മഹാരാഷ്ട്രയിൽ കോൺഗ്രസിനെ ശിവസേനയോട് അടുപ്പിച്ചത് ഈ കോൺഗ്രസ് മുഖ്യമന്ത്രി, ഉദ്ധവിന്റെ പ്രത്യേക ക്ഷണം
ഭോപ്പാൽ: മഹാരാഷ്ട്രയിൽ ആഴ്ചകൾ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിൽ ഉദ്ധവ് താക്കറെ നയിക്കുന്ന ത്രികക്ഷി സർക്കാർ അധികാരത്തിലെത്തി. മഹാരാഷ്ട്രയിൽ ബിജെപിയെ അധികാരത്തിന് പുറത്ത് നിർത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കോൺഗ്രസ്, എൻസിപി ക്യാമ്പുകൾ. മുഖ്യമന്ത്രിപദത്തച്ചൊല്ലി ബിജെപിയുമായി ഇടഞ്ഞപ്പോൾ തന്നെ ശിവസേന കോൺഗ്രസിന്റെയും എൻസിപിയുടെയും പിന്തുണയോടെ ഭരണം പിടിക്കാൻ നീക്കം നടത്തിയിരുന്നു.
പൊട്ടിത്തെറിയോടെ തുടക്കം? ത്രികക്ഷി സർക്കാരിൽ പ്രധാന വകുപ്പുകൾക്കായി പിടിവലി, മുന്നിൽ കോൺഗ്രസ്
ആഴ്ചകൾ നീണ്ട ചർച്ചകൾക്കും കൂടിക്കാഴ്ചയ്ക്കും ഒടുവിലാണ് ശിവസേനയുമായി കൈകൊടുക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായത്. ശിവസേന ബന്ധത്തോട് മുഖംതിരിച്ചു നിന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അനുനയിപ്പിച്ചത് മധ്യപ്രദേശ് മുഖ്യമന്ത്രിയായ കമൽനാഥായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാരിനെ അധികാരത്തിലെത്തിച്ചതിൽ നിർണായക പങ്കാണ് കമൽനാഥിനുള്ളത്.
നിർണായക പങ്ക്
മഹാരാഷ്ട്രയിൽ ശിവസേനയുമായി കൈകൊടുക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന നിലപാടാണ് തുടക്കത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചത്. എൻസിപി അധ്യക്ഷൻ ശരദ് പവാർ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ചകൾ നടത്തിയെങ്കിലും നന്നായി ആലോചിച്ച് മതി തീരുമാനം എന്നായിരുന്നു സോണിയാ ഗാന്ധിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് കമൽനാഥ് ഇടപെട്ട് ശിവസേനയെ പിന്തുണയ്ക്കാൻ ദേശീയ നേതൃത്വത്തെ തയ്യാറാക്കിയത്.
അവസാന ഘട്ടത്തിൽ
ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ചർച്ചകൾ വഴിമുട്ടിയപ്പോൾ ശിവസേനയിലെ ഒരു മുതിർന്ന നേതാവ് കമൽനാഥിനെ ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് കമൽനാഥ് ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തുകയും ശിവസേനാ ബന്ധം പാർട്ടിയേയോ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെയോ ബാധിക്കില്ലെന്ന് കമൽനാഥ് ബോധ്യപ്പെടുത്തുകും ചെയ്തെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ പറയുന്നു.
വിട്ടു നിന്ന് കോൺഗ്രസ്
ഒക്ടോബർ 24ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നത് മുതലാണ് മഹാരാഷ്ട്രയിലെ നാടകീയ സംഭവങ്ങളുടെ തുടക്കം. മുഖ്യമന്ത്രി പദം പങ്കിടാൻ സാധിക്കില്ലെന്ന് ബിജെപി ഉറപ്പിച്ച് പറഞ്ഞതോടെയാണ് എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണയ്ക്ക് വേണ്ടി ശിവസേന ശ്രമിച്ചത്. നവംബർ 11ന് സോണിയാ ഗാന്ധിയെ നേരിൽ കണ്ട് ശരദ് പവാർ ഇക്കാര്യം സംസാരിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. അന്ന് തന്നെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലും സഖ്യ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന നിലപാടാണ് ഉയർന്ന് വന്നത്.
എംഎൽഎമാർ റിസോർട്ടിൽ
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന മല്ലികാർജ്ജുൻ ഖാർഗെ, പൃത്വിരാജ് ചവാൻ, സുശീൽ കുമാർ ഷിൻഡെ, അശോക് ചവാൻ, അഹമ്മദ് പാട്ടേൽ, ബാലാസാഹേബ് തൊറാട്ട് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. ശിവസേനയുമായി അകലം പാലിക്കാനാണ് പാർട്ടി തീരുമാനമെന്ന് മല്ലികാർജ്ജുൻ ഖാർഗെ വ്യക്തമാക്കിയപ്പോൾ മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎമാർ റിസോർട്ടിലായിരുന്നു. നവംബർ 11ന് വൈകിട്ട് 7.30നുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ശിവസേനയ്ക്ക് നൽകിയിരുന്ന നിർദ്ദേശം, ഈ ഘട്ടത്തിലാണ് സഹായം അഭ്യർത്ഥിച്ച് കമൽനാഥിനെ തേടി ശിവസേനാ നേതാവിന്റെ വിളി എത്തിയത്.
തുടർ ചർച്ചകൾ
നവംബർ 18 മുതൽ തുടർച്ചയായി നടന്ന ചർച്ചകൾക്കൊടുവിലാണ് സർക്കാർ രൂപീകരണത്തിൽ ധാരണയായത്. കോൺഗ്രസ് ഹൈക്കമാൻഡ്, കമൽനാഥ്, ശരദ് പവാർ, പ്രഫുൽ പട്ടേൽ തുടങ്ങിയവർ യോഗങ്ങളിൽ പങ്കെടുത്തു. മഹാരാഷ്ട്രയിൽ നിന്നുളള കോൺഗ്രസ് നേതാക്കളും ശിവസേനയെ പിന്തുണയ്ക്കുന്നതിനെ അനുകൂലിച്ചിരുന്നു. കോൺഗ്രസിന്റെ ' ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തുന്ന പാർട്ടി' എന്ന പ്രതിച്ഛായ മാറ്റാൻ സേനയെ പിന്തുണയ്ക്കുന്നത് സഹായിക്കുമെന്ന വാദം ഉയർന്ന വന്നതാണ് ചർച്ചകളിൽ വഴിത്തിരിവായത്.
പ്രത്യേക ക്ഷണം
അജിത് പവാറിനെ തട്ടിയെടുത്ത് സർക്കാർ രൂപീകരിക്കാൻ ബിജെപി ശ്രമം നടത്തിയെങ്കിലും എൻസിപി എംഎൽഎമാർ പവാറിനൊപ്പം നിന്നതോടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഫട്നാവിസിന് രാജി വച്ചൊഴിയേണ്ടി വന്നു. തുടർന്ന് ത്രികക്ഷി സർക്കാർ അധികാരത്തിലേക്ക്. ശിവാജി പാർക്കിൽ വെച്ച് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനെത്താൻ ഉദ്ധവ് താക്കറെ കമൽനാഥിനെ നേരിട്ട് ക്ഷണിക്കുകയായിരുന്നു.