍വാള്‍ പറഞ്ഞു.
പൗരത്വ നിയമത്തില്‍ പ്രതിഷേധം
മധ്യപ്രദേശ് തലസ്ഥാനമായ ഇന്‍ഡോറില്‍ നിന്നുള്ള ബിജെപിയുടെ മുസ്ലിംമുഖമായ നേതാവായിരുന്നു ഉസ്മാന്‍ പട്ടേല്‍. പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് ഫെബ്രുവരി എട്ടിനായിരുന്നു ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഉസ്മാന്‍ പട്ടേല്‍ പാര്‍ട്ടി വിട്ടത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് പാർട്ടി പിന്തുടരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
വിദ്വേഷ രാഷ്ട്രീയം
വിദ്വേഷ രാഷ്ട്രീയമാണ് ബിജെപി ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാന്‍ ശ്രമിക്കുകയാണ്. അടല്‍ ബിഹാരി വാജ്‌പേയില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും. എന്നാല്‍ ഇന്ന് പാര്‍ട്ടിയുമായി യോജിച്ച് പോവാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഉസ്മാന്‍ അഭിപ്രായപ്പെട്ടിരുന്നു.
രണ്ട് തവണ
ഇന്‍ഡോറിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഖജ്റാനയില്‍ നിന്ന് രണ്ട് തവണ ബിജെപി ടിക്കറ്റില്‍ മുന്‍സിപ്പില്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു ഉസ്മാന്‍. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് നിയമപരമായ കാര്യങ്ങള്‍ മനസിലാക്കി. നിയമം മുസ്‌ലിം സമുദായത്തിനു എതിരാണെന്ന് വ്യക്തമായി. അതിനാലാണ് ഇപ്പോള്‍ രാജിവയ്ക്കുന്നതെന്നും ഉസ്മാന്‍ പട്ടേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
നിര്‍ണ്ണായകമായത്
അതേസമയം ബിജെപി വിടാനുള്ള കാരണം ശങ്കര്‍ യാദവ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചില പ്രശ്നങ്ങളില്‍ ബിജെപിയുമായി അകന്ന് കഴിയുകയായിരുന്നു ശങ്കര്‍ യാദവിനെ കോണ്‍ഗ്രസ് നേതാക്കള്‍ സമീപിക്കുകയായിരുന്നു. മന്ത്രി ജിതു പട്വാരിയുടെ നേതൃത്വത്തിലുള്ള നീക്കങ്ങളാണ് അദ്ദേഹത്തെ കോണ്‍ഗ്രസില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത്.
നേരത്തേയും
നേരത്തേയും പൗരത്വ നിയമഭേഗതിയില്‍ പ്രതിഷേധിച്ച് മധ്യപ്രദേശില്‍ നിരവധി പ്രവര്‍ത്തകര്‍ ബിജെപി വിട്ടിരുന്നു. ജബല്‍പൂര്‍ ജില്ലയില്‍ നിന്ന് മാത്രം ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെ 700 പേരായിരുന്നു ഈ മാസം ആദ്യം പാര്‍ട്ടി വിട്ടത്. ജില്ലാ അധ്യക്ഷന്‍, മുന്‍ കൗണ്‍സിലര്‍, പാര്‍ട്ടിയിലെ ഉന്നത പദവികള്‍ വഹിച്ചിരുന്ന നേതാക്കള്‍, സാധാരണ പ്രവര്‍ത്തകര്‍ എന്നിവരാണ് രാജിവച്ചത്
പ്രതിഷേധത്തില്‍ പങ്കു ചേരും
പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ബന്ധം ഉപേക്ഷിച്ചതെന്ന് പാര്‍ട്ടി വിട്ടവര്‍ വ്യക്തമാക്കുയം ചെയ്തു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം ഓരോ ദിവസവും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തിപ്പെട്ടുവരികയാണ്. അവരോടൊപ്പം തങ്ങളും പ്രതിഷേധത്തില്‍ ചേരുമെന്ന് പാര്‍ട്ടി വിട്ട ബിജെപി നേതാവ് ഷഫീഖ് ഹിറ പറഞ്ഞിരുന്നു.
വെട്ടിലാവുന്നു
പ്രാഥമിക അംഗത്വം പോലും ഇല്ലാത്തവരാണ് പാര്‍ട്ടി വിട്ടുവെന്ന പ്രസ്താവന ഇറക്കുന്നതെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. എന്നാല്‍ പാര്‍ട്ടി വിട്ടവര്‍ തങ്ങളുടെ പ്രാഥമിക അംഗത്വ സര്‍ട്ടിഫിക്കറ്റ് മാധ്യമങ്ങളെ കാണിച്ചതോടെ നേതാക്കള്‍ വെട്ടിലായി. തുടര്‍ന്ന് വിഷയം വിശദമായി പരിശോധിച്ചു വരികയാണെന്നായിരുന്നു ചില ബിജെപി നേതാക്കള്‍ പ്രതികരിച്ചത്.
സമുദായത്തിന്‍റെ സമ്മര്‍ദ്ദം
പരൗത്വ നിയമ ഭേദഗതി മുസ്ലിം സമുദായത്തിനോ മറ്റേതെങ്കിലും മതത്തിനോ എതിരല്ലെന്നുള്ള കാര്യം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരേയും അറിയിച്ചിട്ടുണ്ടെന്ന് ബിജെപി സിറ്റി അധ്യക്ഷന്‍ ഗോപി നേമ മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ സമുദായത്തിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാവാം അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്നും ഗോപി നേമ പഞ്ഞു.
എംഎല്‍എയും
പ്രവര്‍ത്തകരുടേയും നേതാക്കളുടേയും രാജിക്ക് പുറമെ മധ്യപ്രദേശില്‍ നിന്ന് തന്നെയുള്ള ബിജെപി എംഎല്‍എയും എംപിയും പൗരത്വ നിയമഭേദഗതിക്കെതിരെ രംഗത്ത് വന്നിരുന്നു. മൈഹാര്‍ മണ്ഡലത്തിലെ എംഎല്‍എ നാരായണ്‍ ത്രിപാഠിയാണ് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നത്.
വിഭജിക്കുന്ന നയങ്ങള്‍ പാടില്ല
ഒന്നുകില്‍ ഭരണഘടന മുറുകെ പിടിക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ അത് വലിച്ചെറിയണം. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന നയങ്ങള്‍ പിന്തുടരാന്‍ പാടില്ല. രാജ്യം നശിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇക്കാര്യങ്ങള്‍ ഞാന്‍ തുറന്നു പറയുന്നതെന്നായിരുന്നു നാരായണ്‍ ത്രിപാഠി വ്യക്തമാക്കിത്.
എംപിയും
അജിത് ബൊറാസിയായിരുന്നു പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയ ബിജെപിയില്‍ നിന്നുള്ള എംപി. പൗരത്വ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മുസ്ലിങ്ങളെ മാത്രമല്ല, എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളെക്കൂടി പ്രതികൂലമായി ബാധിക്കും. കേന്ദ്രസര്‍ക്കാര്‍ ഈ വിഭാഗങ്ങളുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കട്ടേയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
മോദിക്കും അമിത് ഷാക്കും ഭയം; പിടിയിലാകുന്നവര്‍ അവര്‍ക്ക് നേരെ തിരിഞ്ഞേക്കും, ആഞ്ഞടിച്ച് കോണ്‍ഗ്രസ്
1500 രൂപ മുതല്‍ ലഭിക്കുന്ന തോക്കുകള്‍, പുറത്ത് നിന്ന് വന്ന ഗുണ്ടകള്‍; ദില്ലി കത്തിച്ചത് ഇങ്ങനെ